കള്ളക്കേസാണെന്ന പ്രചാരണം വരെയുണ്ടായി; അവസാനം വരെ പോരാടുമെന്ന് ഭാവന

അഞ്ച് വർഷം മുൻപ് തനിക്ക് സംഭവിച്ച ദുരനുഭവത്തെക്കുറിച്ചും തനിക്ക് നേരിടേണ്ടി വന്ന പ്രതിസന്ധികളെക്കുറിച്ചും തുറന്ന് പറഞ്ഞ് നടി ഭാവന.വനിതാ ദിനവുമായി ബന്ധപ്പെട്ട് ‘വി ദ വിമെൻ ഓഫ് ഏഷ്യ’ കൂട്ടായ്മയോടൊപ്പം ചേർന്ന് നടത്തുന്ന ‘ഗ്ലോബൽ ടൗൺ ഹാൾ’ എന്ന പരിപാടിയിൽ പങ്കെടുത്താണ് ഭാവനയുടെ തുറന്ന് പറച്ചിൽ. മുതിർന്ന മാധ്യമ പ്രവർത്തക ബർഖ ദത്തിൻറെ ചോദ്യങ്ങൾക്കാണ് ഭാവന മറുപടി പറഞ്ഞത്. തൻറെ ജീവിതത്തെ കീഴ്മേൽ മറിച്ച സംഭവങ്ങളാണ് ഉണ്ടായതെന്നും വളരെ ബുദ്ധിമുട്ടേറിയ യാത്രയിലാണ് താനെന്നും ഭാവന പറഞ്ഞു. ഇരയല്ല, അതിജീവിതയാണ് താനെന്ന് അടിവരയിട്ട ഭാവന അന്തിമഫലം കാണും വരെ പോരാട്ടം തുടരുമെന്നും അറിയിച്ചു.

ഇങ്ങനെയായിരുന്നു ഭാവനയുടെ പ്രതികരണം

Loading...

കോടതിയുടെ പരിഗണനയിൽ ആയതിനാൽ കേസിൻറെ വിശദാംശം പറയുന്നില്ല. കോടതിയിൽ 15 ദിവസം പോയി. അഞ്ച് വർഷത്തെ യാത്ര ബുദ്ധിമുട്ട് ഏറിയതായിരുന്നു. ഇരയിൽ നിന്ന് അതിജീവിതയിലേക്കായിരുന്നു ആ യാത്ര. സമൂഹ മാധ്യമങ്ങളിൽ എനിക്കെതിരെ ഉണ്ടായ നെഗറ്റീവ് പ്രചരണം വേദനിപ്പിച്ചു. ചിലർ മുറിവേൽപ്പിക്കുകയും അപവാദ പ്രചരണം നടത്തുകയും ചെയ്‍തു. ഞാൻ നുണ പറയുകയാണെന്നും ഇത് കള്ളക്കേസ് ആണെന്നുമൊക്കെ പ്രചരണം നടന്നു. ചിലർ കുറ്റപ്പെടുത്തി. വ്യക്തിപരമായ തകർന്നുപോയ സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. എനിക്ക് ഇത് മതിയായി എന്ന് ഒരു ഘട്ടത്തിൽ സുഹൃത്തുക്കളോട് പറഞ്ഞു. തീർച്ഛയായും കുറേ വ്യക്തികൾ എന്നെ പിന്തുണച്ചു. ഡബ്ല്യുസിസി ധൈര്യം നൽകി. എനിക്കൊപ്പം നിന്നവർക്ക് നന്ദി. ഞാൻ പോരാടും. ചെയ്തത് ശരിയെന്ന് തെളിയിക്കും. എനിക്ക് എൻറെ മാന്യത തിരിച്ചുകിട്ടണം. വ്യക്തിപരമായി ഇപ്പോഴും ഭയത്തിലാണ്. പക്ഷേ അത് എന്തിനെന്ന് കൃത്യമായ ഉത്തരമില്ല. തൊഴിൽ നിഷേധിക്കപ്പെട്ട സാഹചര്യം ഉണ്ടായി. എന്നാൽ കുറച്ചുപേർ അവസരങ്ങൾ വാഗ്‍ദാനം ചെയ്‍തു. എന്നാൽ ഞാനത് വേണ്ടെന്നുവച്ചു, ഭാവന പ്രതികരിച്ചു.

തനിക്കെതിരെ നടന്ന ലൈം​ഗിക അതിക്രമത്തെ കുറിച്ച് ഭാവന തുറന്നുപറയുമെന്ന് ബർഖ ദത്ത് ഇന്നലെ അറിയിച്ചിരുന്നു. ‘നടി മൗനം വെടിയുന്നു. ഒരു ലൈംഗികാതിക്രമ കേസിൽ കേരളത്തിലെ ഏറ്റവും വലിയ ഒരു സിനിമാ താരത്തെ നേരിടുന്നതെങ്ങനെയെന്ന് അവർ പറയുന്നു.’ ബർഖാ ദത്ത് ഇന്നലെ ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നു. പരിപാടിയുടെ പോസ്റ്റർ ‘വി ദ വിമെൻ ഏഷ്യ’യും ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു.