കീഴടങ്ങി അഫ്ഗാന്‍ സര്‍ക്കാര്‍; താലിബാന്‍ ഉടന്‍ അധികാരം ഏറ്റെടുക്കും

കാബൂളും താലിബാന്‍ വളഞ്ഞതോടെ കീഴടങ്ങാനൊരുങ്ങി അഫ്ഗാന്‍. അഫ്ഗാനില്‍ അധികാര കൈമാറ്റം നടക്കും. അധികാരം കൈമാറുന്നതിന് മുന്നോടിയായി പ്രസിഡന്റ് അഷ്‌റഫ് ഗനി ഉടന്‍ രാജിവയ്ക്കും. അഫ്ഗാന്റെ അധികാരം കൈമാറുമെന്ന് ആഭ്യന്തര മന്ത്രി അബ്ദുള്‍ സത്താര്‍ മിര്‍സാക്വല്‍ അറിയിച്ചു. അബ്ദുള്‍ ഗനി ബറാദര്‍ പുതിയ പ്രസിഡന്റ് ആക. കാബൂളില്‍ അക്രമണങ്ങള്‍ ഉണ്ടാകില്ലെന്നും പൗരന്മാര്‍ ഭയപ്പെടേണ്ടെന്നും ആഭ്യന്തര മന്ത്രി അറിയിപ്പുനല്‍കി.

താത്ക്കാലിക ഭരണകൂടത്തിന് സമാധാനപരമായി അധികാരം കൈമാറാനാണ് ധാരണയായിരിക്കുന്നത്. രണ്ട് ദിവസം മുന്‍പാണ് താലിബാന്‍ കാണ്ഡഹാര്‍ പിടിച്ചെടുത്തത്. ഇപ്പോള്‍ കാബൂളിന്റെ നാല് വശവും താലിബാന്‍ വളഞ്ഞു കഴിഞ്ഞു. അതേസമയം, ബലപ്രയോഗത്തിലൂടെ കാബൂള്‍ കീഴടക്കാന്‍ പദ്ധതിയില്ലെന്നാണ് താലിബാന്‍ വക്താക്കള്‍ വ്യക്തമാക്കുന്നത്. ജലാലാബാദ് നഗരം പിടിച്ചെടുത്ത് കാബൂളിനെ ഒറ്റപ്പെടുത്തിയ താലിബാന്‍, പാകിസ്താനിലേക്കുള്ള പാതയുടെ നിയന്ത്രണവും ഏറ്റെടുത്തിരുന്നു.

Loading...

ഇന്ന് രാവിലെയോടെയാണ് തന്ത്രപ്രധാനമായ ജലാലാബാദ് നഗരം താലിബാന്‍ പിടിച്ചെടുത്തത്. ഇന്നലെ രാജ്യത്തെ ഏറ്റവും വലിയ നാലാമത്തെ നഗരമായ മസാറെ ശരീഫ് താലിബാന്‍ പിടിച്ചെടുത്തിരുന്നു. അഫ്ഗാനിലെ 34 പ്രവിശ്യകളില്‍ 22ന്റെയും നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തുകഴിഞ്ഞതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

അഫ്ഗാനിലെ ഏറ്റവും വലിയ രണ്ടും മൂന്നും നഗരങ്ങളായ കാണ്ഡഹാറും ഹെറാത്തും താലിബാന്‍ കഴിഞ്ഞ ദിവസങ്ങളിലാണ് കീഴടക്കിയത്. താലിബാന്‍ നിയന്ത്രണത്തിലാക്കിയ പ്രദേശങ്ങളില്‍ നിന്നും ആളുകള്‍ കാബൂളിലേക്ക് ഒഴുകിയെത്തുകയാണ്. ഭക്ഷണവും മറ്റു സൗകര്യങ്ങളുമില്ലാതെ തിങ്ങി നിറഞ്ഞു കഴിയുന്ന ആളുകള്‍ നഗരത്തിലെ പ്രധാന കാഴ്ചയായി മാറി കഴിഞ്ഞു. അതേസമയം ദോഹയില്‍ തിരക്കിട്ട സമാധാന നീക്കങ്ങളാണ് നടക്കുന്നത്. എത്രയും പെട്ടെന്ന് വെടിനിര്‍ത്തലിന് തയ്യാറാകാന്‍ ഖത്തര്‍ താലിബാനോട് ആവശ്യപ്പെട്ടു.

കാബൂള്‍ പിടിച്ചെടുത്ത സാഹചര്യത്തില്‍ തങ്ങളുടെ പൗരന്മാരെയും നയതന്ത്ര ഉദ്യോഗസ്ഥരെയും ഒഴിപ്പാക്കാനുള്ള നടപടികള്‍ക്ക് യു.എസ് വേഗം കൂട്ടി. അമേരിക്കന്‍ പൗരന്മാരുടെയും നയതന്ത്ര ഉദ്യോഗസ്ഥരുടെയും സുഗമമായ ഒഴിപ്പിക്കലിന് വേണ്ടി 1000 സേനാംഗങ്ങളെ കൂടി യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ അഫ്ഗാനിലേക്ക് അയച്ചു.

രണ്ട് പതിറ്റാണ്ടു നീണ്ട സൈനിക നടപടിക്കിടെ അമേരിക്കന്‍ സൈന്യത്തിനൊപ്പം പ്രവര്‍ത്തിച്ച അഫ്ഗാനികളെയും സുരക്ഷിതമായി ഒഴിപ്പിക്കും. ഇതിനായി 5000 സേനാംഗങ്ങളെയാണ് യു.എസ് നിയോഗിച്ചിട്ടുള്ളത്. കാബൂളിലെ യു.എസ് എംബസി അധികൃതരോട് തന്ത്രപ്രധാനമായ രേഖകള്‍ തീയിട്ട് നശിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. എല്ലാ തന്ത്രപ്രധാന രേഖകളും നശിപ്പിച്ചിരിക്കണമെന്നാണ് നിര്‍ദേശം. ഇതിനായി അവലംബിക്കേണ്ട മാര്‍ഗങ്ങളെ കുറിച്ചും നിര്‍ദേശം നല്‍കിയിട്ടുണ്ട്.