ഗാന്ധിനഗര്‍: കൊവിഡ് പശ്ചാത്തലത്തില്‍ രാജ്യമൊട്ടാകെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ചിലയിടങ്ങളിലെങ്കിലും ഭക്ഷ്യക്ഷാമം നേരിടുന്നുണ്ട്. ഇതിന് പരിഹാരം കാണാനും സര്‍ക്കരുകളെല്ലാം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഈ സമയത്തും ഇത് മുതലാക്കാനും വ്യാജവാര്‍ത്ത പടച്ചുവിടാനും ചിലര്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഇവര്‍ക്കെതിരെ ഇപ്പോള്‍ കര്‍ശന നടപടിയെടുത്തിരിക്കുകയാണ് അധികൃതര്‍. ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആഹാരം പോലും ലഭിക്കാതെ വിശന്ന കുട്ടികള്‍ പുല്ലു ഭക്ഷിക്കുന്നു എന്ന വ്യാജവാര്‍ത്തയാണ് ജനസന്ദേശ് ടൈം മാധ്യമപ്രവര്‍ത്തകന്‍ വിജയ് വിനീത് നല്‍കിയത്. ഇതിനെതിരെയാണ് ജില്ലാ മജിസ്‌ട്രേറ്റ് ഇപ്പോള്‍ മാധ്യമപ്രവര്‍ത്തകന് നോട്ടീസ് നല്‍കിയിരിക്കുന്നത്.
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഭക്ഷണം ലഭിക്കാത്തതിനാല്‍ മുസഹര്‍ ദളിത് വിഭാഗം പുല്ല് ഭക്ഷിക്കുന്നു എന്നാണ് ഇയാള്‍ എഴുതിയ ലേഖനത്തില്‍ പറഞ്ഞിരുന്നത്. ഇത് തെറ്റാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജില്ലാ ഭരണകൂടം ഇയാള്‍ക്കെതിരെ നടപടി സ്വീകരിച്ചത്.മാര്‍ച്ച് 26നാണ് ജനദേശ് ടൈമില്‍ വിയജ് വിനീതിന്റെ ലേഖനം പ്രസിദ്ധികരിച്ചത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഭക്ഷണം കിട്ടാതായ കോയിരിപ്പൂര്‍ ഗ്രാമത്തിലെ ദളിത വിഭാദഗമായ മുസഹറിലെ അംഗങ്ങള്‍ പുല്ല് കഴിച്ചാണ് ജീവന്‍ നിലനിര്‍ത്തുന്നത് എന്നാണ് വിജയ് വിനീത് ലേഖനത്തില്‍ എഴുതിയത്. ലേഖനത്തോടൊപ്പം ചില കുട്ടികള്‍ പുല്ലു തിന്നുന്നതിന്റെ ചിത്രവും പ്രസിദ്ധീകരിച്ചിരുന്നു.
വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതോടെ അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ ഉള്‍പ്പെടെ അത് ഏറ്റെടുക്കുകയും സര്‍ക്കാരിനെതിരെ രംഗത്തു വരികയും ചെയ്തു. തുടര്‍ന്നാണ് ഇത് സംബന്ധിച്ച് ഭരണകൂടം അന്വേഷണം നടത്തിയത്. അന്വേഷണത്തില്‍ വിനിത് നല്‍കിയത് വ്യാജവാര്‍ത്തയാണെന്ന് തെളിയുകയായിരുന്നു.
മാദ്ധ്യമത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയ്ക്ക് നിജസ്ഥിതിയുമായി ബന്ധമില്ലെന്ന് കണ്ടെത്തിയതായി ജില്ലാ മജിസ്‌ട്രേറ്റ് നല്‍കിയ നോട്ടീസില്‍ പറയുന്നു. ജനസന്ദേശില്‍ പ്രസിദ്ധീകരിച്ച് ലേഖനത്തിലെ വിവരങ്ങള്‍ അടിസ്ഥാന രഹിതമാണ്. ചിത്രത്തില്‍ കാണുന്ന കുട്ടികള്‍ ഭക്ഷിക്കുന്നത് അഖ്രി ദാല്‍ ആണ്. ഗോതമ്പ് പാടങ്ങളില്‍ വളരുന്ന അഖ്രി ദാല്‍ ഭക്ഷ്യ യോഗ്യമാണെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു. ഇതിന് പുറമേ ജില്ലാ മജിസ്‌ട്രേറ്റ് കുടുംബാംഗങ്ങള്‍ക്കൊപ്പം് അഖ്രി ദാല്‍ ഭക്ഷിക്കുന്ന ചിത്രവും നോട്ടീസിനൊപ്പം നല്‍കിയിട്ടുണ്ട്.
തെറ്റായ വിവരങ്ങള്‍ അടങ്ങിയ ലേഖനം പ്രസിദ്ധീകരിച്ച് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് വിനീതും, ജനസന്ദേശ് ടൈമും വ്യക്തമാക്കണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച മാദ്ധ്യമ പ്രവര്‍ത്തകനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നാണ് സൂചന. കേരളത്തിലെ ചില മാദ്ധ്യമങ്ങളും ചില മാദ്ധ്യമ പ്രവർത്തകരും ഈ തെറ്റായ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇവർക്കെതിരെ അന്വേഷണം വരുമെന്നും സൂചനയുണ്ട്.