‘‘വി.എം സുധീരൻ സോഷ്യൽ മീഡിയയിലൂടെ ഗ്രൂപ്പിസം ഉണ്ടാക്കുകയാണ്. അദ്ദേഹവുമായി ബന്ധപ്പെട്ട് നൂറുകണക്കിന് ഫേക്ക് ഫേസ്ബുക്ക് അക്കൗണ്ടുകൾ സോഷ്യൽ മീഡിയയിൽ സജീവമാകുന്നു. കരുക്കൾ നീക്കുന്നത് ഉമ്മൻ ചാണ്ടിയുടെ പഴയ മനസാക്ഷി സൂക്ഷിപ്പുകാരൻ ടി.സിദ്ദിക്ക്. വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിയന്ത്രിക്കുന്നതും സിദ്ദിക്ക് തന്നെ. ഗ്രൂപ്പിലാ എന്നു പറയുന്ന വി.എം സുധീരൻ പാർട്ടിയിൽ ഇത്തരത്തിൽ വിലകുറഞ്ഞ കളി നടത്തുന്നു. ടി എന്‍ പ്രതാപന്‍, അജയ് തറയില്‍ കെ പി അനില്‍കുമാര്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍ എന്നിവരും ഉമ്മൻ ചാണ്ടി വിഭാഗത്തിന്റെ ആരോപണത്തിന്റെ നിഴലിൽ ആണ്. സോഷ്യൽ മീഡിയയിലെ സുധീരന്റെ നീക്കം മാന്യനെന്നു പറയുന്ന അദ്ദേഹത്തിന്റെ മുഖത്തു വീഴുന്ന കറയായി എ വിഭാഗം ചൂണ്ടിക്കാട്ടുന്നു.”
കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വാളോങ്ങി നില്‍ക്കുന്ന കെ പി സി പ്രസിഡന്‍റ് വി എം സുധീരന്‍, സ്വന്തം ഗ്രൂപ്പ് പ്രവര്‍ത്തനം നടത്തുന്നതും ശക്തിപ്പെടുത്തുന്നതും സോഷ്യല്‍ മീഡിയയെ ഉപയോഗിച്ച്. ഇക്കാര്യം തെളിവ് സഹിതം പരാതിയായി ഉമ്മന്‍ചാണ്ടി വിഭാഗം ഹൈക്കമാന്‍റിനു മുന്നില്‍ അവതിരപ്പിച്ചു. പാര്‍ട്ടിയിലെ ഗ്രൂപ്പ് പോര് അവസാനിപ്പിക്കാന്‍ ഹൈക്കമാന്‍റ് തന്നെ നിയോഗിച്ചിട്ടുള്ള കെ പി സി സി പ്രസിഡന്‍റ്, പാര്‍ട്ടിയലെ യുവനേതാക്കളെ പ്രോത്സാഹിപ്പിച്ച് നവമാധ്യമങ്ങളെ അടിസ്ഥാനമാക്കി സ്വന്തം ഗ്രൂപ്പ് പ്രവര്‍ത്തനം ശക്തപ്പെടുത്താനുള്ള കുതന്ത്രങ്ങള്‍ സ്വീകരിക്കുന്നുവെന്നാണ് ഉമ്മന്‍ചാണ്ടി വിഭാഗം പരാതിയായി ഹൈക്കമാന്‍റിന് മുന്നില്‍ അവതരിപ്പിച്ചുട്ടള്ളത്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വാത്സല്യം വേണ്ടുവോളം അനുഭവിക്കുന്ന സുധീരന്‍ ആ മേല്‍വിലാസം ദുരുപയോഗം ചെയ്താണ് സോഷ്യല്‍ മീഡിയയെ സ്വന്തം ഗ്രൂപ്പ് പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതെന്ന് ഉമ്മന്‍ചാണ്ടി വഭാഗം പരാതിപ്പെടുന്നു.
