ന്യൂഡല്‍ഹി: വേശ്യാവൃത്തി കുറ്റകരമായി തുടരുമ്പോള്‍ കാശ്മീരില്‍ ഇതിന് ലൈസന്‍സ് നല്‍കുന്നു. അഞ്ച് രൂപ അടച്ച് ജില്ലാ മജിസ്‌ട്രേറ്റിന് മുന്നില്‍ രജിസ്റ്റര്‍ ചെയ്താല്‍ ആര്‍ക്കും വേശ്യാവൃത്തി ചെയ്യാം. എന്നാല്‍ ഇതു പുതിയ നിയമമല്ല. 1921-ല്‍ പ്രാബല്യത്തില്‍വന്ന നിയമമാണ് ഒമ്പത് പതിറ്റാണ്ടിനുശേഷം ചര്‍ച്ചയായിരിക്കുന്നത്. സ്വാതന്ത്ര്യത്തിനുശേഷവും ഈ നിയമം റദ്ദാക്കാത്തതിനാല്‍ വേശ്യാവൃത്തി നിയമവിധേയമായി തുടരുന്ന രാജ്യത്തെ ഏകസംസ്ഥാനമാണ് കശ്മീര്‍.
ചരിത്രത്തില്‍ അത്ര അറിയപ്പെടാത്ത ഈ വിചിത്രനിയമത്തിന്റെ കഥ മാധ്യമപ്രവര്‍ത്തകന്‍ അജിത് ചാക് എഴുതിയ നോവലില്‍ പരാമര്‍ശിച്ചതോടെയാണ് ചര്‍ച്ചയായത്.
മഹാരാജ ഹരിസിങ് ആണ് പൊതുവേശ്യാവൃത്തി രജിസ്‌ട്രേഷന്‍ നിയമത്തിന് അംഗികാരം നല്‍കിയത്. ഒട്ടേറെ ലൈംഗിക അതിക്രമങ്ങളും സെക്‌സ് റാക്കറ്റുകളും സംസ്ഥാനത്ത് കൊടികുത്തിവാണ കാലത്തായിരുന്നു നിയമത്തിന്റെ പിറവി. 1920-ല്‍ നിയമം പാസ്സാകുകയും പിറ്റേവര്‍ഷം ഫിബ്രവരി 12-ന് പ്രാബല്യത്തില്‍ വരികയും ചെയ്തു. ഈ വസ്തുതകള്‍ ഉള്‍പ്പെടുത്തിയാണ് അജിത് ചാക്കിന്റെ കശ്മീര്‍ കൊടുങ്കാറ്റ് എന്ന പുസ്തകം.
എന്നാല്‍, ഈ വിഷയത്തില്‍ ദേശീയ വനിതാ കമ്മീഷനുപോലും നടപടിയെടുക്കാനാവാത്ത സാഹചര്യമാണുള്ളത്. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിക്ക് ഒരു കത്തെഴുതാന്‍പോലും തങ്ങള്‍ക്ക് കഴിയില്ലെന്ന് വനിതാ കമ്മീഷന്‍ അംഗങ്ങള്‍ പറഞ്ഞു. ഈ വിഷയം തങ്ങളുടെ പരിധിക്ക് പുറത്താണെന്നും അവര്‍ വ്യക്തമാക്കി. അതുകൊണ്ടുതന്നെ അജിത് ചാകിന്റെ നോവലിലൂടെ ഈ വിചിത്രനിയമം ചര്‍ച്ചയാകുക മാത്രമേ പോംവഴിയുള്ളൂവെന്നും ഇവര്‍ പറയുന്നു.