ദില്ലി അണയുന്നില്ല; മരണം ഇരുപത്തിയേഴായി

ന്യൂഡല്‍ഹി: ദില്ലി കലാപത്തിന്റെ തീ അണയുന്നില്ല. ഇതുവരെ മരണം ഇരുപത്തിയേഴായി. ഇതിനോടകം തന്നെ106 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് പൊലീസ് അറിയിച്ചത്. നാല് ദിവസങ്ങള്‍ പിന്നിട്ട ശേഷമാണ് പൊലീസ് ക്രമസമാധാനം പാലിക്കാനായി തെരുവില്‍ ഇറങ്ങിയത്. ദില്ലി ഭൂരിഭാഗവും കത്തിക്കഴിഞ്ഞ്. നിരപരാധികളായ 22 പേരുടെ ജീവന്‍ നഷ്ടപ്പെട്ടതിന് ശേഷം. എന്തായാലും ഇപ്പോള്‍ സംഘര്‍ഷ ബാധിത പ്രദേശങ്ങളിലേക്ക് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കൂടുതല്‍ കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിക്കുന്നു.

പ്രദേശങ്ങളില്‍ പോലീസും കേന്ദ്രസേനയും റൂട്ട്മാര്‍ച്ചുകള്‍ നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിലേതില്‍ നിന്ന് വ്യത്യസ്തമായി ഇന്ന് പുതിയ അക്രമങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഡ്രോണുകള്‍ ഉപയോഗിച്ചുള്ള നിരീക്ഷണം നടത്തുന്നുണ്ടെന്നും ഡല്‍ഹി പോലീസ് വിശദീകരിച്ചു. എല്ലാ കെട്ടിടങ്ങളുടെയും മേല്‍ക്കൂരകളും ടെറസുകളും ഡ്രോണുകള്‍ വഴി നിരീക്ഷിക്കുന്നുണ്ട്. ഏതെങ്കിലും വീടുകളുടേയോ കെട്ടിടങ്ങളുടെയോ മുകളില്‍ കല്ലുകള്‍ സംഭരിച്ചിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ നടപടിയുണ്ടാകുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി. അതേസമയം സംഘര്‍ഷ ബാധിത കേന്ദ്രങ്ങളില്‍ ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ഉപമുഖ്യന്ത്രി മനീഷ് സിസോദിയയും സന്ദര്‍ശനം നടത്തി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും സംഘര്‍ഷ ബാധിത മേഖലകള്‍ സന്ദര്‍ശിച്ചിരുന്നു. അതിന് ശേഷം ആഭ്യന്തര മന്ത്രി അമിത് ഷാ ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തു. ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു.

Loading...

അതേസമയം ഡല്‍ഹി കലാപം നേരിടുന്നതില്‍ വീഴ്ച്ച വരുത്തിയ ഡല്‍ഹി പൊലീസിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. ഡല്‍ഹി പൊലീസിന്റെ നടപടികളില്‍ പ്രൊഫഷണലിസമില്ല. കര്‍ക്കശമായ നടപടികള്‍ ഉണ്ടാകണമായിരുന്നു. പൊലീസ് സേന പ്രൊഫഷണലുകളായിരുന്നെങ്കില്‍ സ്ഥിതിഗതികള്‍ ഇത്രത്തോളം വഷളാകുമായിരുന്നില്ല എന്ന് കോടതി പറഞ്ഞു.

ഷഹീന്‍ബാഗിലെ പ്രതിഷേധക്കാരെ ഒഴിപ്പിക്കണമെന്ന ഹര്‍ജി പരിഗണിക്കുമ്‌ബോഴായിരുന്നു ജസ്റ്റിസ് എസ് കെ കൗള്‍, കെ എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചിന്റെ വിമര്‍ശനം. നിയമപ്രകാരം പ്രവര്‍ത്തിക്കാത്തത് കൊണ്ടാണ് ഡല്‍ഹിയില്‍ അനിഷ്ട സംഭവങ്ങളുണ്ടായതെന്നും കോടതി നിരീക്ഷിച്ചു. പൊലീസ് കൂറു പുലര്‍ത്തേണ്ടത് ഭരണഘടന സ്ഥാപനത്തോടാണെന്ന് സോളിസിറ്റര്‍ ജനറലിനോട് കോടതി പറഞ്ഞു.

ഡല്‍ഹി അക്രമം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്ന അവശ്യം സുപ്രീംകോടതി തള്ളി. നിലവില്‍ ഡല്‍ഹി ഹൈക്കോടതി അക്രമവുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്നുണ്ടെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ഭീം ആദ്മി പാര്‍ട്ടി നേതാവ് ചന്ദശേഖര്‍ ആസാദാണ് കോടതി മേല്‍നോട്ടത്തിലുള്ള അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഡല്‍ഹി കലാപത്തില്‍ പ്രത്യേക അന്വേഷണസംഘം വേണമെന്ന ഭീംആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ ഹരജി സുപ്രിംകോടതി തള്ളി. ഷഹീന്‍ബാഗ് സമരത്തിന്റെ ഭാഗമായ റോഡ് ഉപരോധവുമായി ബന്ധപ്പെട്ട ഹരജി മാത്രമേ ഇന്നു പരിഗണിക്കുകയുള്ളൂവെന്നും കോടതി വ്യക്തമാക്കി. കേസ് കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി മാര്‍ച്ച് 23 ലേക്ക് മാറ്റി.