ഉമ്മന്‍ചാണ്ടി വിഭാഗം ഹൈക്കമാന്‍റിന് നല്‍കിയിട്ടുള്ള പരാതിയില്‍ ഉദാഹരണമായി ഐ എൻ സി @ ഓണ്‍ലൈൻ ഉപയോഗിച്ചാണ് സുധീരന്‍ ഗ്രൂപ്പ് പ്രവര്‍ത്തനം ശക്തമാക്കുന്നതെന്ന് പറയുന്നു. ഇതിനാവശ്യമായ എല്ലാ തെളിവും ഉമ്മന്‍ചാണ്ടി വിഭാഗം ശേഖരിച്ച് ഹൈക്കമാന്‍റിന് നല്‍കി കഴിഞ്ഞു. പ്രമുഖ മുന്‍ എ ഗ്രൂപ്പ് നേതാവ് ടി.സിദ്ദിക്ക് നേതൃത്വത്തിലാണ് ഐ എൻ സി @ ഓണ്‍ലൈൻ പ്രവര്‍ത്തിക്കന്നത്. ഇത് ഉൾപ്പെടെ നിരവധി സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ ഈ നേതാവും സില്‍ബന്ധികളും വഴി സുധീരന് പിന്നിൽ അണി നിരക്കുന്നു. ഗാര്‍ഹിക പീഡനത്തിന് ഭാര്യയുടെ പരാതിയില്‍ സംഘടനാപരമായി അന്വേഷണം നേരിടുന്ന ഈ മുന്‍ കെ പി സി സി ജനറല്‍ സെക്രട്ടറി വളരെ അടുത്തകാലം വരെ ഉമ്മന്ചാണ്ടി വിഭാഗത്തിന്‍റെ മനസാക്ഷിസൂക്ഷിപ്പുകാരനായാണ് അറിയപ്പെട്ടിരുന്നത്. എന്നാല്‍ പാര്‍ട്ടില്‍ സാധരണ അംഗം മാത്രമായ ഇദ്ദേഹം സുധീരന്‍റെ ജനപക്ഷ യാത്രയില്‍ എല്ലാമെല്ലാമായി പ്രവര്‍ത്തിക്കുന്നു. ഈ നേതാവാണ് നവമാധ്യമങ്ങളിലെ സുധീരന്‍റെ ജിഹ്വയായി പ്രവര്‍ത്തിക്കുന്നതെന്ന് ഉമ്മന്‍ചാണ്ടി പക്ഷം തിരിച്ചറിഞ്ഞു കഴിഞ്ഞു. മുതിര്‍ന്ന നേതാക്കള്‍ യുവനേതാവിനോട് രാഷ്ട്രീയ നിലപാട് ചോദിച്ചപ്പോള്‍, ഭാര്യയുടെ പരാതിയും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കുന്ന സാഹചര്യത്തിലും ഇതല്ലാതെ മറ്റ് മാര്‍ഗ്ഗമില്ലെന്നാണ് ഈ നേതാവിന്‍റെ മറുപടി. ഇദ്ദേഹത്തെ കൂടാതെ മേഖല തിരിച്ച് സുധീരനുവേണ്ടി നവമാധ്യമങ്ങളുെ നിയന്ത്രിക്കുന്നതില്‍ ടി എന്‍ പ്രതാപന്‍, അജയ് തറയില്‍ കെ പി അനില്‍കുമാര്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍ എന്നിവരും ഉമ്മന്‍ചാണ്ടി ഗ്രൂപ്പിന്‍റെ കര്‍ശന നിരീക്ഷണത്തിലാണ്. ഇവരുടെ പേരുകളും ഹൈക്കമാന്‍റിന് മുന്നില്‍ എത്തികഴിഞ്ഞു. വാട്സ് ആപ്പിലും ഫേസ്ബുക്കിലും അടക്കം ആയിരങ്ങളെ കൂട്ടിയോജിപ്പിച്ച് രഹസ്യ ഗ്രൂപ്പുകളും പ്രവര്‍ത്തിക്കുന്നു. ഇതുവഴിയാണ് അണികളില്‍ സുധീരന്‍റെ നിര്‍ദ്ദേശം എത്തുന്നത്. ഇതോടൊപ്പം രമേശ് ചെന്നിത്തലയ്ക്കായി പ്രവര്‍ത്തിക്കുന്ന ഐ എൻ സി ( ഐ ) ഓണ്‍ലൈൻ സംബന്ധിച്ചും പരാതിയില്‍ പരാമര്‍ശം ഉണ്ട്. ഇവ ഉദാഹരണങ്ങള്‍ മാത്രമാണെന്നും അന്വേഷണം ശക്തമായി നടത്തണമെന്നും അത്തരം സാഹചര്യത്തില്‍ കൂടുതല്‍ പേരുകള്‍ പുറത്തുവരുമെന്നും പരാതി പറയുന്നു
സുധീര അനുകൂല നേതാക്കള്‍ നവമാധ്യമഗ്രൂപ്പുകള്‍ ശക്തമായി നിലനിറുത്തുന്നത് സ്വന്തം പേരിലല്ല. തങ്ങള്‍ക്ക് ഏറ്റവും വിശ്വസ്തരായ പഴയകാല കെ എസ് യു, യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ് തുടങ്ങിയ പോഷക സംഘടനാ പ്രവര്‍ത്തകരിലൂടെയാണ്. ഇത്തരം പഴയകാല നേതാക്കള്‍ പ്രവര്‍ത്തിപ്പിക്കുന്ന ഫേസ്ബുക്ക്, വാട്ടസ് ആപ്പ് തുടങ്ങിയ നവമാധ്യമ ഗ്രൂപ്പുകളെ നിയന്ത്രിക്കുന്നത് സുധീരന്‍റെ മേല്‍ സൂചിപ്പിച്ച യുവ ഗ്രൂപ്പ് മാനേജര്‍മാരാണ് എന്നാണ് ഉമ്മന്‍ചാണ്ടി വിഭാഗത്തിന്‍റെ പരാതി. ഇവര്‍ സുധീരന് നേരിട്ട് റിപ്പോര്‍ട്ട് നല്‍കുന്നു. ചുരുക്കത്തില്‍ സുധീരന്‍ കേന്ദ്ര ബിന്ദുവായി, യുവനേതാക്കളിലൂടെ പഴയകാല പ്രവര്‍ത്തകരേയും അനുഭാവികളേയും ഉപയോഗിച്ച് പാര്‍ട്ടിയിലെ ആധിപത്യം ഊട്ടി ഉറപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുന്നുവെന്നും ഉമ്മന്‍ചാണ്ടി വിഭാഗം പരാതി പറയുന്നു. സ്വന്തം താല്പര്യാര്‍ത്ഥം നിലപാടുകള്‍ പ്രചാരിപ്പിക്കുന്നതിനൊപ്പം എതിര്‍ ഗ്രൂപ്പുകളില്‍ അസഭ്യവര്‍ഷവും ഭീഷണിയും ചൊരിയുന്നുവെന്നും പരാതിയില്‍ പറയുന്നു.
