പാര്‍ട്ടിക്കകത്തെ പ്രശ്നങ്ങള്‍ സഭാ സമ്മേളനം മുടക്കുന്നു: ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: ഒരു വിധത്തിലും നിയമസഭാസമ്മേളനം നടത്തിക്കൊണ്ടുപോകാന്‍ ഭരണപക്ഷത്തെ അനുവദിക്കാത്ത സമീപനമാണു പ്രതിപക്ഷം സ്വീകരിക്കുന്നതെന്നും അവരുടെ പാര്‍ട്ടിക്കകത്തെ പ്രശ്‌നമാണോ ഇതിനു കാരണമെന്നു തനിക്കറിയില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിലെ ബഹളങ്ങളുടെ തനിയാവര്‍ത്തന വേദിയായി നിയമസഭ മാറിയതിന്റെ പശ്ചാത്തലത്തില്‍ വോട്ട്‌ ഓണ്‍ അക്കൌണ്ടും ധനവിനിയോഗ ബില്ലും ചര്‍ച്ച കൂടാതെ പാസാക്കി 16 മിനിറ്റു കൊണ്ട്‌ 13–ാം സഭാ സമ്മേളനം അനിശ്‌ചിതകാലത്തേക്കു പിരിഞ്ഞതിനു ശേഷം നടത്തിയ പ്രസ്താവനയില്‍ ആണ് അദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെട്ടത്.

വനിതാ എംഎല്‍എമാരെ അപമാനിച്ചുവെന്നു പറയുന്നതല്ലാതെ ആ ആരോപണം അടിസ്‌ഥാനമുള്ളതാണെന്നു സ്‌ഥാപിച്ചെടുക്കുന്നതിലുള്ള ആത്മവിശ്വാസക്കുറവാണ്‌ ഒന്നിച്ചിരുന്നു വിഡിയോദൃശ്യങ്ങള്‍ കാണുന്നതില്‍ നിന്നു പ്രതിപക്ഷത്തെ പിന്തിരിപ്പിക്കുന്നത്‌. സഭ ഇങ്ങനെ അവസാനിപ്പിക്കേണ്ടി വന്നതില്‍ അങ്ങേയറ്റത്തെ പ്രയാസവും വേദനയുമുണ്ട്‌. പ്രതിപക്ഷത്തിന്റെ നിസഹകരണം മാത്രമാണ്‌ ഇതിനു കാരണം.

Loading...

സര്‍ക്കാരിനെതിരെ പ്രതിപക്ഷത്തിനു പറയാന്‍ കിട്ടുന്ന ഏറ്റവും നല്ല അവസരമാണു ബജറ്റ്‌ സമ്മേളനം. വിമര്‍ശനങ്ങളെ ഭയപ്പെടുന്നില്ല. എന്നാല്‍ ധനമന്ത്രി ബജറ്റ്‌ അവതരിപ്പിക്കരുതെന്ന ഒരിക്കലും അംഗീകരിക്കാനാവാത്ത ആവശ്യം മുന്നോട്ടുവച്ചു നിയമസഭയുടെയും കേരളത്തിന്റെയും ചരിത്രത്തിലെ ഏറ്റവും നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ പ്രതിപക്ഷം സൃഷ്‌ടിച്ചു. എന്നിട്ടും അവസാനിപ്പിക്കാതെ വനിതാ എംഎല്‍എമാരെ അപമാനിച്ചുവെന്ന പ്രശ്‌നം ഉന്നയിച്ചു കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കി.

