കൊച്ചി: കൊച്ചിയിൽ കുഴിമന്തിയും അൽഫാമും കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയവരുടെ എണ്ണം 68 ആയി. പറവൂരിലെ മജ്ലിസ് ഹോട്ടലിൽ നിന്നാണ് ഇവരെല്ലാം കുഴിമന്തിയും അൽഫാമും കഴിച്ചത്. ചികിത്സ തേടിയവരിൽ 28 പേർ പറവൂർ താലൂക്ക് ആശുപത്രിയിലും 20 പേർ സ്വകാര്യ ആശുപത്രിയിലും മൂന്നുപേർ കളമശേരി മെഡിക്കൽ കോളേജിലുമാണ് ചികിത്സ തേടിയത്.
തൃശൂരിലും കോഴിക്കോടുമുളള ആശുപത്രികളിലാണ് മറ്റുളളവർ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ഒരു യുവതിയുടെ നില ഗുരുതരമാണെന്നാണ് വിവരം. കൂട്ടത്തിൽ രണ്ട് കുട്ടികളുമുണ്ട്. ഒൻപതുപേർ കുന്നുകര എം.ഇ.എസ് കോളേജിലെ വിദ്യാർത്ഥികളാണ്. ഇവർ മജ്‌ലിസ് ഹോട്ടലിൽ നിന്നും തിങ്കളാഴ്‌ച വൈകിട്ട് കുഴിമന്തിയടക്കം കഴിച്ചിരുന്നു.
കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ ഇവരുടെ വേറൊരു ഹോട്ടലിൽ പഴയ ചായപ്പൊടിയിൽ നിറം ചേർത്തത് പിടികൂടിയിരുന്നു. ഇന്നുണ്ടായ ഭക്ഷ്യവിഷബാധയെ തുടർന്ന് മുൻസിപ്പാലിറ്റി ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കട അടപ്പിച്ചു.