കുറച്ചു നാൾ മുൻപ് വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥന്റെ പങ്കാളിത്തത്തിൽ ഇടതു സര്‍ക്കാരിലെ സി.പി.എമ്മിന്റെ രണ്ട് മന്ത്രിമാര്‍ മഹാരാഷ്ട്രയില്‍ 200 ഏക്കറോളം ഭൂമി ബിനാമി പേരില്‍ സ്വന്തമാക്കിയെന്ന പരാതിയില്‍ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങി. സുപ്രധാന വകുപ്പുകളിലെ മന്ത്രിമാര്‍ക്കെതിരെയാണ് അന്വേഷണം.
സ്വര്‍ണക്കടത്തിനും ലൈഫ് കോഴയ്ക്കും പുറമെ വന്‍കിട പദ്ധതികളിലെ അഴിമതിയും അന്വേഷിക്കുന്ന ഇ.ഡിക്കെതിരെ വികസനം തടയാന്‍ കേന്ദ്രത്തിന്റെ കരുതിക്കൂട്ടിയുള്ള ശ്രമമെന്നാരോപിച്ച് സര്‍ക്കാരും പാര്‍ട്ടിയും കടുത്ത പ്രതിരോധം തീര്‍ക്കുന്നതിനിടെയാണ് മന്ത്രിമാരുടെ ബിനാമി ഇടപാടിലേക്കും അന്വേഷണം നീണ്ടത്. ഇത് ബി.ജെ.പിയും പ്രതിപക്ഷവും ഏറ്റെടുക്കുന്നതോടെ സംസ്ഥാന രാഷ്ട്രീയത്തില്‍ മറ്റൊരു കോളിളക്കത്തിന് വഴി തുറക്കും.
![cabinet](https://www.pravasishabdam.com/wp-content/uploads/2020/11/cabinet.jpg)
തദ്ദേശ തിരഞ്ഞെടുപ്പ് വേളയായതിനാല്‍ പ്രത്യേകിച്ചും. ഒരു മന്ത്രി, ഭൂമിയുടെ രജിസ്ട്രേഷന്‍ രേഖകള്‍ ഭാര്യയുടെ പേരിലുള്ള ലോക്കറിലാണ് സൂക്ഷിച്ചതെന്ന് ഇ.ഡിക്ക് വിവരം ലഭിച്ചതായി അറിയുന്നു. കണ്ണൂര്‍ സ്വദേശിയായ ബിനാമിയെ ഇ.ഡി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ ഉടന്‍ ചോദ്യം ചെയ്‌തേക്കും. സിന്ധുദുര്‍ഗ്ഗ് ജില്ലയിലെ ദോഡാമാര്‍ഗ് താലൂക്കിലാണ് ഭൂമിയെന്നാണ് സൂചന. ഇവിടത്തെ ഭൂമി രജിസ്ട്രേഷന്‍ വിവരങ്ങള്‍ ഇ.ഡി ശേഖരിക്കുകയാണ്.
![Cabinet..](https://www.pravasishabdam.com/wp-content/uploads/2020/11/Cabinet...jpg)
ബിനാമി ഭൂമി ഇടപാടുകളുടെ വ്യക്തമായ വിവരങ്ങള്‍ സഹിതമാണ് ഇ.ഡിക്ക് പരാതി ലഭിച്ചത്. കൃഷിയോഗ്യമായ ഭൂമി, ഏറ്റവും ഉയര്‍ന്ന പദവിയില്‍ വിരമിച്ച ഈ ഐ.എ.എസുകാരന്റെ ഇടപെടലിലൂടെ മന്ത്രിമാര്‍ക്ക് കിട്ടിയെന്നാണ് ഇ.ഡിക്ക് ലഭിച്ച വിവരം. ഈ മുന്‍ ഉദ്യോഗസ്ഥന് അവിടെ സ്വന്തം പേരില്‍ അന്‍പത് ഏക്കറോളം ഭൂമിയുണ്ട്. ചില നിര്‍ണായക ഇടപാടുകള്‍ക്കുള്ള പ്രതിഫലമാണ് ഭൂമിയെന്നും സംശയിക്കുന്നു. മഹാരാഷ്ട്രയില്‍ ഭൂമി വാഗ്ദാനം നിരസിച്ച മറ്റൊരു മന്ത്രിവഴിയാണ് ഐ.എ.എസ് ഉന്നതന്റെ ഇടപാടുകള്‍ പുറത്തുവന്നതെന്നും സൂചനയുണ്ട്.