കണ്ണൂർ: വിവാഹാലോചന നിരസിച്ചതിന് കണ്ണൂരിൽ പെൺകുട്ടിയുടെ പിതാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച് യുവാവ് ഭാര്യയുടെ കൺമുന്നിലിട്ടാണ് യുവാവ് തുരുതുരാ വെട്ടിയത്. ഇരിക്കൂർ മാമാനം സ്വദേശി രാജേഷിനെയാണ് യുവാവ് ആക്രമിച്ചത്.
കണ്ണൂർ പെരിങ്ങോത്ത് ഇന്ന് പുലർച്ചെയായിരുന്നു കൊലപാതക ശ്രമം. പരിക്കേറ്റ രാജേഷ് ഗുരുതരാവസ്ഥയിൽ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇന്ന് പുലർച്ചെ രണ്ടിനായിരുന്നു അക്രമം. രാജേഷിനെ വീട്ടിൽ കയറി വെട്ടിയ പ്രതി അക്ഷയിയെ പോലീസ് ഉടൻ തന്നെ പിടികൂടി.
രാവിലെ മുതൽ പ്രതിക്കായുളള തെരച്ചിൽ ഊർജ്ജിതമാക്കിയിരുന്നു. കണ്ണൂർ സിറ്റി പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ പെരിങ്ങോം പോലീസിന് കൈമാറി. തലസ്ഥാനത്ത് അടുത്തിടെയായിരുന്നു വിവാഹാലോചന നിരസിച്ചതിന് പെൺകുട്ടിയുടെ പിതാവിനെ യുവാവ് പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഉത്തര മോഡൽ കൊലപാതകമായിരുന്നു പ്രതി ആസൂത്രണം ചെയ്തത്.
കാട്ടാക്കട അമ്പലത്തിന്‍കാലയിലായിരുന്നു സംഭവം. കാട്ടാക്കടയില്‍ കിച്ചു എന്ന ഗുണ്ട റാവു ആണ് കേസിൽ അറസ്റ്റിലായത്. അമ്പലത്തിന്‍കാല സ്വദേശി രാജേന്ദ്രന്റെ വീട്ടിൽ ഓഗസ്റ്റ് ഏഴിന് രാത്രി പ്രതി പാമ്പിനെ കൊണ്ടിടുകയായിരുന്നു. മകളെ ശല്യം ചെയ്തത് രാജേന്ദ്രന്‍ വിലക്കിയതിലുള്ള പ്രതികാരമായാണ് പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊല്ലാന്‍ ശ്രമം നടത്തിയത്.
ജനലിലൂടെ പാമ്പിനെ മുറിയിലേക്ക് എറിയുകയായിരുന്നു. രാത്രി പറമ്പില്‍ കാല്‍പെരുമാറ്റം കേട്ട് നോക്കിയപ്പോള്‍ പ്രതി പാമ്പിനെ മുറിയിലേക്ക് എറിഞ്ഞിട്ട് മതില്‍ ചാടി ഓടുന്നത് ഗൃഹനാഥൻ കാണാനിടയായി. തുടര്‍ന്ന് രാജേന്ദ്രന്‍ പാമ്പിനെ അടിച്ച് കൊല്ലാന്‍ ശ്രമിച്ചെങ്കിലും പാമ്പിന്റെ വാല്‍ ഭാഗം മാത്രമാണ് കിട്ടിയത്. പിന്നാലെ കുടുംബം പോലീസിൽ പരാതിപ്പെടുകയായിരുന്നു.