ആദ്യം സ്‌പീക്കര്‍ക്കു പ്രതിപക്ഷനേതാവ്‌ എഴുതിക്കൊടുത്ത കത്തില്‍ വനിതാ എംഎല്‍എമാരെ ബാധിക്കുന്ന ഒന്നുമില്ലായിരുന്നു. തങ്ങളുടെ നിയമസഭാംഗങ്ങള്‍ അവിടെ കാട്ടിയ തെറ്റായ പ്രവൃത്തിയുടെ ദൃശ്യങ്ങള്‍ ലോകമെമ്പാടുമുള്ളവര്‍ കണ്ട സ്‌ഥിതിക്ക്‌ അതിനു പ്രതിരോധം സൃഷ്‌ടിക്കാന്‍ വനിതാ എംഎല്‍എമാരെ അപമാനിച്ചുവെന്ന ആരോപണം പിന്നീട്‌ ഉയര്‍ത്തുകയായിരുന്നു. ഒന്നിച്ചിരുന്നു ദൃശ്യങ്ങള്‍ കാണാമെന്നും പരാതിക്ക്‌ അടിസ്‌ഥാനമുണ്ടെങ്കില്‍ നടപടിയെടുക്കാമെന്നും കഴിഞ്ഞ തിങ്കളാഴ്‌ചയും ഇപ്പോഴും പ്രതിപക്ഷത്തോടു പറഞ്ഞുവെങ്കിലും അവര്‍ യോജിച്ചില്ലെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഇത്രയും സംഘര്‍ഷഭരിതമായ ഒരു സാഹചര്യത്തില്‍ ഇത്രയധികം ക്യാമറകള്‍ തുറന്നുവയ്ക്കുകയും ആളുകള്‍ നോക്കിനില്‍ക്കുകയും ചെയ്യുമ്പോള്‍ ദുസൂചനയോടെയുള്ള പെരുമാറ്റം ഒരാളില്‍ നിന്നുണ്ടായെന്നു പറഞ്ഞാല്‍ ആരു വിശ്വസിക്കാനാണ്‌  ആടിനെ പട്ടിയാക്കുന്ന പ്രചാരണം നടത്തിയതുകൊണ്ട്‌ ഒന്നും സംഭവിക്കില്ല.

സ്‌ത്രീകളോട്‌ ആദരവും അവര്‍ക്കു സംരക്ഷണം നല്‍കേണ്ട പ്രാധാന്യം ഉള്‍ക്കൊള്ളുന്നുമുണ്ട്‌. പ്രതിപക്ഷ വനിതാ എംഎല്‍എമാരുടെ പരാതി പൊലീസിനു കൈമാറുന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതു താനല്ല. ബജറ്റ്‌ അവതിപ്പിച്ചതിനെതിരെ ഗവര്‍ണറെ സമീപിച്ചത്‌ പ്രതിപക്ഷമാണ്‌, എങ്കില്‍ അതേ ഗവര്‍ണര്‍ തന്നെയാണ്‌ ബജറ്റ്‌ അവതരണം നിയമാനുസൃതമായി വിലയിരുത്തിയതെന്നു മുഖ്യമന്ത്രി പറഞ്ഞു. എന്നിട്ടും അംഗീകരിക്കാതെയാണ്‌ സമ്മേളനം മുന്നോട്ടുകൊണ്ടുപോകാനാവാത്ത സാഹചര്യം സൃഷ്‌ടിച്ചത്‌

പ്രതിപക്ഷ പ്രതിഷേധത്തിനും കൂക്കിവിളിക്കുമിടെ, ധനമന്ത്രി കെ.എം. മാണിയുടെ മറുപടി പ്രസംഗം സഭയുടെ മേശപ്പുറത്തു വയ്ക്കാന്‍ മാത്രമാണ് സാധിച്ചത്. ധനകാര്യ ബില്‍ അവതരിപ്പിച്ചെങ്കിലും അതു ജൂണ്‍, ജൂലൈ മാസത്തില്‍ പാസാക്കിയാല്‍ മതി. 23 ദിവസത്തേക്കു നിശ്‌ചയിച്ചിരുന്ന നിയമസഭാ സമ്മേളനമാണു പ്രക്ഷുബ്‌ധാന്തരീക്ഷത്തില്‍ വെറും എട്ടു ദിവസം കൊണ്ട്‌ അവസാനിപ്പിച്ചത്‌.

കഴിഞ്ഞ 13നു ബജറ്റ്‌ ദിന അക്രമങ്ങള്‍ക്കു ശേഷം പിരിഞ്ഞ സഭ ഇന്നലെ പുനരാരംഭിച്ചതു തന്നെ കലുഷിതാന്തരീക്ഷത്തിലായിരുന്നു. സഭ നടത്തിക്കൊണ്ടു പോകാന്‍ അവസാനശ്രമമെന്ന നിലയില്‍ ഭരണ, പ്രതിപക്ഷ കക്ഷി നേതാക്കളുമായി സ്‌പീക്കര്‍ എന്‍. ശക്‌തന്‍ ഇന്നലെ രാവിലെ പ്രത്യേകം ചര്‍ച്ച നടത്തിയെങ്കിലും ഇരുകൂട്ടരും വിട്ടുവീഴ്‌ചയ്ക്കു തയാറായില്ല.