തൃശൂർ: നടൻ കലാഭവൻ മണിയുടെ സ്വത്തു വകകളുടെ വിശദാംശങ്ങൾ പൊലീസ് അന്വേഷിക്കുന്നു. മണിയുടെ മരണം സംബന്ധിച്ച് ഭാര്യയുടെ ബന്ധുവിനെതിരേയും അന്വേഷണം നടത്താനുള്ള സാധ്യതകൾ പൊലീസ് ആരാഞ്ഞു. മണിയുടെ സ്വത്തു സംബന്ധിച്ച തർക്കം തന്നെയാണ് മരണത്തിൽ കലാശിച്ചതെന്ന സംശയം ബലപ്പെടുന്നതിനിടെയാണ് പൊലീസിന്റെ നീക്കം. മണിക്ക് അടുത്തകാലത്തു സ്റ്റേജ് ഷോകളിൽനിന്നു കിട്ടിയ പണം എവിടെപ്പോയെന്ന അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണു പൊലീസിന്റെ അനുമാനം. മണിക്കു ബിനാമി നിക്ഷേപങ്ങൾ ഉണ്ടായിരുന്നോ എന്ന നിലയിലായിരിക്കും പ്രധാനമായും അന്വേഷണം നടക്കുക. മണിയുടെ മുപ്പതുകോടിയോളം രൂപയുടെ സ്വത്തുവകകൾ സംബന്ധിച്ച് വിവരം കണ്ടെത്തുകയാണ് പൊലീസിന്റെ ലക്ഷ്യം.

മരണത്തിന് തൊട്ടു മുമ്പത്തെ ദിവസം ഒറ്റപ്പാലത്ത് ഒരുപരിപാടിയിൽ പങ്കെടുത്ത ഇനത്തിൽ മണിക്കു മൂന്നു ലക്ഷത്തിലേറെ രൂപ കിട്ടിയിരുന്നു. എന്നാൽ, അസുഖബാധിതനായി മണിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ നേരം മാനേജരുടെ കൈവശം ഇരുപത്തയ്യായിരം രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നു ഡോ. സുമേഷ് പറഞ്ഞിരുന്നു. ഇത്തരത്തിൽ മണി അടുത്തകാലത്തു ചെയ്ത സ്റ്റേജ് ഷോകളുടെ പണം എവിടെയെങ്കിലും നഷ്ടപ്പെടുകയോ മറ്റാരെങ്കിലും അപഹരിക്കുകയോ ചെയ്തിട്ടുണ്ടോ എന്നീ കാര്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. മണിയോടൊപ്പം എപ്പോഴുമുണ്ടായിരുന്ന സഹായികളുടെയും ബന്ധുക്കളിൽ ചിലരുടെയും അടുത്തുനിന്നു നിർണായക വിവരങ്ങൾ കിട്ടിയേക്കാമെന്നും പൊലീസ് കരുതുന്നു.

Loading...
  • സ്വത്ത് ആരെങ്കിലും കൈവശപ്പെടുത്തിയോ?
  • മണിക്ക് അടുത്തകാലത്തു സ്റ്റേജ് ഷോകളിൽനിന്നു കിട്ടിയ പണം എവിടെപ്പോയി?
  • മണിയുടെ മുപ്പതുകോടിയോളം രൂപയുടെ സ്വത്തുവകകൾ സംബന്ധിച്ച് വിവരം കണ്ടെത്തുക?
  • മണിയുടെ സഹോദരനോ ഭാര്യക്കോ അറിയാത്ത സ്വത്തുവകകൾ എവിടെ?
  • മണിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ നേരം മാനേജരുടെ കൈവശം ഇരുപത്തയ്യായിരം രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂ!

