ആലപ്പുഴ: മദ്യത്തിന് പകരം സാനിറ്റൈസര്‍ കുടിച്ച ആലപ്പുഴ സ്വദേശി മരിച്ചു. ചികിത്സയിലായിരുന്ന ആലപ്പുഴ ചാത്തനാട് സ്വദേശി സന്തോഷ് വി.കെ ആണ് മരിച്ചത്. 55 വയസ്സായിരുന്നു. മെയ് 25 ാം തീയതി മുതല്‍ സന്തോഷ് ചികിത്സയില്‍ കഴിയുകയായിരുന്നു. അമിതമായ അളവില്‍ സാനിറ്റൈസര്‍ കുടിച്ച് ഗുരുതരാവസ്ഥിയലാവുകയായിരുന്നു. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് ആരോഗ്യനില മോശമാവുകയും മരണം സംഭവിക്കുകയുമായിരുന്നു. സന്തോ് ഡോക്ടറോട് പറഞ്ഞത് സാനിറ്റൈസര്‍ കുടിച്ചിരുന്നു എന്നാണ്. എന്നാല്‍ ഔദ്യോഗികമായി സ്ഥിരീകരണം രാസപരിശോധന ഫലം വന്നതിന് ശേഷം മാത്രമെന്നാണ് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം തിരുവനന്തപുരത്ത് കൊവിഡ് ചികിത്സയിലിരുന്നയാള്‍ മദ്യം ലഭിക്കാതെ വന്നതിനാല്‍ ചികിത്സ പൂര്‍ത്തിയാക്കും മുമ്പ് ആശുപത്രിയില്‍ നിന്നും ചാടി.ആനാട് സ്വദേശിയായ യുവാവ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നാണ് രക്ഷപ്പെട്ടത്. നാട്ടിലെത്തിയ ഇയാളെ തിരിച്ചറിഞ്ഞതോടെ ആളുകൾ തടഞ്ഞുവെച്ചു. മെയ് 29നാണ് യുവാവിന് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നത്തെ പരിശോധനയിൽ ഫലം നെഗറ്റീവായതിന് പിന്നാലെയാണ് ആശുപത്രി ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ഇയാൾ രക്ഷപ്പെട്ടത്.
അതേസമയം ആശുപത്രിക്ക് ഉണ്ടായ വീഴ്ചയിൽ ആരോഗ്യമന്ത്രി കെ കെ ശൈലജ റിപ്പോർട്ട് തേടി. ആശുപത്രിയിൽ നിന്ന് നൽകിയ വസ്ത്രമാണ് ഇയാള് ധരിച്ചിരുന്നത്. കെഎസ്ആർടിസി ബസിൽ കയറി ആനാട് വരെ എത്തിയെങ്കിലും നാട്ടുകാർ തിരിച്ചറിഞ്ഞതോടെ ഇയാളെ പിടികൂടുകയായിരുന്നു.