ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപതട്ടിപ്പ്: അറസ്റ്റ് രാഷ്ട്രീയ പ്രേരിതം; നിക്ഷേപകരുടെ പണത്തില്‍ പാര്‍ട്ടിക്ക് ബാധ്യതയില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപതട്ടിപ്പ് കേസിൽ എംസി കമറുദ്ദീനെതിരായ നടപടി അനിതരസാധാരണമെന്ന് പികെ കുഞ്ഞാലിക്കുട്ടി. ബിസിനസ്സ് പൊളിഞ്ഞതിന് അറസ്റ്റ് ചെയ്യുന്നത് അന്യായമാണ്. കമറുദ്ദീൻ രാജിവെക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന മറ്റ് അന്വേഷണങ്ങളുടെ വാർത്തകളെ പ്രതിരോധിക്കാനുള്ള സംഭവം മാത്രമാണ് ഈ അറസ്റ്റ്. അത് നിയമപരമായി നിലനിൽക്കില്ല. രാഷ്ട്രീയമായി വാർത്ത സൃഷ്ടിക്കാനുള്ള ഒരു നടപടിയായി മാത്രമേ ഇതിനെ കണക്കാക്കാൻ സാധിക്കുകയുള്ളൂ. നിക്ഷേപകരുടെ പണം തിരിച്ചുകിട്ടാനല്ല സർക്കാരിന്റ താത്പര്യം. എന്നാൽ ലീഗിന്റെ നിലപാട് പണം തിരിച്ചുകിട്ടലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിക്ഷേപകരുടെ പണത്തിൽ പാർട്ടിക്ക് ബാധ്യതയില്ല. കമ്പനി കടംവീട്ടണം. അറസ്റ്റ് അന്യായമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.ഫാഷൻ ഗോൾഡ് തകർന്നത് സ്ഥാനാർഥിയാക്കുമ്പോൾ അറിഞ്ഞില്ല. സർക്കാർ അധികാര ദുർവിനിയോഗം നടത്തി. കമറുദ്ദീനെതിരെ ചുമത്തിയത് നിലനിൽക്കാത്ത വകുപ്പുകളാണ്. അദ്ദേഹത്തിനെതിരായ ആരോപണത്തിൽ അന്വേഷണം പോലും പൂർത്തിയായിട്ടില്ല. രാവിലെ ചോദ്യം ചെയ്യാൻ വിളിക്കുന്നു, വൈകുന്നേരം അറസ്റ്റ് ചെയ്യുന്നു. അതിനിടയ്ക്ക് അറസ്റ്റ് ഉണ്ടാവുമെന്ന് അന്വേഷണസംഘത്തിന്റെ പ്രഖ്യാപനവും വരുന്നു. ഇത് അസാധാരണ നടപടിയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Loading...

‘ഈ കേസ് പാർട്ടിയുടെ ചർച്ചയ്‌ക്കെത്തിയപ്പോൾ നിശ്ചിത സമയത്തിനുള്ളിൽ മുഴുവൻ നിക്ഷേപകരുടേയും പണം തിരിച്ചുനൽകണമെന്നാണ് പാർട്ടി സ്വീകരിച്ച നിലപാട്. ഇന്ന് ചേർന്ന യോഗത്തിലും സമാനമായ നിലപാടാണ് ആവർത്തിച്ചത്. ഏത് ബിസിനസ്സ് തകർന്നാലും അതിൽ ന്യായമായി എടുക്കാവുന്ന തീരുമാനം പണം നിശ്ചിതസമയത്തിനുള്ളിൽ തിരിച്ചുനൽകാം എന്നാണ് . ഫാഷൻ ഗോൾഡിന്റെ കാര്യത്തിലും ഈ നിലപാടാണ് എടുത്തത്. എന്നാൽ അതിനുള്ള സാവകാശം പോലും അനുവദിക്കാതെയാണ് അറസ്റ്റ് നടന്നത്. അന്യായമായ അറസ്റ്റാണ് നടന്നത്. ബിസിനസ് പൊളിഞ്ഞതിന് അറസ്റ്റ് ചെയ്യും എന്നാണെങ്കിൽ സിറ്റിങ് എംഎൽഎമാരിൽ പലരേയും അറസ്റ്റ് ചെയ്യേണ്ടി വരും’.മെന്നും അദ്ദേഹം പറഞ്ഞു.