വിമാനം ആകാശചുഴിയിൽപെട്ടു, 37 പേർക്ക് പരിക്ക്

ഹോനോലുലു: എയർകാനഡ വിമാനം ആകാശച്ചുഴിയിൽപ്പെട്ട് 37 പേർക്ക് പരിക്കേറ്റു. വാൻകോവറിൽനിന്ന് സിഡ്നിയിലേക്ക് പോവുകയായിരുന്ന എയർകാനഡ വിമാനമാണ് വ്യാഴാഴ്ച ആകാശച്ചുഴിയിൽപ്പെട്ടത്.

ഇതോടെ വിമാനം ഹോനോലുലു വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി.

Loading...

36000 അടി ഉയരത്തിൽ പറക്കുന്നതിനിടെയാണ് എയർകാനഡയുടെ ബോയിങ് 777-200 വിമാനം ആകാശച്ചുഴിയിൽ കുടുങ്ങിയത്. 269 യാത്രക്കാരും 15 ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു.

വിമാനം ആകാശച്ചുഴിയിൽപ്പെട്ടതോടെ വലിയ കുലുക്കം സംഭവിച്ചെന്നും യാത്രക്കാരിൽ മിക്കവരും സീറ്റിൽനിന്ന് ഉയർന്ന് സീലിങ്ങിൽ തലയിടിച്ചെന്നും യാത്രക്കാരിലൊരാൾ മാധ്യമങ്ങളോട് പറഞ്ഞു.

അപകടത്തിൽപ്പെട്ടവരിൽ മിക്കവർക്കും വിമാനത്തിന്റെ തല സീലിങ്ങിൽ ഇടിച്ചാണ് പരിക്കേറ്റത്. ഇവരിൽ ഒമ്പതുപേരുടെ പരിക്ക് ഗുരുതരമാണ്.

സംഭവസമയത്ത് വിമാനത്തിലുണ്ടായിരുന്ന മിക്കവരും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ലെന്നാണ് മറ്റൊരു യാത്രക്കാരൻ പ്രതികരിച്ചത്. ആകാശച്ചുഴിയുടെ ആഘാതത്തിൽ യാത്രക്കാർ ഉയർന്നുപൊങ്ങുകയും തല സീലിങ്ങിൽ ഇടിക്കുകയുമായിരുന്നു.

അപകടത്തിന് പിന്നാലെ വിമാനത്തിലുണ്ടായിരുന്ന ചെറിയ കുട്ടികളടക്കം പരിഭ്രാന്തരായി കരയാൻ തുടങ്ങിയതും ആശങ്കയിലാക്കി. തുടർന്ന് വിമാനം അടിയന്തരമായി ഹോനോലുലു വിമാനത്താവളത്തിലിറക്കി പരിക്കേറ്റവർക്കെല്ലാം ചികിത്സ നൽകി.

യാത്ര തടസപ്പെട്ടവർക്ക് ബദൽക്രമീകരണവും താമസസൗകര്യവും ഏർപ്പെടുത്തിയതായും എയർകാനഡ അറിയിച്ചു.