സൂറത്ത്: നിയമങ്ങള്‍ നിര്‍മ്മിക്കുന്നവര്‍ ഇക്കാര്യങ്ങള്‍ ചിന്തിക്കാറില്ല. ഇഷ്ടമില്ലാത്ത പുരുഷനിലൂടെ ഗര്‍ഭധാരിണിയായ യുവതി ഗര്‍ഭച്ഛിദ്ര അനുമതിക്കായി കോടതിയുടെ ദയയും കാത്ത്. കൂട്ടമാനഭംഗത്തിനിരയായതിനെ തുടർന്ന് ഗർഭിണിയായ 24കാരി തന്റെ ഉദരത്തില്‍ വളരുന്ന ഇരുപത്തിയേഴ് ആഴ്ച പ്രായമായ ഗര്‍ഭസ്ഥ ശിശുവിന്റെ ഗര്‍ഭച്ഛിദ്ര അനുമതി കാത്ത് ഗുജറാത്ത് ഹൈക്കോടതിയില്‍. കുഞ്ഞ് ജനിച്ചാൽ ഭര്‍ത്തൃഗൃഹത്തില്‍ തന്നെ പ്രവേശിപ്പിക്കില്ലെന്നതാണ് ഗര്‍ഭമലസിപ്പിക്കാനുള്ള കാരണമായി യുവതി കോടതിയില്‍ ബോധിപ്പിച്ചിട്ടുള്ളത്.
വൈദ്യപരിശോധനയില്‍ യുവതി ഗര്‍ഭിണിയാണെന്നും ഗര്‍ഭസ്ഥശിശുവിന് ഇരുപത്തിനാല് ആഴ്ച പ്രായമായതായും തെളിഞ്ഞു, തുടര്‍ന്ന് ഗര്‍ഭമലസിപ്പിക്കാന്‍ അനുവാദം നല്‍കണമെന്നപേക്ഷിച്ച് ആദ്യം ബോതാദിലെ കീഴ്‌ക്കോടതിയിൽ യുവതി ഹർജി നൽകുകയായിരുന്നു. എന്നാല്‍ 20 ആഴ്ചയ്ക്കു മുകളില്‍ പ്രായമുള്ള ഗര്‍ഭസ്ഥശിശുവിനെ ശസ്ത്രക്രിയയിലൂടെ നശിപ്പിക്കാന്‍ ഇന്ത്യന്‍ നിയമ വ്യവസ്ഥ അനുവദിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി കോടതി യുവതിയുടെ ഹർജി തള്ളി. തുടര്‍ന്നാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്. പരാതി പരിഗണിച്ച ഹൈക്കോടതി യുവതിയുടെ വേദന മനസിലാക്കുകയും, ഇക്കാര്യത്തില്‍ ഗുജറാത്ത് സര്‍ക്കാരിന്റെ അഭിപ്രായം തേടുകയും ചെയ്തു. യുവതി ജന്മം നല്‍കുന്ന കുഞ്ഞിന് സര്‍ക്കാര്‍ സംരക്ഷണം നല്‍കുന്നതിനുള്ള സാദ്ധ്യതയും കോടതി ഗുജറാത്ത് സര്‍ക്കാരിനോട് ആരാഞ്ഞിട്ടുണ്ട്.