ന്യൂഡല്‍ഹി: പൗരത്വഭേദഗതിക്കെതിരായ പ്രതിഷേധം വീണ്ടും ശക്തമായി.ഡല്‍ഹിയില്‍ ഇന്ന് മൂന്നിടത്താണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ജാമിയ മിലിയ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തെത്തുടര്‍ന്നാണ് നിരോധനാജ്ഞ. സീലംപൂരിലും ജഫ്രാബാദിലും ചാണക്യപുരിയിലെ യുപി ഭവനിലുമാണ് നിരോധനാജ്ഞ.
അതോടൊപ്പം ഉത്തര്‍പ്രദേശിലെ പത്തിടത്താണ് ഇന്റര്‍നെറ്റിന് വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
ഉത്തര്‍പ്രദേശിന്റെ തലസ്‌ഥാനമായ ലക്നൗ മറ്റ് നഗരങ്ങളായ ഗാസിയാബാദ്, മീററ്റ്, കാണ്‍പൂര്‍,മധുര, അലിഗഢ്, ആഗ്ര, മധുര തുടങ്ങിയ സ്ഥലങ്ങളിലാണ് ഇന്‍റര്‍നെറ്റിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംഘര്‍ഷമേഖലകളില്‍ ഡ്രോണ്‍ നിരീക്ഷണം നടത്തും.
വെള്ളിയാഴ്ച്ച നമസ്ക്കാരം കണക്കിലെടുത്ത് ഡൽഹി ജമാ മസ്ജിദിനു ചുറ്റും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. ഉത്തർപ്രദേശിലെ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ജാമിയ മിലിയ വിദ്യാർത്ഥികൾ ഡൽഹി ചാണക്യ പുരിയിലെ യുപി ഭവൻ ഇന്ന് വൈകിട്ട് മൂന്നിന് ഉപരോധിക്കും. സമരത്തിന് പൊലീസ് ഇതുവരെ അനുമതി നൽകിയിട്ടില്ല. നേരത്തെ പൊലീസ് വിലക്ക് ലംഘിച്ച് വിദ്യാർത്ഥികൾ ജന്തർമന്തറിലേക്ക് മാർച്ച് നടത്തിയിരുന്നു.