തിരുവനന്തപുരം : സംസ്ഥാനത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ കേരളത്തിലെ 7 ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഏറ്റവും ഒടുവിലയായി നിരോധനാജ്ഞ പ്രഖ്യാപിച്ചത് തിരുവനന്തപുരം ജില്ലയിലാണ്. ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണനാണ് നിരോധനാജ്ഞ പ്രഖ്യാപിച്ച് ഉത്തരവിട്ടത്.
മതപരവും രാഷ്ട്രീയപരവുമായി എല്ലാ ഒത്തുചേരലുകള്‍ക്കും വിലക്കുണ്ട്. മാത്രമല്ല പൊതുസ്ഥലങ്ങളിലൊന്നും അഞ്ചില്‍ കൂടുതല്‍ ആളുകള്‍ ഒന്നിച്ച് കൂടുന്നതും നിരോധിച്ചു. സംസ്ഥാനം കഴിഞ്ഞദിവസം പൂർണമായും ലോക്ക് ഡൗൺ ചെയ്തിരുന്നു. തുടർന്നും കടുത്ത നിയന്ത്രണം തുടരുകയാണ്.
തിരുവനന്തപുരം ജില്ലയെ കൂടാതെ, കാസർകോട്, കോഴിക്കോട്, വയനാട്, മലപ്പുറം, എറണാകുളം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച കേരളത്തിൽ പൊതുഗതാഗതം പൂർണമായി റദ്ദാക്കി. കെഎസ്ആർടിസി, സ്വകാര്യബസ് സർവീസുകളും റദ്ദാക്കി. ഓട്ടോ-ടാക്സി സർവീസുകൾക്ക് നിയന്ത്രണമേർപ്പെടുത്തി.
അതേസമയം അനാവശ്യ യാത്രകൾ ഇന്നുണ്ടായെന്നും എല്ലാ യാത്രാ വാഹനങ്ങളും സർവീസ് അവസാനിപ്പിക്കുമെന്നും മുഖ്യമന്ത്രി. ടാക്സിയും ഓട്ടോയും അവശ്യ സർവീസിന് വേണ്ടി മാത്രമാകും. 5 പേരിൽ കൂടുതൽ പേർ ഒത്തുകൂടുന്നത് നിരോധിച്ചു. രാവിലെ 7 മണി മുതൽ 5 മണി വരെയാണ് കടകളുടെ പ്രവർത്തി സമയം. എന്നാൽ കാസർകോട് അത് രാവിലെ 11 മുതൽ വൈകുന്നേരം 5 വരെ ആയിരിക്കും. അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം സ്വകാര്യ വാഹനങ്ങളിൽ ഉള്ള യാത്രയാണ് അനുവദിക്കുക. എന്നാൽ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ പ്രത്യേക ഫോം പൂരിപ്പിച്ച നൽകണം.
ഇതിനായി ഫോം അച്ചടിച്ച് നൽകും. ഫോമിൽ തെറ്റായ വിവരം നൽകാൻ പാടില്ല. തെറ്റായ വിവരങ്ങൾ നല്ർകിയ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എവിടെയ്ക്ക് പോകുന്നു, എന്തിന് പോകുന്നു, എപ്പോൾ മടങ്ങി വരും, ആരൊക്കെ യാത്ര ചെയ്യുന്നു എന്നീ കാര്യങ്ങൾ ഒക്കെ രേഖപ്പെടുത്താനും നിർദേശം ഉണ്ട്.അതേസമയം ആരെങ്കിലും സാഹചര്യം മുതലാക്കാന്‍ ശ്രമിച്ചാല്‍ അവര്‍ക്കെതിരെ ഒരു ദാക്ഷിണ്യവുമില്ലാതെ നടപടിയുണ്ടാകുമെന്നും പരിശോധന ശക്തമാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.