10 ലക്ഷം വാങ്ങിയതിന് തെളിവുണ്ട്, സുധാകരനെ അറസ്റ്റുചെയ്യാനുള്ള നീക്കവുമായി ക്രൈംബ്രാഞ്ച്

എറണാകുളം : പുരാവസ്തു തട്ടിപ്പുകേസിൽ വഞ്ചനക്കുറ്റം ചുമത്തി സുധാകരനെ രണ്ടാം പ്രതിയാക്കിയതിന് പിന്നാലെ അറസ്റ്റ് ചെയ്യാൻ നീക്കവുമായി ക്രൈംബ്രാഞ്ച്. വ്യാജ പുരാവസ്തുക്കൾ ഉപയോഗിച്ച് മോൻസൻ മാവുങ്കൽ 10 കോടിരൂപയുടെ തട്ടിപ്പുനടത്തിയെന്ന കേസിൽ തിങ്കളാഴ്ചയാണ് സുധാകരനെ ക്രൈംബ്രാഞ്ച് പ്രതിചേർത്തത്. ബുധനാഴ്ച കളമശ്ശേരി ഓഫീസിൽ ചോദ്യംചെയ്യലിന് ഹാജരാകാൻ സുധാകരന് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിട്ടുണ്ട്.

ലോകത്തെ ഏറ്റവുംവലിയ പുരാവസ്തുമ്യൂസിയം സ്ഥാപിക്കാനെന്നു വിശ്വസിപ്പിച്ച് 10 കോടി തട്ടിയതായി കോഴിക്കോട് സ്വദേശികളായ എം.ടി. ഷമീർ, യാക്കൂബ്, സിദ്ദിഖ്, സലിം, മലപ്പുറം സ്വദേശി ഷാനിമോൻ, തൃശ്ശൂർ സ്വദേശി അനൂപ് അഹമ്മദ് എന്നിവർ നൽകിയ പരാതിയിലാണ് മോൻസനെ 2021 സെപ്റ്റംബർ 26-ന് ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തത്.

Loading...

കേസിൽ സുധാകരനെ അറസ്റ്റ് ചെയ്യാൻ തയ്യാറെടുക്കുന്ന അന്വേഷണ സംഘം ഇക്കാര്യത്തിൽ നിയമോപദേശം തേടിയെന്നാണ് ലഭിക്കുന്ന വിവരം. പുരാവസ്തുക്കൾ വിറ്റ ഇനത്തിൽ കിട്ടിയ 2.62 ലക്ഷം കോടി രൂപ കേന്ദ്രസർക്കാർ തടഞ്ഞുവച്ചിരിക്കുകയാണെന്ന് പറഞ്ഞാണ് മോൻസൻ പരാതിക്കാരിൽ നിന്നും പണം തട്ടിയത്. ഈ തുക പിൻവലിക്കാനുള്ള തടസ്സങ്ങൾ പരിഹരിക്കാനായുള്ള നീക്കങ്ങൾ നടത്താൻ എന്ന പേരിൽ പലപ്പോഴായി 10 കോടി രൂപ വാങ്ങി. വീണ്ടും 25 ലക്ഷം രൂപ ആവശ്യപ്പെടുകയും സുധാകരൻ നൽകിയ ഉറപ്പിന്മേൽ ആ തുകയും നൽകുകയായിരുന്നുവെന്നും പരാതിക്കാർ ആരോപിക്കുന്നു.

പാർലമെന്റിലെ ധനകാര്യ സ്ഥിരസമിതി അംഗമായിരുന്ന സുധാകരൻ പണം വിട്ടുകിട്ടാനുള്ള തടസ്സങ്ങൾ നീക്കിത്തരമെന്ന് ഉറപ്പുനൽകിയതായും അത് വിശ്വസിച്ചാണ് രണ്ടാമതും തങ്ങൾ പണം നൽകിയതെന്നും പരാതിക്കാർ പറയുന്നു. രണ്ടാമത് നൽകിയ 25 ലക്ഷത്തിൽ നിന്നും 10 ലക്ഷം രൂപ സുധാകരൻ കൈപ്പറ്റിയെന്നും പരാതിക്കാർ പറയുകയുണ്ടായി.

മോൻസൻ തട്ടിപ്പിനായി തന്റെ പേര് ഉപയോഗിച്ചിട്ടുണ്ടെങ്കിൽ നിയമനടപടികൾ സ്വീകരിക്കുമെന്നും മോൻസണുമായി സാമ്പത്തിക ഇടപാടുകൾ ഇല്ലെന്നുമായിരുന്നു സംഭവം വിവാദമായതിന് പിന്നാലെ 2021 സെപ്റ്റബർ 29 ന് സുധാകരൻ പറഞ്ഞത്.