രണ്ട്‌ കുട്ടികളുടെ ശരീരം ഫ്രീസറില്‍ : മാതാവ്‌ അറസ്‌റ്റില്‍

ഡിട്രോയ്‌റ്റ്‌: സെന്റ്‌ ഓബിനിലെ മാര്‍ട്ടിന്‍ ലൂഥര്‍ കിങ്‌ ടൌണ്‍ ഹൌസില്‍ പൊലീസ്‌ നടത്തിയ പരിശോധനയില്‍ രണ്ട്‌ കുട്ടികളുടെ മൃതദേഹം പ്ലാസ്‌റ്റിക്‌ ബാഗില്‍ പൊതിഞ്ഞു ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തി.

ചൊവ്വാഴ്‌ച രാവിലെ 11 ന്‌ പൊലീസ്‌ ടൌണ്‍ ഹൌസില്‍ എത്തിയത്‌ വീട്‌ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു. തുടര്‍ന്ന്‌ നടത്തിയ പരിശോധനയില്‍ 14 വയസ്സും 11 വയസ്സും പ്രായമുളള പെണ്‍കുട്ടിയുടേയും ആണ്‍കുട്ടിയുടേയും മൃതദേഹം കണ്ടെത്തുകയായിരുന്നുവെന്ന്‌ ഡിട്രോയ്‌റ്റ്‌ പൊലീസ്‌ ചീഫ്‌ ജെയിംസ്‌ ക്രോഗ്‌ മാധ്യമങ്ങളോട്‌ പറഞ്ഞു.

Loading...

മൃതശരീരങ്ങള്‍ സൂക്ഷിച്ചിരുന്ന ഈ വീട്ടില്‍ മറ്റ്‌ രണ്ട്‌ കുട്ടികളുമായാണ്‌ മാതാവ്‌ താമസിച്ചിരുന്നതെന്നത്‌ തന്നെ അത്ഭുതപ്പെടുത്തിയതായി ചീഫ്‌ പറഞ്ഞു.

ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ക്ക്‌ ഒരു വര്‍ഷത്തെ പഴക്കമെങ്കിലും ഉണ്ടാകും എന്നാണ്‌ പ്രഥമ നിഗമനം.

മാതാവിനോടൊപ്പം കഴിഞ്ഞിരുന്ന പതിനൊന്നും പതിനേഴും പ്രായമുളള കുട്ടികളെ സുരക്ഷിത സ്‌ഥാനങ്ങളിലേക്ക്‌ മാറ്റി.

സംഭവത്തെക്കുറിച്ചുളള വിശദാംശങ്ങള്‍ പൊലീസ്‌ പുറത്ത്‌ വിട്ടിട്ടില്ല. ഇതിനുത്തരവാദിയെന്ന കരുതുന്ന മാതാവിനെ പൊലീസ്‌ കസ്‌റ്റഡിയിലെടുത്ത്‌ ചോദ്യം ചെയ്‌തു വരുന്നു.

ഈ സംഭവത്തെ കുറിച്ച്‌ അറിവുളളവര്‍ മൊറെനൊ പൊലീസ്‌ ഡിപ്പാര്‍ട്ട്‌മെന്റുമായി ബന്ധപ്പെടണമെന്ന്‌ അധികൃര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്‌.