ഇടവേള ബാബുവിന് പിന്നാലെ ബിന്ദു പണിക്കറും കൂറുമാറി

ഇടവേള ബാബുവിന് പിന്നാലെ ബിന്ദു പണിക്ക‌റും മൊഴി മാറ്റി. പൊലീസിനോട് ആദ്യം പറഞ്ഞ മൊഴി കോടതിയില്‍ മാറ്റിപറയുകയായിരുന്നു. സാക്ഷി കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

ദിവസങ്ങള്‍ക്ക് മുമ്ബ് നടിയെ ആക്രമിച്ച കേസില്‍ അമ്മ ജനറല്‍ സെക്രട്ടറി ഇടവേളബാബു കൂറുമാറിയിരുന്നു. തന്റെ അവസരങ്ങള്‍ ദിലീപ് തട്ടിക്കളയുന്നതായി നടി തന്നോട് പറഞ്ഞിരുന്നു എന്നാണ് ഇടവേള ബാബു ആദ്യം പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നത്. എന്നാല്‍ കോടതിയില്‍ ഇത് നിഷേധിക്കുകയായിരുന്നു.

Loading...

അതേസമയം,സുനില്‍ കുമാര്‍ ഭീഷണിപ്പെടുത്തിയതും നടി ആക്രമിക്കപ്പെട്ട കേസും രണ്ടായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. എന്നാല്‍ കേസ് രണ്ടായി പരിഗണിക്കേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോടതി ഹര്‍ജി തള്ളിയത്.

കുഞ്ചാക്കോ ബോബനും ഇന്ന് കൊച്ചിയിലെ പ്രത്യേക കോടതിയില്‍ ഹാജരായിരുന്നു. ദിലീപിന് നടിയോട് മുന്‍വൈരാഗ്യമുണ്ടായിരുന്നെന്ന് തെളിയിക്കുന്നതിന്റെ ഭാഗമായിട്ടാണ് കുഞ്ചാക്കോ ബോബന്‍ ഉള്‍പ്പെടെയുള്ള താരങ്ങളെ വിസ്‌തരിച്ചത്. മുമ്ബ് രണ്ട് തവണ കുഞ്ചാക്കോ ബോബന് സമന്‍സ് അയച്ചിട്ടുണ്ടായിരുന്നെങ്കിലും ഷൂട്ടിംഗ് തിരക്ക് കാരണം താരത്തിന് ഹാജരാകാന്‍ സാധിച്ചിരുന്നില്ല.

കേസില്‍ എട്ടാം പ്രതിയാണ് നടന്‍ ദിലീപ്. ദിലീപ് നല്‍കിയ ക്വട്ടേഷന്‍ പ്രകാരമാണ് ആക്രമണം നടന്നതെന്ന് പോലീസ് ആരോപിക്കുന്നു. ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നുവെന്നും നടിക്കെതിരെ പ്രതികാര നടപടികള്‍ ദിലീപ് എടുത്തിരുന്നുവെന്നും തെളിഞ്ഞാല്‍ പ്രോസിക്യൂഷന്‍ വാദത്തിന് ബലം ലഭിക്കും. ദിലീപിനെതിരായ ഗൂഢാലോചന കുറ്റം തെളിയിക്കണമെങ്കില്‍ സിനിമാ മേഖലയില്‍ നിന്നുള്ളവരുടെ മൊഴി നിര്‍ണായകമാണ്.

ആക്രമിക്കപ്പെട്ട നടി, മഞ്ജുവാര്യര്‍, ഗീതു മോഹന്‍ദാസ്, ബിന്ദു പണിക്കര്‍, സിദ്ദീഖ്, രമ്യ നമ്ബീശന്‍ തുടങ്ങിയവരുടെ വിസ്താരം പൂര്‍ത്തിയായിരുന്നു. സംയുക്ത വര്‍മയെ സാക്ഷി വിസ്താരത്തില്‍ നിന്ന് ഒഴിവാക്കി. ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പ്രഖ്യാപിക്കാനാണ് സുപ്രീംകോടതി നല്‍കിയിരിക്കുന്ന നിര്‍ദേശം. 2017ലാണ് കേസിന് ആസ്പദമായ സംഭവം. തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് നടി ആക്രമിക്കപ്പെട്ടത്. ആദ്യം ക്വട്ടേഷന്‍ സംഘങ്ങള്‍ അറസ്റ്റിലായ കേസില്‍ പിന്നീടാണ് ദിലീപ് പിടിയിലായത്. 85 ദിവസം കഴിഞ്ഞ ശേഷമാണ് ദിലീപിന് കേസില്‍ ജാമ്യം ലഭിച്ചത്.