ചെന്നൈ; നടന്‍ വിജയിയെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്ത് മടങ്ങി. മുപ്പത് മണിക്കൂര്‍ താരത്തെ ചോദ്യം ചെയ്ത ശേഷമാണ് സംഘം മടങ്ങിയത്. എന്നാല്‍ വിജയിയുടെ വീട്ടില്‍ നിന്നും അനധികൃതമായി പണമൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു. ദീര്‍ഘ നേരത്തെ ചോദ്യം ചെയ്യലിന് പിന്നാലെ ആദായനികുതി വകുപ്പ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇ്കകാര്യം വ്യക്തമാക്കിയത്.അതേസമയം നിര്‍മാതാക്കളിലൊരാളായ അന്‍പു ചെഴിയനെതിരെ നിര്‍ണായക വിവരങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ഇയാളുടെ ചെന്നൈയിലെയും മധുരെയിലും വീട്ടില്‍ നിന്ന് 77 കോടി രൂപയാണ് ഐടി വിഭാഗം പിടിച്ചെടുത്തത്.
വിജയ് അഭിനയിച്ച ബിഗില്‍ എന്ന ചിത്രത്തിന്റെ നിര്‍മാതാക്കളിലൊരാളായ എജിഎസ് ഗ്രൂപ്പിന്റെ ഉടമയാണ് അന്‍പുചെഴിയന്‍. അതേസമയം 38 ഇടങ്ങളിലാണ് റെയ്ഡ് നടന്നതെന്നും ആദായനികുതി വകുപ്പ് അറിയിച്ചിരുന്നു. ബിഗിലിന് ബോക്‌സോഫീസില്‍ നിന്ന് 300 കോടി കളക്ഷന്‍ ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്. എന്നാല്‍ ബിജെപി സര്‍ക്കാരിന്റെ വിമര്‍ശകനായ വിജയിക്കെതിരെ പകപോക്കല്‍ രാഷ്ട്രീയമാണ് നടക്കുന്നതെന്ന് ആരാധകര്‍ അടക്കമുള്ളവര്‍ ആരോപിച്ചിരുന്നു. അന്‍പുചെഴിയന്‍ നല്‍കിയ പ്രതിഫലമാണ് ഇപ്പോള്‍ ഐടി വിഭാഗത്തിന്റെ പരിശോധനയുടെ ഭാഗമാണ്. മണിക്കൂറുകളോളം ഇക്കാര്യത്തില്‍ അദ്ദേഹത്തെ ചോദ്യം ചെയ്ത്. പ്രതിഫലത്തിന്റെ രേഖയിലും പറഞ്ഞ കാര്യങ്ങളിലും പൊരുത്തക്കേടുണ്ടെന്നാണ് നേരത്തെ ആദായനികുതി വകുപ്പ് പറഞ്ഞിരുന്നത്.
അതേസമയം വിജയിക്ക് സ്വന്തമായുള്ള വസ്തുക്കളെല്ലാം പരിശോധനയുടെ ഭാഗമാകുമെന്നാണ് സൂചന. നിര്‍മാതാക്കള്‍ക്കെതിരെ കൂടുതല്‍ അന്വേഷണവും ഉണ്ടാവും. അതേസമയം അന്‍പുചെഴിയന്റെ എജിഎസ് ഗ്രൂപ്പ് ഓഫ് എന്റര്‍ടെയിന്‍മെന്റിന്റെയും എജിഎസ് ഗ്രൂപ്പിന്റെ മറ്റ് ഓഫീസുകളിലും നടത്തിയ റെയ്ഡിലൂടെ 300 കോടിയിലധികം രൂപയുടെ അനധികൃത രേഖകളും ചെക്കുകളും പ്രോമിസറി നോട്ടുകളും സ്വത്ത് രേഖകളും കണ്ടെത്തിയെന്ന് ആദായ നികുതി വകുപ്പ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടാണ് വിജയുടെ വീട്ടില്‍ റെയ്ഡ് നടന്നതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതിനിടെ വിജയ് ചിലയിടങ്ങളില്‍ വാങ്ങിയ സ്വത്തുക്കളും മറ്റ് നിക്ഷേപങ്ങളും പരിശോധിക്കുന്നുണ്ട്. പരിശോധന ഇപ്പോഴും തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. ബിഗില്‍ എന്ന ചിത്രത്തിന്റെ ലഭിച്ച പ്രതിഫലവും നിര്‍മാതാവ് ഓഫീസില്‍ സൂക്ഷിച്ച രേഖയും പൊരുത്തക്കേടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഭൂമി ഇടപാടിന്റെ രേഖകളും, ഭാര്യയുടെ സ്വത്ത് വിവരങ്ങളുടെ രേഖകളും പിടിച്ചെടുത്തു. സ്വത്തിൽ ക്രമക്കേട് സംശയിക്കുന്ന രേഖകളാണ് പിടിച്ചെടുത്തത്. ഇവ പരിശോധിച്ച ശേഷമായിരിക്കും തുടർ നടപടികൾ സ്വീകരിക്കുക. അതേസമയം സംഭവത്തെ കുറിച്ച് ഇപ്പോൾ പ്രതികരിക്കാനില്ലെന്നു നടൻ വിജയ് അറിയിച്ചു.
ചെന്നൈ പാനൂരിലെ വസതിയില്‍ ബുധനാഴ്ച രാത്രി മുതല്‍ തുടങ്ങിയ ചോദ്യം ചെയ്യലും പരിശോധനയുമാണ് വ്യാഴാഴ്ച രാത്രി എട്ടോടെ അവസാനിച്ചത്. ബിഗില്‍ സിനിമാ നിര്‍മാതാക്കള്‍ക്ക് (എജിഎസ് ഗ്രൂപ്പ്) പണം പലിശയ്ക്ക് നല്‍കിയ മധുര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിര്‍മാതാവ് അന്‍പു ചെഴിയാന്റെ ഓഫീസിലും റെയ്ഡ് നടന്നിരുന്നു.