പിണറായിയും കുഞ്ഞാലിക്കുട്ടിയും കേരള രാഷ്ട്രീയത്തിലെ സയാമീസ് ഇരട്ടകള്‍; സന്ദീപ് വാര്യര്‍

തിരുവനന്തപുരം: കുഞ്ഞാലിക്കുട്ടിയുടെ രക്ഷകനായി മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിച്ചിരിക്കുകയാണെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍ . പിണറായി വിജയനും പി.കെ കുഞ്ഞാലിക്കുട്ടിയും കേരള രാഷ്ട്രീയത്തിലെ സയാമീസ് ഇരട്ടകളാണെന്നും രണ്ടു പേരും പരസ്പരം എതിര്‍ത്ത് ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഇത് മനസിലാക്കാത്ത കെ ടി ജലീല്‍ വിഡ്ഢിയാണെന്നും സന്ദീപ് വാര്യര്‍ പരിഹസിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

Loading...

എ.ആര്‍ നഗര്‍ സഹകരണ ബാങ്ക് കളളപ്പണ ഇടപാടില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ ഇ.ഡി അന്വേഷണം വരുമെന്നായപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ രക്ഷകനായി അവതരിച്ചിരിക്കുകയാണ്. കേരളത്തില്‍ അന്വേഷിക്കാന്‍ സംവിധാനമുണ്ടത്രേ .

കള്ളപ്പണ ഇടപാട് ഇ.ഡിക്ക് അല്ലാതെ കേരളത്തിലെ ഏത് ഏജന്‍സിക്കാണ് അന്വേഷിക്കാന്‍ മാന്‍ഡേറ്റ് ഉള്ളത് മുഖ്യമന്ത്രീ ? എന്തിനാണ് താങ്കള്‍ കള്ളം പറയുന്നത് ? എന്തിനാണ് മുഖ്യമന്ത്രി കെ.ടി ജലീലിനെ വിരട്ടുന്നത് ?

സഹകരണ മേഖലയിലെ കള്ളപ്പണ ഇടപാടില്‍ ഇ.ഡി കൈവച്ചാല്‍ പൊള്ളുന്നത് ലീഗാപ്പീസില്‍ മാത്രമാവില്ല, സിപിഎം നേതൃത്വത്തിനുമാവും. കരിവന്നൂര്‍ മുതല്‍ പാവപ്പെട്ട നിക്ഷേപകരുടെ പണം അടിച്ചു മാറ്റിയ സിപിഎം നേതാക്കളുടെ സഹകരണ മേഖലയിലെ കള്ളപ്പണ ഇടപാടുകള്‍ പുറത്തു വരുമെന്ന് മുഖ്യമന്ത്രി ഭയക്കുകയാണ്.

മഹാരാഷ്ട്രയിലെ സഹകരണ മേഖലയിലെ അഴിമതിയും കള്ളപ്പണവും ഇ.ഡിക്ക് അന്വേഷിക്കാമെങ്കില്‍ കേരളത്തിലെയും അന്വേഷിക്കാം. നിയമപരമായ അധികാരം ഇ.ഡി ക്കുണ്ട്.

പിണറായി വിജയനും പി കെ കുഞ്ഞാലിക്കുട്ടിയും കേരള രാഷ്ട്രീയത്തിലെ സയാമീസ് ഇരട്ടകളാണ്. നാളിതുവരെ രണ്ടു പേരും പരസ്പരം തട്ടു കേടുണ്ടാക്കുന്ന ഒന്നും പറഞ്ഞിട്ടില്ല . ഇത് മനസ്സിലാക്കാതെ പടക്കിറങ്ങിയ കെ.ടി ജലീല്‍ എന്തൊരു വിഡ്ഢിയാണ്.