പഴയകാല പ്രചാരണ പരിപാടികള്‍ പിന്തുടരുന്നതിനൊപ്പം, ഒരുപക്ഷേ അതിനെക്കാളേറെ, വളരെ ശക്തമായി നവ മാധ്യമങ്ങളെ, പ്രചാരണപരിപാടികള്‍ക്ക് ഉപയോഗിക്കണമെന്നാണ് സംസ്ഥാന അധ്യക്ഷന്‍മാര്‍ക്കും മറ്റ് പ്രധാനപ്പെട്ട നേതാക്കള്‍ക്കും രാഹുല്‍ ഗാന്ധി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. നവമാധ്യമങ്ങില്‍ ശക്തമായ സാന്നിധ്യമായിമാറിയിട്ടുള്ള പുതുതലമുറയെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുന്നതിനാണ് രാഹുല്‍ ഗാന്ധി ഇത്തരം നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. എന്നാല്‍ ഈ സാഹചര്യം വി എം സുധീരന്‍ പരമാവധി ദുരുപയോഗം ചെയ്യുന്നതായി ഉമ്മന്‍ ചാണ്ടി വിഭാഗം പരാതിപറയുന്നു. യുവനേതാക്കളിലൂടെ വി എം സുധീരന്‍ നവമാധ്യമങ്ങളില്‍ ശക്തമായപ്പോള്‍ ഏറ്റവും അധികം നഷ്ടം ഉണ്ടായിരിക്കുന്നത് ഉമ്മന്‍ചാണ്ടി വിഭാഗത്തിനെന്നാണ് ഉമ്മന്‍ചാണ്ടി കോര്‍ ഗ്രൂപ്പ് വിലയിരുത്തല്‍. ഉചിതമായ ഇടപെടല്‍ അടിയന്തിരമായി ഉണ്ടായില്ലെങ്കില്‍ ഉമ്മന്‍ചാണ്ടി ഗ്രൂപ്പിനുള്ള പുതുതലമുറ നേതാക്കളുടെ പിന്തുണ പുജ്യം ശതമാനമായി ചുരുങ്ങുമെന്നും നേതാക്കള്‍ വിലയിരുത്തുന്നു. അത്രയ്ക്ക് കൊഴിഞ്ഞ്പോക്കാണ് നവമാധ്യമങ്ങളില്‍ ഉമ്മന്‍ചാണ്ടി വിഭാഗം നേരിടുന്നത്. പുതുതലമുറയ്ക്കൊപ്പം നിലവിലെ യുവനേതാക്കളും ഗ്രൂപ്പ് വിടുന്ന അവസ്ഥയെന്നാണ് വിലയിരുത്തല്‍.
ഉമ്മന്‍ചാണ്ടി വിഭാഗത്തിന്‍റെ പരാതിയില്‍ രാഹുല്‍ ഗാന്ധി പുര്‍ണ്ണ മൗനം പുലര്‍ത്തുമ്പോള്‍ മനസ്സില്ലാ മനസ്സോടെ ആണെങ്കിലും സോണിയ ഗാന്ധി അന്വേഷണ കമ്മീഷനെ നിയോഗിച്ച് കഴിഞ്ഞു. മുല്ലപ്പള്ളി രാമചന്ദ്രന്‍ അന്വേഷണകമ്മീഷന്‍ അംഗമാണ്. നിലവിലെ സാഹചര്യത്തില്‍ സുധീരനെതിരെ ഒരു നടപടിയും ഉമമന്‍ചാണ്ടി വിഭാഗം പ്രതീക്ഷിക്കുന്നില്ലെങ്കിലും നിയമസഭാതിരഞ്ഞെടുപ്പില്‍ സീറ്റു വിഭജനം ഉണ്ടാകുമ്പോള്‍ തങ്ങളുടെ ലിസ്റ്റ് സുധീരനന്‍ വെട്ടിമാറ്റുന്നത് തടയിടുകയാണ് നിലവിലെ പരാതിക്ക് അടിസ്ഥാനമെന്നും ഉമ്മന്‍ചാണ്ടി വിഭാഗം ചൂണ്ടിക്കാട്ടുന്നു.