തിരുവനന്തപുരം:അഭയ കൊലക്കേസില്‍ പ്രതികള്‍ ഇപ്പോഴും പുറത്ത് വിഹരിക്കുകയാണ്. സിസ്റ്റര്‍ സ്റ്റെഫിയയ്ക്ക് കേസില്‍ പങ്കുണ്ടെന്ന് വ്യക്തമായിട്ടുണ്ടെങ്കിലും സാക്ഷികള്‍ ഇല്ലാത്തതും തങ്ങള്‍ അല്ല കൊലക്ക് പിന്നിലെന്ന പ്രതികളുടെ ഉറച്ച നിലപാടും 28 വര്‍ഷമായി കേസ് എങ്ങുമെത്താതെ കിടന്ന് പോകുന്നു. രണ്ടാം പ്രതി സ്റ്റെഫിയ അറസ്റ്റിന് ശേഷം നടത്തിയ മെഡിക്കല്‍ പരിശോധനയില്‍ കന്യകയാണ് എന്ന് സ്ഥാപിക്കാനായി ഹൈമനോപ്ലാസ്റ്റി സര്‍ജറി നടത്തിയതായി കണ്ടെത്തിയെന്ന് സിബിഐ ഡിവൈഎസ്പി മൊഴി നല്‍കി.അവരെ പരിശോധിച്ച ഡോക്ടര്‍മാര്‍ ഇക്കാര്യം തന്നോട് പറഞ്ഞുവെന്നും സിബിഐ അംഗമായ ചെന്നൈ യൂണിറ്റ് സിബിഐ ഡി.വൈ.എസ്പി. ആയിരുന്ന എന്‍.സുരേന്ദ്രന്‍ മൊഴി നല്‍കി.
ആലപ്പുഴ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ പൊലീസ് സര്‍ജനായ ഡോ. പി. രമയും പ്രിന്‍സിപ്പല്‍ ഡോ. ലളിതാംബിക കരുണാകരനുമാണ് ഇക്കാര്യം തന്നോട് പറഞ്ഞതെന്ന് പ്രോസിക്യൂഷന്‍ നാല്‍പത്തിമൂന്നാം സാക്ഷിയായി മൊഴി നല്‍കിയ എന്‍ സുരേന്ദ്രന്‍ വ്യക്തമാക്കി. അഭയ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് രണ്ടാം പ്രതി സിസ്റ്റര്‍ സ്റ്റെഫി മെഡിക്കല്‍ പരിശോധന നടത്തുവാന്‍ കസ്റ്റഡിയില്‍ വാങ്ങി കൊണ്ടുപോയത് താനായിരുന്നുവെന്നും അദ്ദേഹം മൊഴി നല്‍കി. 2008 നവംബര്‍ 25 ന് പരിശോധന നടത്തിയപ്പോഴാണ് കന്യാ ചര്‍മ്മം കൃത്രിമമായി വച്ചുപിടിപ്പിച്ചത് കണ്ടെത്തിയത്. സിബിഐ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്ന ഡി.വൈ.എസ്പി. ആയിരുന്ന സലിം, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍ അസീസ് എന്നിവരെയും സിബിഐ കോടതി വിസ്തരിച്ചു.
2008 നവംബര്‍ 18 നാണ് സിബിഐ പ്രതികളെ അറസ്റ്റ് ചെയ്യുന്നത്. ഇതേ തുടര്‍ന്നാണ് മെഡിക്കല്‍ പരിശോധന നടത്തിയത്. ഫാ.തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നീ പ്രതികളാണ് ഇപ്പോള്‍ വിചാരണ നേരിടുന്നത്. കേസിന്റെ വിചാരണ 30 ന് തുടരും.