കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മൊഴിമാറ്റാൻ ഭീഷണിയെന്ന് മുഖ്യസാക്ഷിയുടെ പരാതി. വിപിൻ ലാൽ ആണ് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി പൊലീസിൽ പരാതി നൽകിയത്. വിപിൻ ലാലിന്റെ പരാതിയിൽ ബേക്കൽ പൊലീസ് കേസെടുത്തു. ആരെയും പ്രതിയാക്കാതെയാണ് കേസ് എടുത്തിട്ടുള്ളത്. ഫോൺ വഴിയും, കത്ത് അയച്ചുമായിരുന്നു ഭീഷണി.
ഭീഷണിപ്പെടുത്തൽ, വ്യാജ മൊഴി നൽകാൻ പ്രേരിപ്പിക്കൽ അടക്കമുള്ള വകുപ്പുകൾ ചേർത്താണ് കേസ്. അതേസമയം നടന്‍ ദിലീപിന്റെ പരാതിയില്‍ സിനിമ താരങ്ങളായ പാര്‍വ്വതി തിരുവോത്ത്,റിമ കല്ലിങ്കല്‍,രേവതി,രമ്യാ നമ്പീശന്‍,സംവിധായകന്‍ ആഷിഖ് അബു എന്നിവര്‍ക്ക് കോടതി കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയിരുന്നു. നടിയെ ആക്രമിച്ച കേസിലെ സാക്ഷികള്‍ക്കെതിരായി സമൂഹമാധ്യമങ്ങളിലൂടെ പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് ദിലീപ് നല്‍കിയ പരാതിയിലാണ് നടപടി.
നടി ആക്രമിക്കപ്പെട്ട കേസില്‍ അഭിനേതാക്കളായ സിദ്ദിഖ്,ഭാമ എന്നിവര്‍ കൂറുമാറിയതിനെ ചലച്ചിത്ര രംഗത്തെ ഒരു വിഭാഗമാളുകള്‍ വിമര്‍ശിച്ചിരുന്നു.കൂടെ നില്‍ക്കേണ്ടവര്‍ തന്നെ ചതിച്ചെന്നും ഇത് ലജ്ജാവഹമാണെന്നും ചൂണ്ടിക്കാട്ടി ഡബ്ലിയുസിസി അംഗങ്ങള്‍ രംഗത്തെത്തിിരുന്നു.അതിജീവിച്ച നടിക്ക് ഒപ്പം നിന്ന ശേഷം ഏറ്റവും ആവശ്യമായ സമയത്ത്,അവസാന നിമിഷം എതിരായത് ലജ്ജാവഹമാണെന്ന് റിമ കല്ലിങ്കല്‍ പറഞ്ഞു.വേദനാജനകമായ സാഹചര്യത്തെ അതിജീവിച്ചത് നിങ്ങളുടെ സ്വന്തമാണെന്നിരിക്കെ എങ്ങനെയാണ് ചതിക്കാന്‍ പറ്റുന്നത് എന്ന് രമ്യാ നമ്പീശനും ചോദിച്ചു.
ഭാമയെ യൂദാസുമായി താരതമ്യപ്പെടുത്തുന്ന ചിത്രം പങ്കുവെച്ച് എന്‍എസ് മാധവന്‍ അവള്‍ക്കൊപ്പം എന്ന ഹാഷ് ടാഗിലായിരുന്നു വിമര്‍ശനം ഉയര്‍ന്നത്.നടന്‍ സിദ്ദിഖ് കൂറുമാറിയത് മനസിലാക്കാം,പക്ഷെ എന്തുകാണ്ടാണ് ഭാമ ഇങ്ങനെ ചെയ്തതെന്നായിരുന്നു രേവതി ചോദിച്ചത്.സ്വന്തം സഹപ്രവര്‍ത്തകരേപ്പോലും വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥ ദു:ഖകരമാണെന്നും രേവതി ഫേസ്ബുക്കില്‍ കുറിച്ചു. സംഭവിച്ച ക്രൂരതക്ക്അനുകൂലമായ നിലപാട് സ്വീകരിക്കുന്നതിലൂടെ ധാര്‍മികമായി ഇവരും കുറ്റകൃത്യങ്ങളുടെ അനുകൂലികളായി മാറുകയാണെന്ന് ആഷിക് അബുവും വിമര്‍ശിച്ചിരുന്നു