റായ്പൂര്‍: ഇന്നാണ് ദീപിക പദുകോണിന്റെ ചിത്രം ഛാപക്ക് തിയേറ്ററുകളിലെത്തുന്നത്. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ കഥ പറയു്‌നന ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. അതേസമയം ഇന്ന് പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിന് ഛത്തീസ്ഗഢും പുതുച്ചേരിയും മധ്യപ്രദേശും നികുതിയിളവ് പ്രഖ്യാപിച്ചിരിക്കുകയാണ് .
എല്ലാവരും കുടുംബസമേതം ചിത്രം കാണണമെന്നും സ്ത്രീകള്‍ക്കുനേരെയുള്ള ആസിഡ് ആക്രമണങ്ങള്‍ക്കെതിരായ സന്ദേശം നല്‍കുന്ന സിനിമയില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് മറ്റുള്ളവരെ ബോധവത്കരിക്കണമെന്നും ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബഘേല്‍ പറഞ്ഞു. ഛപാകിന് മധ്യപ്രദേശില്‍ നികുതിയിളവ് പ്രഖ്യാപിച്ച മുഖ്യമന്ത്രി കമല്‍നാഥ്, ചിത്രം സമൂഹത്തിന് ആസിഡ് ആക്രമണത്തെ അതിജീവിച്ചവരെക്കുറിച്ചുള്ള ശുഭകരമായ സന്ദേശമാണ് നല്‍കുന്നതെന്ന് അഭിപ്രായപ്പെട്ടു.
യുപിയിൽ ചിത്രത്തിന് സമാജ്വാദി പാർട്ടി അഖിലേഷ് യാദവിന്റെ നേതൃത്വത്തിൽ തിയേറ്ററുകൾ വാടകയ്ക്കെടുത്ത് പാർട്ടി പ്രവർത്തകർക്കായി സൗജന്യ പ്രദർശനം ഒരുക്കുന്നുണ്ട്. ഇതിനായി ലഖ്നൗവിലെ ഒരു തിയേറ്റർ വാടകക്കെടുത്തിരിക്കുകയാണ് എസ്പി. പഞ്ചാബ് സർക്കാരിന്റെ കീഴിൽ സാമൂഹിക സുരക്ഷ വകുപ്പും ശനിയാഴ്ച പ്രദർശനം ഒരുക്കുന്നുണ്ട്. ജെ.എന്‍.യു.വില്‍ ആക്രമണത്തിനിരയായ വിദ്യാര്‍ഥികളെ സന്ദര്‍ശിച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ദീപികയെ അനുകൂലിച്ചും എതിര്‍ത്തും ഒട്ടേറെപ്പേര്‍ രംഗത്തെത്തിയിരുന്നു. ഇടതുപക്ഷക്കാരെ അനുകൂലിച്ച ദീപികയുടെ ചിത്രമായ ‘ഛപാക്’ ബഹിഷ്‌കരിക്കണമെന്ന് ബി.ജെ.പി. അനുകൂലസംഘടനകള്‍ ആഹ്വാനം ചെയ്തിരുന്നു.
അതേസമയം ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ അഭിഭാഷകയ്ക്ക് ഛപാകില്‍ പ്രത്യേക പരാമര്‍ശം നല്‍കണമെന്ന് ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. ‘അപര്‍ണാഭട്ട് ഇപ്പോഴും ലൈംഗികമായും ശാരീരികമായും ഉപദ്രവിക്കപ്പെടുന്ന സ്ത്രീകള്‍ക്കുവേണ്ടി പോരാടുന്നു’ എന്ന വരി ചിത്രത്തിനുവേണ്ടി സഹകരിച്ചവരുടെ പട്ടികയോടൊപ്പം ചേര്‍ക്കണമെന്നാണ് ഉത്തരവ്.വര്‍ഷങ്ങളോളം ലക്ഷ്മിയെ കോടതിയില്‍ പ്രതിനിധാനംചെയ്ത അപര്‍ണ ഭട്ടാണ് തന്റെ സംഭാവന അവഗണിച്ചതിനാല്‍ സിനിമയുടെ റിലീസ് നിര്‍ത്തിവെക്കാനാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്.
സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയറിച്ച് ജെഎന്‍യുവില്‍ എത്തിയ ദീപികയ്ക്ക് നേരെ ബിജെപിയുടെ ഭാഗത്ത് നിന്നും വന്‍ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ദീപിക പുതിയ സിനിമയുടെ പ്രമോഷനു വേണ്ടിയാണ് ജെ.എന്‍.യുവില്‍ എത്തിയതെന്നും, രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കിയ ദീപികയുടെ ചിത്രങ്ങള്‍ ബഹിഷ്‌കരിക്കണമെന്നുമാണ് ബിജെപി ആഹ്വാനം ചെയ്തത്. ഈ അവസരത്തിലാണ് ദീപികയുടെ ചിത്രത്തിന് നികുതി വേണ്ടെന്ന നിലപാടുമായി മധ്യപ്രദേശ്-ഛത്തീസ്ഖഡ് സര്‍ക്കാരുകള്‍ രംഗത്ത് വന്നിരിക്കുന്നത്.
ആസിഡ് ആക്രമണത്തിനിരയായ ലക്ഷ്മി അഗര്‍വാള്‍ എന്ന പെണ്‍കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ഛപക് എന്ന് ചിത്രം ഒരുക്കിയിരിക്കുന്നത്. മേഘ്‌ന ഗുല്‍സാര്‍ ഒരുക്കുന്ന ചിത്രത്തില്‍ മാലതി എന്ന കഥാപാത്രത്തെയാണ് ദീപിക അവതരിപ്പിക്കുന്നത്.വിക്രം മാസിയാണു നായകന്‍. 2005-ലാണ് ലക്ഷ്മി അഗര്‍വാളിനെതിരേ ആസിഡ് ആക്രമണമുണ്ടായത്.