ആം ആദ്‌മി പാര്‍ട്ടിയും പിളരുന്നു

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി തുടക്കത്തിലെ തന്നെ പിളര്‍പ്പിലേക്ക്. പ്രഫ. യോഗേന്ദ്ര യാദവും, അഡ്വ. പ്രശാന്ത് ഭൂഷണും പാര്‍ട്ടിയില്‍ നിന്നുമാറി ബദല്‍ പ്‌ളാറ്റ്ഫോം രൂപീകരിക്കുന്നു.

തങ്ങളെ അനുകൂലിക്കുകയോ ദേശീയസമിതി യോഗ നടപടികളെ വിമര്‍ശിക്കുകയോ ചെയ്ത നേതാക്കള്‍ക്കെതിരെ ഒൗദ്യോഗിക നേതൃത്വം കര്‍ശന നടപടികള്‍ കൈക്കൊണ്ടതോടെയാണ് സ്ഥാനങ്ങളില്‍നിന്നു നീക്കപ്പെട്ടാലും പാര്‍ട്ടിയില്‍ തുടരുമെന്ന് പ്രഖ്യാപിച്ചിരുന്ന ഇരുവരും പാര്‍ട്ടിയില്‍നിന്ന് പൂര്‍ണമായും അടര്‍ന്നുമാറാന്‍ തീരുമാനിച്ചത്. ബദല്‍ രാഷ്ട്രീയ താല്പര്യക്കാരുടെ ഒരു സംഗമം ഏപ്രില്‍ 14ന് ഡല്‍ഹിയില്‍ കൂടും. സ്വരാജ് സംവാദ് എന്ന പേരില്‍ ഗുഡ്ഗാവിലെ ഇഫ്കോ ചൗക്കിലാണ് സംഗമം നടത്തുക.

Loading...

രാജ്യത്ത് സ്വരാജ് എന്ന സങ്കല്‍പം സാധ്യമാക്കാനോ പാര്‍ട്ടിയില്‍പോലും നടപ്പാക്കാനോ ആപ്പിന് കഴിഞ്ഞില്ലെന്നും ആകയാല്‍ ബദല്‍ രാഷ്ട്രീയ സാധ്യതകള്‍ തേടല്‍ അനിവാര്യമാണെന്നും സംഗമത്തിന്‍െറ ലക്ഷ്യം വ്യക്തമാക്കി വിവിധ നേതാക്കള്‍ ചേര്‍ന്ന് പുറത്തിറക്കിയ കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.

പ്രശാന്തിനും യോഗേന്ദ്രക്കും പുറമെ പുറത്താക്കപ്പെട്ട പ്രഫ. ആനന്ദ് കുമാര്‍, പ്രഫ. അജിത് ജാ, അസമിലെ നേതാക്കളായ പ്രഫ. അപൂര്‍വ ബറുവ, പ്രഞ്ജല്‍ ബൊര്‍ദോലോയ്, മാവോയിസ്റ്റ് എന്നാരോപിച്ച് വേട്ടയാടപ്പെട്ട ഛത്തിസ്ഗഢിലെ നേതാവും സ്ഥാനാര്‍ഥിയുമായിരുന്ന സോണി സോറി, ജാര്‍ഖണ്ഡിലെ നേതാവും സ്ഥാനാര്‍ഥിയുമായിരുന്ന ദയാമണി ബര്‍ല, ഭോപാല്‍ ഇരകളുടെ സമര നേതാവും സ്ഥാനാര്‍ഥിയുമായിരുന്ന രചന ദിംഗ്ര, പാര്‍ട്ടിയില്‍നിന്ന് ഈയിടെ രാജിവെച്ച തമിഴ്നാട്ടിലെ നേതാവ് ക്രിസ്റ്റീന സാമി തുടങ്ങിയവരുടെ പേരുവെച്ചിറങ്ങിയ കുറിപ്പില്‍ കേരളത്തില്‍നിന്നുള്ള നേതാക്കളാരുമില്ല.

ആം ആദ്മിയുമായി യോജിക്കാന്‍ കൂട്ടാക്കാതിരുന്ന വിവിധ സോഷ്യലിസ്റ്റ്-ഗാന്ധിയന്‍ പ്രവര്‍ത്തകരുടെ പിന്തുണയും ഇവര്‍ പ്രതീക്ഷിക്കുന്നുണ്ട്.