അറബ് രാഷ്ട്രങ്ങള്‍ സംയുക്ത സേന രൂപീകരിക്കുന്നു

നാറ്റോ രാജ്യങ്ങളെപ്പോലെ അറബ് രാഷ്ട്രങ്ങളും സംയുക്ത സേന രൂപീകരിക്കുന്നു. അറബ് ദേശീയശക്തികളുടെ സുരക്ഷക്കും ഭീഷണികള്‍ ചെറുക്കുന്നതിനും സംയുക്തസേനക്ക് രൂപംനല്‍കാന്‍ അറബ് രാഷ്ട്രങ്ങള്‍ ധാരണയിലായി. ഈജിപ്തിലെ ശറമുശൈ്ശഖില്‍ സമാപിച്ച അറബ് ലീഗ് ഉച്ചകോടിയിലാണ് തീരുമാനം.

സംയുക്ത സേന രൂപവത്കരണ പദ്ധതി തയാറാക്കാന്‍ അറബ് രാജ്യങ്ങളിലെ സേനാപ്രതിനിധികള്‍ അടുത്തമാസം ഒത്തുചേരും. റിയാദ്, കൈറോ എന്നിവിടങ്ങളിലൊന്ന് ആസ്ഥാനമായി 40,000 പേരുടെ ഉന്നതസേനക്കാണ് രൂപം നല്‍കുകയെന്നും യുദ്ധവിമാനങ്ങളും പടക്കപ്പലുകളുമടക്കമുള്ള സന്നാഹങ്ങള്‍ ഇതിനു സ്വന്തമായുണ്ടാകുമെന്നും ഈജിപ്ത് സേനാനേതൃത്വത്തെ ഉദ്ധരിച്ച് പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Loading...

യമന്‍െറ വലിയൊരു ഭാഗം പിടിച്ചടക്കിയ ഹൂതി കലാപകാരികളോട് വ്യവസ്ഥാപിത ഭരണത്തിന് വഴങ്ങാനും ആയുധങ്ങള്‍ അടിയറ വെക്കാനും ഉച്ചകോടി ആവശ്യപ്പെട്ടു. ഹൂതികളുടെ നിഷ്കാസനം പൂര്‍ത്തിയാകുന്നതുവരെ സൈനിക ഓപ്പറേഷന്‍ തുടരുമെന്ന് ഉച്ചകോടിക്ക് ഒടുവില്‍ സെക്രട്ടറി ജനറല്‍ നബീല്‍ അല്‍അറബി വായിച്ച പ്രഖ്യാപനത്തില്‍ പറയുന്നു.

അതിനിടെ, യമനിലെ സഖ്യസേനാ ആക്രമണം നാലാം ദിനമായ ഞായറാഴ്ചയും തുടര്‍ന്നു. സൗദി വിമാനങ്ങള്‍ കിഴക്കന്‍ സന്‍ആയിലെ നഖം, സവാന്‍ എന്നിവിടങ്ങളില്‍ ഞായറാഴ്ച ശക്തമായ ബോംബാക്രമണമാണ് നടത്തിയത്. യമനിലെ രണ്ടാമത്തെ പ്രമുഖ തുറമുഖമായ ഹുദൈദയുടെ നഗരപ്രാന്തങ്ങളും സൗദി സഖ്യസേന ആക്രമിച്ചു. തലസ്ഥാനമായ സന്‍ആ കേന്ദ്രീകരിച്ചായിരുന്നു ആക്രമണം. അതേസമയം, യമന്‍െറ വിവിധഭാഗങ്ങളില്‍ പ്രസിഡന്‍റ് മന്‍സൂര്‍ ഹാദിയുടെ സേനയും ഹൂതികളും തമ്മില്‍ പൊരിഞ്ഞ യുദ്ധം നടക്കുകയാണ്. ഏദനില്‍ കഴിഞ്ഞ രാത്രിയിലെ ഏറ്റുമുട്ടലില്‍ 20 പേരും ശബ്വയിലെ ഏറ്റുമുട്ടലില്‍ 40 പേരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ഹൂതികളുടെ സൈനികതാവളങ്ങളും യുദ്ധവിമാനങ്ങളും തകര്‍ത്തതായി സൗദി സൈനിക കമാന്‍ഡന്‍റ് വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ അഹ്മദ് അസീരി അവകാശപ്പെട്ടു.

അതിനിടെ, ആക്രമണത്തെ അപലപിച്ച ഇറാന്‍ സൗദിയുമായും തുര്‍ക്കിയുമായും ഉടക്കി. എണ്ണവില ചര്‍ച്ച ചെയ്യാനായി നടത്താനിരുന്ന ഇറാന്‍െറ മുന്‍ പ്രസിഡന്‍റ് അലി ഹാശിമി റഫ്സഞ്ചാനിയുടെ സന്ദര്‍ശനം റദ്ദാക്കി. യമന്‍ വിഷയത്തില്‍ ഇറാനെ വിമര്‍ശിച്ച തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ഉടനെ നടത്താനിരുന്ന ഇറാന്‍ പര്യടനം റദ്ദാക്കുമെന്ന് തെഹ്റാന്‍ മുന്നറിയിപ്പ് നല്‍കി.

സഖ്യസേനക്ക് പിന്തുണ പ്രഖ്യാപിച്ച തുര്‍ക്കി ആവശ്യമെങ്കില്‍ സൈന്യത്തിന്‍െറ സജ്ജീകരണങ്ങള്‍ക്കു വേണ്ട സഹായം നല്‍കുമെന്ന് അറിയിച്ചിരുന്നു. രാഷ്ട്രീയമായും സൗദി ഓപ്പറേഷനെ പിന്തുണക്കുന്നുവെന്നും ഹൂതികള്‍ക്കു പിന്തുണ നല്‍കുന്ന ഇറാനും മറ്റു ഭീകരസംഘടനകളും രംഗം വിടണമെന്നും ഉര്‍ദുഗാന്‍ ഫ്രഞ്ച് ടെലിവിഷന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞതിനു പ്രതികാരമായാണ് നടപടി. പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫ് കഴിഞ്ഞ ദിവസം സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിനെ വിളിച്ച് സ്ഥിതിഗതികള്‍ ആരാഞ്ഞു.