ആലപ്പുഴ: കോഴിക്കോട് മാന്‍ഹോളില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ജീവന്‍ നഷ്ടപ്പെട്ട നൗഷാദിനെക്കുറിച്ച് വെള്ളാപ്പള്ളി നടേശന്‍ നടത്തിയ അധിക്ഷേപം മനുഷ്യത്വമില്ലായ്മയും വെളിവില്ലായ്മയുമാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. കേരളത്തിലെ തൊഗാഡിയ ആകാന്‍ നോക്കുന്ന വെള്ളാപ്പള്ളി വര്‍ഗീയ വിഷം വമിപ്പിക്കുകയാണ്. അപകടത്തില്‍ പെട്ടവരുടെ മതവും ജാതിയും നോക്കിയല്ല നൗഷാദ് മരണത്തിലേക്ക് എടുത്തു ചാടിയത്. ആ ത്യാഗത്തെ നാടാകെ വിലമതിക്കുന്നു. അതിന്റെ പ്രഭ ഇല്ലാതാക്കാന്‍ ഒരു വര്‍ഗീയ ഭ്രാന്തിനും കഴിയില്ലെന്നും പിണറായി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

വര്‍ഗീയ വിഷം ചീറ്റുന്നതില്‍ ആര്‍.എസ്.എസിനോടു മത്സരിക്കാന്‍ തന്നെ വെളളാപ്പളളി തീരുമാനിച്ച മട്ടാണെന്ന് സിപിഎം നേതാവ് തോമസ് ഐസക് വ്യക്തമാക്കി. മരണത്തോടു മല്ലിടുന്ന രണ്ടു പാവങ്ങളെ രക്ഷിക്കാന്‍ രണ്ടുവട്ടം ആലോചിക്കാതെ തുനിഞ്ഞിറങ്ങിയ നൗഷാദിനെക്കുറിച്ചു വെളളാപ്പളളിയുടെ നാവില്‍ നിന്നു വീണ വാചകങ്ങള്‍ വര്‍ഗീയത മാത്രമല്ല, മനുഷ്യത്വരഹിതവും കൂടിയാണ്. നന്മ ചെയ്തവരെ അഭിനന്ദിക്കുന്നതിനു മുമ്പ് അവരുടെ ജാതിയും മതവുമെല്ലാം അന്വേഷിക്കണമെന്നാണോ വെളളാപ്പളളി പറയുന്നതെന്ന് ഐസക്ക് ചോദിച്ചു. മനുഷ്യന്‍ ഇങ്ങനെ അധഃപതിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

Loading...

വര്‍ഗീയവിഷം ചീറ്റുന്ന തൊഗാഡിയയുടെ ശബ്ദമാണ് വെള്ളാപ്പള്ളി നടേശന്റേതെന്ന് സുധീരന്‍

വെള്ളാപ്പള്ളി നടേശന്‍ കേരളത്തിലെ പ്രവീണ്‍ തൊഗാഡിയയാണെന്നു കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍. വര്‍ഗീയവിഷം ചീറ്റുന്ന തൊഗാഡിയയുടെ ശബ്ദമാണ് അദ്ദേഹത്തിന്റേതെന്നും സുധീരന്‍ പറഞ്ഞു. രാമനിലയത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍.എസ്.എസിന്റെ ബുദ്ധിജീവികള്‍ തയാറാക്കുന്ന തിരക്കഥയ്ക്കനുസരിച്ചു സംസാരിക്കുന്ന പാവയാണു വെള്ളാപ്പള്ളി. തനിക്കെതിരേ അദ്ദേഹം തൃശൂരില്‍ നടത്തിയ വിമര്‍ശനത്തിലെ വാക്കിന് ഏറ്റവും അര്‍ഹത വെള്ളാപ്പള്ളിക്കാണ്.

തനിക്കു മാത്രം അര്‍ഹതപ്പെട്ട പദവികള്‍ മറ്റുള്ളവര്‍ക്ക് ചാര്‍ത്തിക്കൊടുക്കുന്നതില്‍ നടേശന് പ്രത്യേക ചാതുര്യമുണ്ട്. സമത്വമുന്നേറ്റ യാത്രയ്ക്ക് തൃശൂരില്‍ നല്‍കിയ സ്വീകരണസമ്മേളനത്തില്‍ സുധീരന്‍ തറയാണെന്ന രീതിയില്‍ വെള്ളാപ്പള്ളി നടേശന്‍ നടത്തിയ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വെള്ളാപ്പള്ളി കേരളീയ സമൂഹത്തിനുവേണ്ടി എന്താണു ചെയ്തിട്ടുള്ളത്. സ്വന്തം കച്ചവടതാല്‍പ്പര്യം സംരക്ഷിക്കുന്നതു മാത്രമാണ് അദ്ദേഹത്തിന്റെ സംഭാവന. അദ്ദേഹം നല്ലകച്ചവടക്കാരനാണ്. തന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപകര്‍ക്കും മറ്റും നീതി നല്‍കാത്ത ഒരാള്‍ക്ക് എങ്ങനെയാണ് സാമൂഹികനീതിയെക്കുറിച്ചു സംസാരിക്കാനാകുക.

