കണ്ണൂര്‍: മാവേലിയില്‍ വിദ്യാര്‍ഥികളുടെ ‘തല്ലുമാല. ബുധനാഴ്ച വൈകിട്ട് മംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള മാവേലി എക്‌സ്പ്രസിലാണ് സംഭവം. മുന്നിലെ ജനറല്‍ കോച്ചില്‍ 25 വിദ്യാര്‍ഥികള്‍ സംഘമായി ഏറ്റുമുട്ടി. മംഗളൂരുവില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ത്ഥികൾ തമ്മിലാണ് ഏറ്റുമുട്ടിയത്.
മഞ്ചേശ്വരംവരെ ഒച്ചയും ബഹളവുമായി ഭയാനക അന്തരീക്ഷമായിരുന്നു. തീവണ്ടി മംഗളൂരു വിട്ട് നേത്രാവതി പാലം കഴിഞ്ഞ ഉടന്‍ തല്ല് തുടങ്ങിയതായി യാത്രക്കാര്‍ പറഞ്ഞു. റാഗിങ് വിഷയത്തിലാണ് പ്രശ്‌നം ഉണ്ടായത്.വാതിലനടുത്ത് അടി നടന്നപ്പോള്‍ സ്ത്രീയാത്രക്കാര്‍ ഉള്‍പ്പെടെ പേടിച്ചു. യാത്രക്കാര്‍ ഇടപെട്ടു. ഇതിനിടയില്‍ ആര്‍.പി.എഫിനെ ചിലര്‍ അറിയിച്ചു.
വണ്ടി കാസര്‍കോട് എത്തിയപ്പോള്‍ ആര്‍.പി.എഫ്. വന്നു. എന്നാൽ ഇതോടെ തല്ലുണ്ടാക്കിയ വിദ്യാർത്ഥികൾ രക്ഷപ്പെട്ട് ഓടി. സാധാരണ മെമു വണ്ടിയിലായാണ് വിദ്യാര്‍ഥികള്‍ വൈകീട്ട് മംഗളൂരുവില്‍നിന്ന് മടങ്ങുക. ക്യാമറ ഉള്ളതിനാല്‍ മെമുയാത്ര മാവേലിയിലേക്ക് മാറ്റുകയായിരുന്നു.