ന്യൂഡൽഹി: തൊലിയുടെ നിറം നോക്കിയാണ് സോണിയയെ കോണ്‍ഗ്രസ് അധ്യക്ഷയാക്കിയതെന്ന് കേന്ദ്രമന്ത്രി ഗിരിരാജ്. കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ തൊലിയുടെ നിറത്തെ കുറിച്ച് കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ് നടത്തിയ വംശീയ ചുവയുള്ള പ്രസ്താവന വിവാദമായി. വെളുത്ത നിറമുള്ളതു കൊണ്ടാണ് സോണിയ കോൺഗ്രസ് പാർട്ടിയുടെ അദ്ധ്യക്ഷയായത് എന്നായിരുന്നു ഗിരിരാജിനെ ഉദ്ധരിച്ചു കൊണ്ട് ഒരു ടെലിവിഷൻ ചാനൽ വാർത്ത നൽകിയത്.
രാജീവ് ഗാന്ധി നൈജീരിയയിൽ നിന്നുള്ള കറുത്ത നിറമുള്ള സ്ത്രീയെയാണ് വിവാഹം ചെയ്തിരുന്നത് എങ്കിൽ കോൺഗ്രസ് അവരെ പാർട്ടി അദ്ധ്യക്ഷയായി അംഗീകരിക്കുമായിരുന്നോ എന്നായിരുന്നു ബിഹാറിലെ നവാഡയിൽ നിന്നുള്ള എം.പി കൂടിയായ ഗിരിരാജ് സിംഗിന്റെ ചോദ്യം.
ഇത് കൂടാതെ പാർട്ടിയിൽ നിന്ന് അവധിയെടുത്ത കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയേയും ഗിരിരാജ് പരിഹസിച്ചു. കോൺഗ്രസ് അധികാരത്തിൽ എത്തുകയും രാഹുൽ പ്രധാനമന്ത്രിയാവുകയും ചെയ്തിരുന്നെങ്കിൽ 47 ദിവസം വരെ പ്രധാനമന്ത്രി അപ്രത്യക്ഷനാവുമായിരുന്നു. ബഡ്ജറ്റ് സമ്മേളനം പൂർത്തിയായി കഴിഞ്ഞു. എന്നാൽ രാഹുലിനെ ഇപ്പോഴും കാണാനില്ല. മലേഷ്യൻ വിമാനം അപ്രത്യക്ഷമായതു പോലെയാണ് രാഹുലിന്റെ കാര്യവും, ഇതുവരെ കണ്ടെത്തിയിട്ടില്ല. രാഹുൽ എവിടെയാണെന്ന് കോൺഗ്രസിന് പോലും അറിയില്ലെന്നും ഗിരിരാജ് പറഞ്ഞു.
അതേസമയം ഗിരിരാജിന്റെ പ്രസ്താവനയ്ക്കെതിരെ കോൺഗ്രസ് രംഗത്ത് വന്നു. സോണിയയെ അപമാനിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട കോൺഗ്രസ്, ഗിരിരാജിന്റെ പരാമർശങ്ങളെ ശക്തമായ ഭാഷയിൽ അപലപിക്കുന്നതായും വ്യക്തമാക്കി.
ഇതാദ്യമായല്ല ഗിരിരാജ് വിവാദ പ്രസ്താവന നടത്തുന്നത്. കഴിഞ്ഞ വർഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ, മോദിയെ എതിർക്കുന്നവർ പാകിസ്ഥാനിലേക്ക് പോവണം എന്ന് ഗിരിരാജ് പ്രസ്താവിച്ചിരുന്നു.