മണിയുടെ സമ്പാദ്യം സുഹൃത്തുക്കൾ കവർന്നെടുത്തതായി സഹോദരൻ ആർഎൽവി രാമകൃഷ്ണൻ വിവിധ മാധ്യമങ്ങളിൽകൂടി ആരോപിച്ചിരുന്നു. മണിയുടെ പരിപാടികളിലെ പ്രതിഫലം സംബന്ധിച്ച് ബന്ധുക്കൾക്കു കാര്യമായ വിവരമില്ല. കിട്ടുന്ന പണം കാറിലും പാഡിയിലുമാണു മണി സൂക്ഷിച്ചിരുന്നത്. സിനിമയിലൂടെയും വിദേശത്തുനിന്നും ലഭിച്ച പണം ചെക്കു മുഖാന്തിരമോ അക്കൗണ്ടിലൂടെയോ ആണു ലഭിച്ചിരുന്നത്. എന്നാൽ നാട്ടിലെ പരിപാടികൾക്കുള്ള പ്രതിഫലം പണമായാണ് കിട്ടിയിരുന്നത്. ഇതു സുഹൃത്തുക്കളോ സഹായികളോ കൊണ്ടുപോയിട്ടുണ്ടോ എന്ന് അന്വേഷിച്ചാൽ കാതലായ എന്തെങ്കിലും വിവരം ലഭിച്ചേക്കുമെന്നും പൊലീസ് കരുതുന്നു.

മണി ആത്മഹത്യ ചെയ്യേണ്ട കാര്യമില്ലെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നുമുള്ള സഹോദരൻ രാമകൃഷ്ണന്റെ ആരോപണത്തിന്റെയും മാധ്യമങ്ങളിലൂടെ ഉന്നയിച്ച സംശയങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. മുപ്പതുകോടിയോളം രൂപയുടെ സ്വത്തുവകകൾ എവിടെയാണുള്ളതെന്നു സഹോദരനോ ഭാര്യക്കോ അറിയില്ല. ഇത് മറ്റാരുടെയെങ്കിലും പേരിലാണോ എന്നാണ് പൊലീസിന് അറിയേണ്ടത്. അതു സംബന്ധിച്ച് എന്തെങ്കിലും തർക്കങ്ങൾ അടുത്ത കാലത്തുണ്ടായിട്ടുണ്ടോ എന്നു പരിശോധിക്കേണ്ടതുണ്ട്. ബന്ധുക്കൾക്കും ഭാര്യക്കും അറിയാത്ത വിധം മറ്റെവിടെയെങ്കിലും വസ്തുവോ സ്വത്തോ വാങ്ങിയിട്ടിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

അടുത്തകാലത്ത് സീസണിൽ മാസത്തിൽ പതിനഞ്ചിലേറെ വരെ സ്റ്റേജ് ഷോകൾക്കു മണി പോയിരുന്നു. മൂന്നു ലക്ഷത്തിനും അഞ്ചു ലക്ഷത്തിനും ഇടയിലായിരുന്നു പ്രതിഫലം. പണം വാങ്ങിയ ശേഷം മാത്രമേ പരിപാടിക്കായി മണി സ്റ്റേജിൽ കയറിയിരുന്നുള്ളൂ. അതിനാൽതന്നെ പണം കിട്ടിയിട്ടില്ലെന്നു കരുതാനാവില്ല. ഈ സാഹചര്യത്തിൽ അടുത്തകാലത്തു കിട്ടിയ പണം എവിടെയാണ് എന്നു കണ്ടെത്തുകയാണു പൊലീസിന്റെ പ്രധാന ലക്ഷ്യം. മണിയുമായും മണിയുടെ ഇടപാടുകളുമായും അടുത്ത ബന്ധം പുലർത്തിയിരുന്നു ഭാര്യയുടെ ഒരു ബന്ധുവിനെ ചോദ്യം ചെയ്താൽ നിർണായക വിവരങ്ങൾ കിട്ടിയേക്കുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. മണിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നു. സ്വത്ത് ആരെങ്കിലും കൈവശപ്പെടുത്തിയോ എന്നാണ് മുഖ്യ അന്വേഷണം. മണിയുടെ സഹായികളുടെ ബാങ്ക് അക്കൗണ്ടുകളും പരിശോധിക്കും. മണിയെ അപായപ്പെടുത്താനുള്ള സാധ്യത അറിയുന്നതിനാണ് അന്വേഷണം.

മണിയുടെ മരണം ആത്മഹത്യയോ കൊലപാതകമോ എന്നു ഇപ്പോൾ പറയാനാവില്ല, വിഷബാധയേറ്റത് മദ്യസൽക്കാരത്തിന് ശേഷം: പോലീസ്