വിഴിഞ്ഞം തുറമുഖ പ്രശ്‌നം : കേരളത്തിൽ നടക്കുന്നത് കോൺഗ്രസും സി.പി.എമ്മും തമ്മിലുള്ള സൗഹൃദമത്സരം : നിർമല സീതാരാമൻ

ന്യൂഡൽഹി: കേരളത്തിൽ വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യത്തിൽ നടക്കുന്നത് കോൺഗ്രസും സി.പി.എമ്മും തമ്മിലുള്ള സൗഹൃദമത്സരമാണെന്ന് ധനകാര്യമന്ത്രി നിർമലാ സീതാരാമൻ. കേരളത്തിൽ പണപ്പെരുപ്പം ദേശീയ ശരാശരിയെക്കാൾ കൂടുതലാണെന്നും അവർ കുറ്റപ്പെടുത്തി. രാജ്യസഭയിൽ ഉപധനാഭ്യർഥന ബില്ലിന്റെ ചർച്ചയിൽ മറുപടി പറയുകയായിരുന്നു നിർമല സീതാരാമൻ. സി.പി.എം. അംഗം ജോൺ ബ്രിട്ടാസിന്റെ ആരോപണങ്ങൾക്ക് മറുപടിയായാണ് വിഴിഞ്ഞം വിഷയമടക്കം നിർമല സഭയിലുയർത്തിയത്.

രാജ്യസഭ പാസാക്കിയ ബിൽ ലോക്‌സഭയിലേക്ക് തിരിച്ചയച്ചു. കോർപ്പറേറ്റുകളെ പ്രീണിപ്പിക്കുകയാണ് സർക്കാരെന്ന ആരോപണത്തെ വികസനപരിപാടികൾ ചൂണ്ടിക്കാട്ടി ധനമന്ത്രി പ്രതിരോധിച്ചു. എല്ലാവർക്കും വികസനം, ആർക്കും പ്രീണനമില്ല എന്ന നയത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നതെന്നവകാശപ്പെട്ട മന്ത്രി കേരളത്തിലെ വിഴിഞ്ഞം തുറമുഖത്തിന് കോൺഗ്രസും സി.പി.എമ്മും എങ്ങനെയാണ് കോർപ്പറേറ്റിനെ ക്ഷണിച്ചതെന്ന് ചോദിച്ചു.

Loading...

ഇതെല്ലം നടന്നത് ടെൻഡർ നടപടികളിലൂടെയായിരുന്നു ഇതെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു. ബ്രിട്ടാസ് പറഞ്ഞതിൽ സന്തോഷമുണ്ടെന്നു പറഞ്ഞ മന്ത്രി അതിലെന്തെങ്കിലും തെറ്റുണ്ടോ എന്നു ചോദിച്ചു. ‘‘നിങ്ങൾ ടെൻഡർ നടപടികളിലൂടെ കോർപ്പറേറ്റിനെ ക്ഷണിക്കുമ്പോൾ പ്രശ്‌നമില്ല. എന്നാൽ, കേന്ദ്രം അതേ നടപടി സ്വീകരിച്ചാൽ നിങ്ങൾ അംബാനിക്കും അദാനിക്കും നൽകുന്നു എന്നാരോപിക്കും. രാജസ്ഥാനും മറ്റു സംസ്ഥാനങ്ങളും ഇതുപോലെ തന്നെയാണ്’’ -മന്ത്രി പറഞ്ഞു.

കേന്ദ്രത്തിന്റെ വിലക്കയറ്റം പകൽക്കൊള്ളയാണെന്ന ബ്രിട്ടാസിന്റെ അഭിപ്രായത്തിനും മന്ത്രി മറുപടി നൽകി. കേരളത്തിൽ 5.9 ശതമാനമാണ് വിലക്കയറ്റമെന്നും ഇത് ദേശീയ ശരാശരിയെക്കാൾ മുകളിലാണെന്നും നിർമല പറഞ്ഞു. കേന്ദ്ര-സംസ്ഥാന ബന്ധവുമായും അനുച്ഛേദം 356-ന്റെ ദുരുപയോഗം സംബന്ധിച്ചുമുയർന്ന ചോദ്യങ്ങളിലും കേരളത്തെ മന്ത്രി പരാമർശിച്ചു. അനുച്ഛേദം 356-ന്റെ ദുരുപയോഗം 1959-ൽ ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ സർക്കാരിനെ പിരിച്ചുവിട്ടാണ് തുടങ്ങിയത്. അധികാരത്തിലിരുന്ന 16 വർഷത്തിനിടെ ഇന്ദിരാഗാന്ധി 50 തവണ 356 ദുരുപയോഗം ചെയ്തതായി നിർമല ആരോപിച്ചു.