അഭയ കേസ് പ്രതികൾക്ക് പരോൾ; വിശദാംശങ്ങൾ തേടി സിബിഐ

സിബിഐ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച അഭയ കേസ് പ്രതികൾക്ക് പരോൾ അനുവദിച്ച സംഭവത്തിൽ സിബിഐ അതൃപ്തി അറിയിച്ചു. തങ്ങളുടെ ഭാഗം ചോദിക്കാതെ തീരുമാനമെടുത്തു എന്നാണ് ആക്ഷേപം. പരോൾ നടപടിക്രമങ്ങളുടെ വിശദാംശങ്ങൾ ജയിൽ വകുപ്പിനോട് സിബിഐ ആവശ്യപ്പെടുകയും ചെയ്തു.

കൊവിഡ് പശ്ചാത്തലത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി നേരത്തെ ജയിൽ വകുപ്പ് 1500 പേർക്ക് പരോൾ അനുവദിച്ചിരുന്നു. ഇക്കൂട്ടത്തിലാണ് സിസ്റ്റർ സെഫി, ഫാദർ തോമസ് എം കോട്ടൂർ എന്നിവർക്ക് 90 ദിവസത്തെ പരോൾ നൽകിയത്. 2020ലെ സുപ്രിംകോടതി ഉത്തരവുകളുടെ പശ്ചാത്തലത്തിലാണ് പരോളെന്ന് ജയിൽ വകുപ്പ് വ്യക്തമാക്കിയെങ്കിലും സംഭവത്തിൽ സിബിഐ അതൃപ്തി അറിയിച്ചിട്ടുണ്ട്.

Loading...

അഞ്ച് മാസം മുൻപാണ് അഭയകേസിൽ ഇരുവരെയും തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തവും, സെഫിക്ക് ജീവപര്യന്തം തടവുമായിരുന്നു ശിക്ഷ. ഇതിനെതിരെ പ്രതികൾ അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. നിലവിൽ കേസിപ്പോൾ ഹൈക്കോടതിയുടെ പരിഗണനയിലാണ്.