അഭയ കേസ് വിധിയില്‍ പ്രതികരിക്കാനില്ലെന്ന് സഭാ നേതൃത്വം

അഭയ കേസില്‍ സിസ്റ്റര്‍ സെഫിയും ഫാദര്‍ തോമസ് എം കോട്ടൂരും കുറ്റക്കാരെന്ന് കണ്ടെത്തിയതോടെ 28 വര്‍ഷം നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ സിസ്റ്റര്‍ അഭയയ്ക്ക് നീതി ലഭിച്ചിരിക്കുകയാണ്. തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതിയാണ് വിധി പറഞ്ഞത്. വിധി കേട്ട് കോടതിമുറിയില്‍ പൊട്ടിക്കരഞ്ഞ് കേസിലെ മൂന്നാമത്തെ പ്രതിയായ സിസ്റ്റര്‍ സെഫി. അതേസമയം, ഭാവവ്യത്യാസമേതുമില്ലാതെയാണ് ഫാദര്‍ തോമസ് വിധി പ്രസ്താവന കേട്ടത്. ഇവരുടെ ശിക്ഷ വിധി നാളെയുണ്ടാകും.

അതേസമയം, വിധിയില്‍ പ്രതികരിക്കാനില്ലെന്ന് സഭാ നേതൃത്വം അറിയിച്ചു. കോട്ടയത്തെ കത്തോലിക്കാ സഭ ആസ്ഥാനത്തു പോലീസ് കനത്ത സുരക്ഷാ ഒരുക്കിയിരിക്കുകയാണ്. അഭയ കൊല്ലപ്പെട്ട് 28 വര്‍ഷത്തിന് ശേഷമാണ് സുപ്രധാന കേസിന്റെ വിധി. തൊണ്ടിമുതല്‍ പോലും നശിപ്പിക്കപ്പെട്ട കേസിലാണ് ഇപ്പോള്‍ വിധി പ്രഖ്യാപിക്കപ്പെട്ടത്.
പയസ് ടെന്‍ത് കോണ്‍വെന്റ് ഹോസ്റ്റലില്‍ പ്രതികള്‍ തമ്മിലുള്ള ലൈംഗിക ബന്ധം അഭയ കാണാനിടയായത് കൊലപാതകത്തിന് കാരണമായെന്നാണ് സി ബി ഐ കുറ്റപത്രം. കൊലപാതകം, ഹോസ്റ്റലിലേക്ക് അതിക്രമിച്ച് കയറി കൊലപ്പെടുത്തല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ സി ബി ഐ ചുമത്തിയിരിക്കുന്നത്. ഒരു വര്‍ഷവും മൂന്നര മാസവും നീണ്ട വിചാരണ ഇക്കഴിഞ്ഞ ഡിസംബര്‍ പത്തിനാണ് പൂര്‍ത്തിയായത്. 49 സാക്ഷികളെ വിസ്തരിച്ചതില്‍ പ്രോസിക്യൂഷന്‍ സാക്ഷികളടക്കം എട്ട് പേര്‍ കൂറ് മാറി.

Loading...