കോല്‍ക്കത്ത: ഉംപുന്‍ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച പശ്ചിമ ബംഗാളിനു ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ പ്രതിസന്ധിയില്‍ ബംഗാള്‍ ജനതക്കൊപ്പമെന്നും പ്രധാനമന്ത്രി പറഞ്ഞു. അടിയന്തര ധനസഹായമായി ബംഗാളിന് 1000 കോടി നല്‍കും. മുഖ്യമന്ത്രി മമത ബാനര്‍ജിക്കൊപ്പം പ്രധാനമന്ത്രി ദുരന്തമേഖലകളില്‍ ആകാശനിരീക്ഷണം നടത്തി. ബംഗാളിനു ശേഷം ഒഡീഷയും പ്രധാനമന്ത്രിയും സന്ദര്‍ശിക്കും. അതേസമയം, പ്രധാനമന്ത്രിയുടെ ബംഗാള്‍ സന്ദര്‍ശനം തുടരുകയാണ്.
ഉംപുന്‍ ചുഴലിക്കാറ്റില്‍ ബംഗാളില്‍ 72 പേരാണ് മരിച്ചത്. ഒഡീഷയുടെ വടക്കും ബംഗാളിന്റെ തെക്കും ഉംപുന്‍ താണ്ഡവമാടി. ബംഗാള്‍ നേരിട്ട ഏറ്റവും വലിയ ദുരന്തമെന്നാണ് മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് പൂര്‍ത്തിയായിട്ടില്ല. ഹെലികോപ്റ്ററില്‍ ദുരന്ത മേഖലകള്‍ സന്ദര്‍ശിക്കുന്ന മോദിയെ മുഖ്യമന്ത്രിയും ഗവര്‍ണറും അനുഗമിച്ചു. ഇതിനു ശേഷം ഉംപുന്‍ ദുരന്തം വിതച്ച ഒഡീഷയിലെ മേഖലകള്‍ സന്ദര്‍ശിക്കാനായി പ്രധാനമന്ത്രി മടങ്ങും. നേരത്തെ പ്രധാനമന്ത്രി ബംഗാള്‍ സന്ദര്‍ശിക്കണമെന്ന് മമത ബാനര്‍ജി ആവശ്യപ്പെട്ടിരുന്നു. ബംഗാളിനൊപ്പം രാജ്യം മുഴുവനുണ്ടെന്നും ദുരിതബാധിതരെ സഹായിക്കുമെന്നും മോദി ട്വീറ്റ് ചെയ്തിരുന്നു. കഴിഞ്ഞ മൂന്നു മാസത്തിനിടെ ഇതാദ്യമായാണ് പ്രധാനമന്ത്രി ഡല്‍ഹിക്കു പുറത്തേക്കു സഞ്ചരിക്കുന്നത്.
ചുഴലിക്കാറ്റിൽ പശ്ചിമ ബംഗാളിൽ 80 പേരും ഒഡീഷയിൽ രണ്ട് പേരുമാണ് മരിച്ചത്. ഇത് വലിയ ദുരന്തമാണെന്നും ആറ് ലക്ഷം പേരെ ഒഴിപ്പിച്ചുവെന്നും മമതാ ബാനർജി പറഞ്ഞിരുന്നു. ചുഴലി കാറ്റ് ദുര്‍ബലമായെങ്കിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലടക്കം മഴ കനക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്