നേപ്പാളിൽ പ്രസിഡന്റ് ബിദ്യാദേവി ഭണ്ഡാരി ജനപ്രതിനിധി സഭ പിരിച്ചുവിട്ടു. മന്ത്രിസഭയുടെ നിർദേശ പ്രകാരമാണ് സഭ പിരിച്ചുവിട്ടത്. നേപ്പാൾ ഭരണഘടന ആർട്ടിക്കിൾ 76(7) അനുസരിച്ചാണ് സഭ രണ്ടാം തവണയും പിരിച്ചുവിട്ടത്. നവംബർ 12, 19 തിയതികളിൽ തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. ശർമ ഒലിയെയോ നേപ്പാളി കോൺഗ്രസ് പ്രസിഡന്റിനെയോ അടുത്ത പ്രധാനമന്ത്രിയായി നിയമിക്കാനാകില്ലെന്ന് ബിദ്യാ ഭണ്ഡാരി വ്യക്തമാക്കിയതിന് പിന്നാലെയാണ് അടിയന്തര മന്ത്രിസഭാ യോഗം വിളിച്ച് സഭ പിരിച്ചുവിട്ടത്.
നിയമിതനാകുന്ന പ്രധാനമന്ത്രി വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ടാൽ, അല്ലെങ്കിൽ ഏതെങ്കിലും അംഗത്തെ പ്രധാന മന്ത്രിയായി നിയമിക്കുന്നതിൽ പരാജയപ്പെട്ടാൽ രാഷ്ട്രപതി സഭ പിരിച്ചുവിട്ട് ആറുമാസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടത്തണം എന്നാണ് നിയമം. രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക.
ഭൂരിപക്ഷം ഉണ്ടായിട്ടും ഒലി ഭരണകൂടത്തിന് നേരെ കഴിഞ്ഞ വര്‍ഷം രണ്ടു തവണയാണ് പ്രതിപക്ഷം അവിശ്വാസപ്രമേയം കൊണ്ടുവന്നത്. ബഹളത്തെ തുടര്‍ന്ന് ഒലി സ്വയം മന്ത്രിസഭ പിരിച്ചുവിട്ട് രാജിവെച്ചിരുന്നു. എന്നാല്‍ സുപ്രീംകോടതി ഇടപെട്ട് ഒലിതന്നെ തുടരട്ടെയെന്നും ഭരണപ്രതിസന്ധിയുടെ കാരണം കാണിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയുമാണുണ്ടായത്. ഇതിന് പിന്നാലെയാണ് പ്രസിഡന്‍റിന്‍റെ നടപടി. കഴിഞ്ഞ വര്‍ഷം മുതല്‍ ഇന്ത്യയുമായും ചൈനയുമായുമുള്ള അതിർത്തി തർക്കങ്ങൾ, അതിര്‍ത്തി വിഷയങ്ങള്‍, സാമ്പത്തിക തകര്‍ച്ച. തൊഴിലില്ലായ്മ, ടൂറിസം തകര്‍ച്ച, പ്രകൃതി ദുരന്തങ്ങള്‍, കൊറോണ എന്നീ വിഷയത്തില്‍ പ്രതിപക്ഷം സമരത്തിലാണ്.