തിരുവനന്തപുരം: ഫോണില്‍ വിളിച്ച് വീട്ടമ്മയോട് മോശമായി പെരുമാറിയ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. തിരുവനന്തപുരം കന്റോണ്‍മെന്റ് സ്‌റ്റേഷനിലെ എസ്.ഐ. അശോക് കുമാറിനെതിരെയാണ് നടപടി. പോലീസ് ഉദ്യോഗസ്ഥന്റെ ശല്യം അതിരുകടന്നതോടെ വീട്ടമ്മ കമ്മിഷണര്‍ക്ക് പരാതി നൽകുകയായിരുന്നു.
വീട്ടമ്മയെ പ്രായപൂര്‍ത്തിയാവാത്ത മകന്റെ പേരിലുള്ള കേസിനെന്ന പേരില്‍ എസ്.ഐ. നിരന്തരം ഫോണില്‍ വിളിച്ച് മോശമായി പെരുമാറിയെന്നാണ് പരാതി. വീട്ടമ്മ കമ്മിഷണർക്ക് നൽകിയ പരാതിയെ തുടര്‍ന്ന് ഇവരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. വിദ്യാര്‍ഥിയായ മകനെ കേസില്‍നിന്ന് ഒഴിവാക്കിത്തരാമെന്ന പേരിലാണ് എസ്.ഐ. വീട്ടമ്മയെ ശല്യംചെയ്തിരുന്നത്.
കേസിനെക്കുറിച്ച് സംസാരിക്കാനെന്ന പേരില്‍ വീട്ടമ്മയെ താമസസ്ഥലത്തേക്കും ഹോട്ടലിലേക്കും അടക്കം വിളിച്ചുവെന്നും ആരോപണമുണ്ട്. ശല്യം സഹിക്കാനാവാതെ വന്നതോടെ ഫോണ്‍ റെക്കോഡ് ചെയ്ത് ഡി.സി.പി.ക്ക് പരാതി നല്‍കുകയായിരുന്നു. അതിനിടെ, ഈ കേസിന്റെ അന്വേഷണച്ചുമതല ഈ എസ്.ഐ.ക്കായിരുന്നില്ലെന്നാണ് വിവരം.