തെലങ്കാന സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണം;തുഷാർ വെള്ളാപ്പള്ളിക്കെതിരെ ലുക്കൗട്ട് നോട്ടീസ്

ഹൈദരാബാദ്. തെലങ്കാന സർക്കാരിനെ അട്ടിമറിക്കുവാൻ ശ്രമിച്ചെന്ന ആരോപണത്തിൽ ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിക്കു തെലങ്കാന പോലീസിന്റെ ലുക്കൗട്ട് നോട്ടിസ്. ഭരണകക്ഷിയായ ടിആർഎസിൽ നിന്നും എംഎൽഎമാരെ കൂറുമാറ്റി സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന കേസിൽ ലുക്കൗട്ട് നോട്ടിസ്. ഓപ്പറേഷൻ താമരയുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യലിനു ഹാജരാകാതിരുന്നതിനാണ് നടപടി. ജഗ്ഗുസ്വാമിക്കും ലുക്കൗട്ട് നോട്ടിസുണ്ട്. തെലങ്കാനയിൽ സർക്കാരിനെ അട്ടിമറിക്കാനുള്ള ഓപ്പറേഷൻ താമര പദ്ധതിക്കു പിന്നിലെ കേന്ദ്രബിന്ദു തുഷാറാണെന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവു ആരോപിച്ചിരുന്നു.

ടിആർഎസിന്റെ എംഎൽഎമാരെ സ്വാധീനിക്കാൻ 100 കോടി രൂപ വാഗ്ദാനം ചെയ്തത് അമിത് ഷായുടെ നോമിനായ തുഷാറാണെന്നായിരുന്നു കെസിആറിന്റെ ആരോപണം. തുഷാറിന്റെ ഏജന്റുമാർ ടിആർഎസിന്റെ എംഎൽഎമാരോട് ഇക്കാര്യം വെളിപ്പെടുത്തുന്ന വിഡിയോയും കെസിആർ വാർത്താസമ്മേളനം വിളിച്ച് പുറത്തുവിട്ടിരുന്നു. തുടർന്ന് തെലങ്കാന പൊലീസ് കൊച്ചി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ റെയ്ഡ് നടത്തുകയും ചെയ്തു. തെലങ്കാന സർക്കാരിനെ അട്ടിമറിക്കാൻ ബിജെപിക്കു വേണ്ടി ഇടപെട്ടത് തുഷാർ വെള്ളാപ്പള്ളിയാണെന്ന് തെളിയിക്കാൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവു അര മണിക്കൂർ ദൈർഘ്യമുള്ള 5 വിഡിയോകൾ പുറത്തുവിട്ടിരുന്നു. അമിത്ഷായും തുഷാറും ഒരുമിച്ചുനിൽക്കുന്ന ഫോട്ടോകളും മറ്റു ചില രേഖകളും വാർത്താസമ്മേളനത്തിൽ വിതരണം ചെയ്തു.

Loading...

ബിഡിജെഎസ് പ്രസിഡന്റ് ആയ തുഷാർ ആണ് തെലങ്കാന രാഷ്ട്ര സമിതി എംഎൽഎമാരെ വിലയ്ക്കെടുക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായവരുടെ പുറകിലെന്ന് മുഖ്യമന്ത്രി ആരോപിച്ചിരുന്നു. പി രോഹിത് റെഡ്ഢി എംഎൽഎയുടെ ഹൈദരാബാദിനു സമീപത്തുള്ള ഫാം ഹൗസിലെ രഹസ്യക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവിട്ടിരുന്നത്.. രോഹിത് റെഡ്ഢിയുടെ പരാതിയെ തുടർന്നാണ് രാമചന്ദ്ര ഭാരതി, കോർ നന്ദു കുമാർ, സിംഹയാജി സ്വാമി എന്നിവർക്കെതിരെ കേസെടുത്തത്.

ബിജെപിയിലേക്ക് കൂറുമാറാൻ 100 കോടി രൂപ വാഗ്ദാനം ചെയ്തു എന്നാണ് പരാതി. ബിജെപിയിലേക്ക് കൂറുമാറിയാലുള്ള സാമ്പത്തിക നേട്ടത്തെപ്പറ്റി 4 എംഎൽഎമാരോട് അറസ്റ്റിലായവർ വിശദീകരിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. ഇതിനിടെ രോഹിത് റെഡ്ഢി തുഷാർ വെള്ളാപ്പള്ളിയുമായി സംസാരിക്കുന്നത് മൊബൈൽ സ്പീക്കർ ഓണാക്കി കേൾപ്പിക്കുന്നുണ്ട്. നാളെ മുതൽ വിഷയം പരിഗണിക്കാം, ഞാൻ ബി എൽ സന്തോഷുമായി തീയതിയെപ്പറ്റി സംസാരിക്കാം എന്ന് പറയുന്നത് തുഷാർ ആണെന്നും കെ ചന്ദ്രശേഖരറാവു പറയുന്നു.