തൃശ്ശൂരില്‍ വിദ്യാര്‍ഥിയുടെ ബാഗില്‍ കണ്ടത് ഇ-സിഗരറ്റ്; പിന്നാലെ നടത്തിയ റെയ്‌ഡിൽ വൻശേഖരം കണ്ടെത്തി

തൃശ്ശൂര്‍: തൃശ്ശൂര്‍ നഗരത്തിലെ രണ്ട് കടകളില്‍നിന്നായി ഇ-സിഗരറ്റുകളുടെ വന്‍ശേഖരം കണ്ടെത്തി. നഗരത്തിലെ സ്‌കൂള്‍ വിദ്യാര്‍ഥിയില്‍നിന്ന് രക്ഷിതാക്കള്‍ ഇ-സിഗരറ്റ് കണ്ടെടുത്തതും ഈ വിവരം പോലീസില്‍ അറിയിക്കുകയും ചെയ്തതിന് പിന്നാലെയാണ് വിവിധ കേന്ദ്രങ്ങളില്‍ റെയ്ഡ് നടന്നത്. പടിഞ്ഞാറെക്കോട്ടയിലെ വോഗ് ഡ്യൂട്ടി ഫ്രീ ഷോപ്പ്, വടക്കേസ്റ്റാന്‍ഡിലെ ടൂള്‍സ് ടാറ്റു സെന്റര്‍ എന്നിവിടങ്ങളില്‍നിന്നാണ് ഇ-സിഗരറ്റുകള്‍ പിടിച്ചെടുത്തത്.

തൃശ്ശൂര്‍ സിറ്റി പോലീസിന്റെ ലഹരിവിരുദ്ധ സ്‌ക്വാഡും ടൗണ്‍ വെസ്റ്റ്, ഈസ്റ്റ് പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്.രക്ഷിതാക്കള്‍ വിദ്യാര്‍ഥിയുടെ ബാഗ് പരിശോധിച്ചപ്പോളാണ് ബാഗില്‍നിന്ന് ഇ-സിഗരറ്റ് കണ്ടെടുത്തത്. ആദ്യനോട്ടത്തില്‍ മിഠായിയാണെന്ന് തോന്നിയെങ്കിലും വിശദമായി പരിശോധിക്കുകയും കാര്യങ്ങള്‍ ചോദിച്ചറിയുകയും ചെയ്തതോടെ സാധനം ഇലക്ട്രോണിക് സിഗരറ്റാണെന്ന് ബോധ്യപ്പെട്ടു. നഗരത്തിലെ ഒരു ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ ഇതിന്റെ വില്പനയുണ്ടെന്നും കുട്ടി വെളിപ്പെടുത്തി.

Loading...

തുടർന്ന് രക്ഷിതാക്കള്‍ ഈ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. ഇന്ത്യയില്‍ ഇ-സിഗരറ്റ് ഇറക്കുമതി ചെയ്യുന്നതും വില്പന നടത്തുന്നതും നിരോധിച്ചതാണ്. ഒരുവര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. പോലീസ് നടത്തിയ പരിശോധനയില്‍ രണ്ട് കടകളില്‍നിന്നായി ഇ-സിഗരറ്റിന്റെ വന്‍ശേഖരമാണ് കണ്ടെടുത്തത്. 2500 രൂപ വരെ ഈടാക്കിയായിരുന്നു ഇതിന്റെ വില്പന.