തിരുവല്ല : ശബരിമലയിൽ സോപാനത്ത് ഭക്തരെ പിടിച്ചുതള്ളിയ ദേവസ്വം ബോർഡ് ജീവനക്കാരനെ ന്യായീകരിച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ. ഭക്തരെ വേഗത്തിൽ കടത്തിവിടുക മാത്രമാണ് ജീവനക്കാരൻ ചെയ്തതെന്നും, ഭക്തരെ പിടിച്ചു തള്ളേണ്ട ഒരു സാഹചര്യവും ശബരിമലയിൽ ആർക്കുമില്ലെന്നും ആദ്ദേഹം പറഞ്ഞു. അദ്ദേഹം ചെയ്തത് കാണുന്നവർക്ക് അത് ഭക്തരെ പിടിച്ചുതള്ളിയതാണെന്ന് തോന്നിയിട്ടുണ്ടാകാം.
പക്ഷെ അത് വെറും തോന്നൽ മാത്രമാണ്. വീഡിയോ ദൃശ്യങ്ങളിലൂടെ മാത്രമാണ് ഇക്കാര്യം കണ്ടത്. ഹൈക്കോടതി പരാമർശത്തിന്റെ പശ്ചാത്തലത്തിൽ ആരോപണ വിധേയനായ അരുൺ കുമാറിനോട് ബോർഡ് വിശദീകരണം തേടിയിട്ടുണ്ട്. സംഭവം ശ്രദ്ധയിൽപ്പെട്ടപ്പോൾത്തന്നെ ശബരിമലയിലെ ജോലിയിൽ നിന്ന് ജീവനക്കാരനെ ഒഴിവാക്കിയിരുന്നു. അതേസമയം സംഭവത്തെ ഹൈക്കോടതി രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയുണ്ടായി. മാദ്ധ്യമ വാർത്തകളെ തുടർന്ന് സ്വമേധയാ വിഷയം പരിഗണിച്ച ജസ്റ്റിസ് അനിൽ കെ. നരേന്ദ്രനും ജസ്റ്റിസ് പി.ജി. അജിത് കുമാറും ഉൾപ്പെട്ട ഡിവിഷൻബെഞ്ച് ജീവനക്കാരന്റെ പ്രവർത്തിയിൽ അതൃപ്തി അറിയിച്ചു.
ആരോപണ വിധേയനായ, തിരുവിതാംകൂർ ഗ്രൂപ്പിന് കീഴിലുള്ള മണക്കാട് ദേവസ്വത്തിലെ വാച്ചർ അരുൺകുമാറിനെ കേസിൽ സ്വമേധയാ കക്ഷി ചേർത്ത കോടതി ഇയാൾക്കെതിരെ സ്വീകരിച്ച നടപടികൾ അറിയിക്കാൻ അസിസ്റ്റന്റ് ദേവസ്വം കമ്മിഷണർക്ക് നിർദേശവും നൽകി. ഒരാൾ മാത്രം എന്തുകൊണ്ടാണിങ്ങനെ പെരുമാറിയത് ? ഭക്തരുടെ ശരീരത്തിൽ സ്പർശിക്കാൻ ഇയാൾക്ക് എങ്ങനെയാണ് കഴിഞ്ഞത് ? സംഭവം നീതികരിക്കാനാകാത്തതാണ് ഇയാളുടെ ശരീരഭാഷയും മുഖഭാവവുമൊന്നും ശബരിമലയിൽ ജോലി ചെയ്യാൻ അനുയോജ്യമായതല്ലെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടികാട്ടിയിരുന്നു.