ചെന്നൈ: കൊവിഡ് 19 ദുരിതാശ്വാസ നിധിയിലേക്ക് ആരാണ് കൂടുതല്‍ പണം സംഭാവന ചെയ്തതെന്ന തർക്കം. തമിഴ് സൂപ്പര്‍ താരങ്ങളായ രജനീകാന്ത്, വിജയ് എന്നിവരുടെ ആരാധകര്‍ തമ്മില്‍ ഏറ്റുമുട്ടി ഒരാള്‍ മരിച്ചു. വിജയ് ആരാധകനായ യുവരാജ് എന്നയാളാണ് മരിച്ചത്. ചെന്നൈ മാരക്കാണത്താണ് സംഭവം. ഇയാളെ ആക്രമിച്ച എ ദിനേഷ് ബാബു എന്ന രജനീകാന്ത് ആരാധകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊവിഡ് 19 ദുരിതാശ്വാസ നിധിയിലേക്ക് ആരാണ് കൂടുതല്‍ പണം സംഭാവന ചെയ്തതെന്ന തര്‍ക്കമാണ് അടിപിടിയിലേക്കും കൊലപാതകത്തിലേക്കും നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. കൊല്ലപ്പെട്ട യുവരാജിന്റെ മൃതദേഹം കാലാപേട്ടിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. ദിനേഷിന്റെ ആക്രമണത്തെ തുടര്‍ന്ന് യുവരാജ് തല്‍ക്ഷണം കൊല്ലപ്പെട്ടെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
അതേസമയം തമിഴ്നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ഏപ്രില്‍ 26 മുതല്‍ സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. ചെന്നൈ, മധുരെ, കോയമ്പത്തൂര്‍, തിരുപ്പൂര്‍ , സേലം എന്നീ അഞ്ച് നഗരങ്ങളിലാണ് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഭക്ഷ്യസാധനങ്ങള്‍ ഹോം ഡെലിവറിയായി മാത്രമാണ് ലഭിക്കുക. ഗതാഗതവും പൂര്‍ണമായും വിലക്കി. ചെന്നൈ, മധുരെ, കോയമ്പത്തൂര്‍ നഗരങ്ങളില്‍ ഏപ്രില്‍ 26 വൈകീട്ട് ആറു മുതല്‍ 29 വരെയാണ് അടച്ചിടുക. തിരിപ്പൂരിലും സേലത്തും 26 മുതല്‍ 28 വരെയും അടച്ചിടും. ചെന്നൈയില്‍ 400 ലേറെ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കോയമ്ബത്തൂരില്‍ 134 ഉം തിരുപ്പൂരില്‍ 110ഉം കോവിഡ് ബാധിതരാണുള്ളതാണ്.
ആശുപത്രികള്‍, മെഡിക്കല്‍ സ്റ്റോറുകള്‍, അമ്മ കാന്‍റീനുകളും തുറന്നു പ്രവര്‍ത്തിക്കും. റേഷന്‍ കടകള്‍് സാമൂഹിക അടുക്കളകള്‍, ഭിന്നശേഷിക്കാര്‍ക്കും മുതിര്‍ന്നവര്‍ക്കും സേവനം നല്‍കുന്ന സംഘടനകള്‍ എന്നിവക്കും പ്രവര്‍ത്തിക്കാം. ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ ഉച്ചവരെ തുറക്കാം. ഹോട്ടലുകള്‍ക്ക് ഹോം ഡെലിവറി നടത്താന്‍ മാത്രമാണ് അനുമതി. കോവിഡ് വ്യാപന മേഖലകളിലേക്ക് പ്രവേശനം അനുവദിക്കില്ല. ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ നിയമ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പളനിസ്വാമി അറിയിച്ചു.