നരേന്ദ്ര മോഡിയുടെയും അമിത് ഷായുടെയും മൊത്തക്കച്ചവട ഏജന്റായി അദ്ദേഹം മാറി. ഇതിന് എന്ത് പ്രതിഫലമാണു ലഭിക്കുന്നതെന്ന് അറിയാന്‍ സമൂഹത്തിനു താല്‍പ്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആറ് എം.എല്‍.എമാര്‍ക്കെതിരേ ക്രൈം ബ്രാഞ്ച് എഫ്.ഐ.ആര്‍. സമര്‍പ്പിച്ചത് നിയമസഭാ നടപടികള്‍ കലുഷമാക്കില്ലേയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു സഭയ്ക്കകത്തെ കാര്യങ്ങള്‍ പുറത്ത് ചര്‍ച്ച ചെയ്യുന്നത് ശരിയല്ലെന്നായിരുന്നു സുധീരന്റെ മറുപടി.

വെള്ളാപ്പള്ളിയുടേത് അപകടകരമായ പ്രസ്താവനയാണെന്നും മരിക്കാന്‍ കിടക്കുന്നവരെ രക്ഷിക്കുന്നതില്‍ ജാതി കാണരുതെന്നും മന്ത്രി എം.കെ.മുനീര്‍ കുറ്റപ്പെടുത്തി.

വെള്ളാപ്പള്ളി നടേശന് വര്‍ഗീയഭ്രാന്ത് –കോടിയേരി

മാന്‍ഹോള്‍ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ മരിച്ച നൗഷാദിനെ അപഹസിച്ച വെള്ളാപ്പള്ളി നടേശന് വര്‍ഗീയഭ്രാന്താണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ചങ്ങലക്കിടേണ്ട വര്‍ഗീയഭ്രാന്തിലാണ് താനെന്ന വിളംബരമാണ് ഇത്തരം പ്രസ്താവനകളിലൂടെ വെള്ളാപ്പള്ളി നടത്തിയിരിക്കുന്നത്. വര്‍ഗീയവിഷം ചീറ്റുന്നതില്‍ ആര്‍.എസ്.എസിനോടും ശിവസേനയോടും മത്സരിക്കുകയാണ് വെള്ളാപ്പള്ളി.
നൗഷാദിന്റെ കുടുംബത്തിന് സഹായം നല്‍കുന്നത് മുസ്ലിമായതുകൊണ്ടാണെന്നും മുസ്ലിമായി മരിക്കാന്‍ കൊതിക്കുന്നുവെന്നുമുള്ള അഭിപ്രായങ്ങള്‍ കേരളീയ സംസ്‌കാരത്തെ അപമാനിക്കുന്നതാണ്. അന്യരുടെ ജീവന്‍ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ച ഒരു മാതൃകാജീവിതത്തെ അപഹസിച്ചതിലൂടെ മനുഷ്യസ്‌നേഹമെന്ന വികാരത്തെയാണ് വെള്ളാപ്പള്ളി മലിനമാക്കിയതെന്നും കോടിയേരി പറഞ്ഞു.

വെള്ളാപ്പള്ളിക്ക് തൊഗാഡിയയുടെ ഭാഷ –ടി.വി. രാജേഷ്
ശ്രീനാരായണസൂക്തങ്ങള്‍ പറയേണ്ട വെള്ളാപ്പള്ളി നടേശന്‍, പ്രവീണ്‍ തൊഗാഡിയയുടെ ഭാഷയിലാണ് സംസാരിക്കുന്നതെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ടി.വി. രാജേഷ് എം.എല്‍.എ. നാട്ടില്‍ വര്‍ഗീയകലാപം സൃഷ്ടിക്കുന്ന തരത്തില്‍ മതവിദ്വേഷം പ്രചരിപ്പിക്കുന്ന വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തയാറാകണം. ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ സംഘടിപ്പിച്ച സെക്കുലര്‍ മാര്‍ച്ചിന് വിവിധ കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ച സ്വീകരണ യോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍.എസ്.എസ് ക്യാമ്പില്‍ ചേക്കേറിയ വെള്ളാപ്പള്ളിക്ക് ശ്രീനാരായണദര്‍ശനങ്ങളെക്കുറിച്ച് പറയാന്‍ അവകാശമില്ല. കടുത്ത വര്‍ഗീയതയാണ് വെള്ളാപ്പള്ളി ജാഥയിലുടനീളം പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വെള്ളാപ്പള്ളിയെ രൂക്ഷമായി വിമര്‍ശിച്ച് ആലപ്പുഴ ഡി.സിസി.പ്രസിഡന്റ് ഷുക്കൂറും രംഗത്തെത്തിയിരുന്നു. ദേശവിരുദ്ധപ്രവര്‍ത്തനം നടത്തിയ ആളാണ് വെള്ളാപ്പള്ളിയെന്നും വെള്ളാപ്പള്ളിയുടേത് മദ്യവില്പനക്കാരന്റെ ജല്പനമാണെന്നും ഷുക്കൂര്‍ കുറ്റപ്പെടുത്തി.വെള്ളാപ്പള്ളിയുടെ വിവാദ പ്രസ്താവനയില്‍ പ്രതിഷേധിച്ച് കോഴിക്കോട് ഓട്ടോ തൊഴിലാളികള്‍ വെള്ളാപ്പള്ളിയുടെ കോലം കത്തിച്ചു