പുറത്തുവന്നത് മഞ്ഞുമലയുടെ ഒരംശം മാത്രം; ദുരിതാശ്വാസ നിധിയിൽ നിന്ന് പണം തട്ടൽ ; വ്യാപക പരിശോധന നടത്തും

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് വൻ പണത്തട്ടിപ്പ് നടത്തുന്നു എന്ന് വ്യക്തമായതോടെ വ്യാപക പരിശോധന നടത്താൻ നിർദ്ദേശം. ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഇടനിലക്കാര്‍ വഴിയാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. സഹായം ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷകളും രേഖകളും സമഗ്രമായ പരിശോധന നടത്താനാണ് നിർദ്ദേശം നൽകിയിട്ടുള്ളത്. ഇന്നലെ വിജിലൻസ് നടത്തിയ മിന്നൽ റെയ്ഡിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് കണ്ടെത്താനായത്.

ഇതിന്റെ അടിസ്ഥാനത്തിലാണ് വ്യാപക പരിശോധന നടത്താൻ നിർദ്ദേശിച്ചത്. വരും ദിവസങ്ങളിലും തുടരുന്ന റെയ്ഡ് പൂർത്തിയായാലേ തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമാകൂ. മരിച്ചവരുടെ പേരിലും ചികിത്സാസഹായം തട്ടുന്നു എന്ന് കണ്ടെത്തിയിരുന്നു. കൈക്കൂലി വാങ്ങി വ്യാജമെഡിക്കൽ സർട്ടിഫിക്കറ്റ് നൽകി ഡോക്ടർമാരും ഇതിന് കൂട്ടുനിന്നു. ഇതിനായി പുനലൂരിൽ ഒരു ഡോക്ടർ നൽകിയത് 1500 മെഡിക്കൽ സർട്ടിഫിക്കറ്റുകളാണ്.

Loading...

കളക്ടറേറ്റുകളിൽ ദുരിതാശ്വാസ നിധിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥരും ഏജന്റുമാരും ഒത്തുകളിച്ചാണ് തട്ടിപ്പ് നടത്തിയിട്ടുള്ളത്. എല്ലാ ജില്ലകളിലും വമ്പൻ ക്രമക്കേടുകളാണെന്നും പരിശോധനയോ മാനദണ്ഡങ്ങളോ ഇല്ലാതെ പണം അനുവദിക്കുന്നത്. കൊല്ലം, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് മരിച്ചവരുടെ പേരിൽ ചികിത്സാസഹായം തട്ടിയെടുത്തത്.

പണത്തിനായി അപേക്ഷിക്കുന്നവർ ഹാജരാക്കുന്ന സർട്ടിഫിക്കറ്റുകൾ മിക്കതും വ്യാജമാണ്. ഇതിൽ യാതൊരുവിധ സൂക്ഷ്മപരിശോധനയുമില്ല. കുടുംബവാർഷിക വരുമാനം ഒരുലക്ഷം കവിയരുതെന്നാണ് വ്യവസ്ഥ. എന്നാൽ എറണാകുളത്ത് സമ്പന്നനായ വിദേശമലയാളിക്ക് ചികിത്സാസഹായമായി മൂന്നു ലക്ഷവും മറ്റൊരു വിദേശമലയാളിക്ക് 45,000 രൂപയും അനുവദിച്ചു. മെഡിക്കൽ സർട്ടിഫിക്കറ്റിൽ ചികിത്സാച്ചെലവ് രേഖപ്പെടുത്താത്ത അപേക്ഷയിലും ധനസഹായം നൽകി.