ഗ്വാളിയര്‍: മധ്യപ്രദേശിലെ ഗ്വാളിയറില്‍ നിന്നാണ് ഒറ്റപ്പെട്ടൊരു വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ഇരുപത്തിയഞ്ചുകാരനായ കൊലക്കേസ് പ്രതി ജയിലിനുള്ളില്‍ സ്വന്തം ജനനേന്ദ്രിയം അറുത്തെടുത്ത് ദൈവത്തിനു സമര്‍പ്പിച്ചുവെന്നാണ് പുറത്ത് വരുന്ന വാർത്തകൾ. കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ടു ജയിലില്‍ കഴിയുന്ന വിഷ്ണുകുമാര്‍ എന്ന യുവാവാണ് ജയിലിനുള്ളിലെ ക്ഷേത്രത്തില്‍ രാവിലെ 6.30ന് പ്രാര്‍ഥിച്ച ശേഷം ജനനേന്ദ്രിയം മുറിച്ചത്. വാർത്താ ഏജൻസിയായ പിടിഐയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ജയില്‍ സൂപ്രണ്ട്രാണ് വാർത്ത മാധ്യമങ്ങളെ അറിയിച്ചത്.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച തടവുകാരന്റെ നില ഗുരുതരമാണ്. രക്തം നല്ലൊരു അളവിൽ നഷ്ടപ്പെട്ടിട്ടുണ്ട്. മുറിച്ചു മാറ്റിയ ജനനേന്ദ്രിയം തുന്നിച്ചേർക്കാനുള്ള ശ്രമത്തിലാണ് ഡോക്ടർമാർ. അശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ഏത് ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നതെന്ന കാര്യം അധികൃതർ പുറത്തുവിട്ടിട്ടില്ല.
സംഭവ ശേഷം തന്നെ ഇയാളുടെ കരച്ചില്‍ കേട്ടെത്തിയ സഹതടവുകാരാണ് അധികൃതരെ വിവരമറിയിച്ചത്. ഉടൻ തന്നെ ഇയാളെ ആശുപത്രിയിലെത്തിച്ചു. സ്വപ്‌നത്തില്‍ ദൈവം പ്രത്യക്ഷപ്പെട്ട് ജനനേന്ദ്രിയം ബലിയായി ആവശ്യപ്പെട്ടെന്നും അതുകൊണ്ടാണ് മുറിച്ചെടുത്ത് നല്‍കിയതെന്നും ഇയാള്‍ പറഞ്ഞു. 2018ലാണ് ഇയാള്‍ ശിക്ഷിക്കപ്പെട്ട് ജയിലിലെത്തിയത്. മധ്യപ്രദേശിലെ ഭിന്ദ് ജില്ലയാണ് ഇയാളുടെ സ്വദേശം. ചൊവ്വാഴ്ച രാവിലെ ആറരയോടെ ജയിലിനുള്ളിലെ ശിവക്ഷേത്രത്തില്‍ പൂജയും പ്രാര്‍ത്ഥനയും നിര്‍വഹിച്ച ശേഷം ജനനേന്ദ്രിയം മുറിച്ചെടുത്ത് ദൈവത്തിന് സമര്‍പ്പിക്കുകയായിരുന്നു.