തൃശ്ശൂര്‍ : കേരളത്തിലുണ്ടായ എല്ലാ ദുരന്തങ്ങളിലും കൈത്താങ്ങാകാൻ ഓടിയെത്തിയവരാണ് കേന്ദ്ര ദുരന്തനിവാരണ സേന. എന്നാൽ കൊച്ചിയില്‍ 12 ദിവസമായി ഭീകരമായ ദുരന്തമുണ്ടായിട്ടും കേന്ദ്രസഹായം തേടാന്‍ സംസ്ഥാനം തയ്യാറാകാത്തതെന്താണെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. അമിത്ഷായോട് സംസാരിച്ചപ്പോള്‍ സംസ്ഥാനം വിളിച്ചാല്‍ ഒരു മണിക്കൂര്‍കൊണ്ട് സേന സജ്ജമാകുമെന്നാണ് അദ്ദേഹം പറഞ്ഞത്.
പ്രശ്‌നം ദേശീയ ശ്രദ്ധയിലേക്ക് വരാതിരിക്കാനാണോ, അതോ അഴിമതികള്‍ പുറത്തുവരാതിരിക്കാനാണോ? സംസ്ഥാനം ഇത് മൂടിവെക്കാൻ ശ്രമിക്കുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു. കൊച്ചി നഗരത്തിലെ ജനജീവിതം വളരെയധികം ദയനീയമാണ്. മഴ പെയ്താല്‍ പകര്‍ച്ചവ്യാധി കൊണ്ട് മൂടും. ഇതില്‍നിന്ന് രക്ഷപ്പെടാന്‍ കേന്ദ്ര-സംസ്ഥാന സഹകരണം ആവശ്യമാണ്. എങ്കിൽ മാത്രമേ ഈ പ്രതിസന്ധിയെ മറികടക്കാനാകു.
ഇതിന് പിണറായി ദുരഭിമാനം വെടിയണം. അടിയന്തരമായി എന്‍.ഡി.ആര്‍.എഫ്. സഹായം തേടണം.ആയിരക്കണക്കിന് കോടി രൂപ മാലിന്യനിര്‍മാര്‍ജനത്തിന് സംസ്ഥാനത്തിന് കിട്ടിയിട്ടും ഒന്നും ഉപയോഗിച്ചില്ല. പിണറായി സര്‍ക്കാര്‍ ഉണ്ടാക്കിയ ദുരന്തമാണിതെന്നും അദ്ദേഹം പറഞ്ഞു. ശക്തന്‍ തമ്പുരാന്‍ സ്മാരകത്തിന് കേന്ദ്രസര്‍ക്കാര്‍ 50 ലക്ഷം രൂപ അനുവദിച്ചു. പ്രകാശ് ജാവഡേക്കര്‍ എം.പി.യുടെ എം.പി. ഫണ്ടില്‍നിന്നാണ് തുക അനുവദിക്കുക.