നാലരവയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം, അന്യസംസ്ഥാന തൊഴിലാളി മാവേലിക്കരയിൽ അറസ്റ്റിൽ

മാവേലിക്കര : നാലരവയസ്സുകാരിയെ വീട്ടുമുറ്റത്തുനിന്നു തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച ഉത്തര്‍പ്രദേശ് സ്വദേശിയെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. വെള്ളിയാഴ്ച രാവിലെ പതിനൊന്നോടെയാണു സംഭവം. കല്ലിമേല്‍ വരിക്കോലയ്യത്ത് ഏബനസര്‍ വില്ലയില്‍ ഫെബിന്റെയും ജീനയുടെയും മകള്‍ ഇവാ ഫെബിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നത്.

യുപി സ്വദേശി മനീത് സിങ് (30) ആണ് പിടിയിലായത്. പെൺകുട്ടിയും സഹോദരനും വീട്ടുമുറ്റത്തു പൂക്കളമൊരുക്കി കളിക്കുകയായിരുന്നു. ഇടയ്ക്ക് ഡെനില്‍ പൂക്കള്‍ ശേഖരിക്കാനായി സൈക്കിളില്‍ സമീപത്തെ വീട്ടിലേക്കുപോയി. ഈ സമയത്താണ് തറയോട് വൃത്തിയാക്കുന്നതിനുള്ള ലായനി വില്‍ക്കുന്നതിനായി മനീത് സിങ് എത്തിയത്.

Loading...

കുട്ടി ഒറ്റയ്ക്കാണെന്ന് ഉറപ്പിച്ച പ്രതി കുട്ടിയെ കഴുത്തില്‍ കുത്തിപ്പിടിച്ചു പൊക്കിയെടുത്തു വീട്ടുമുറ്റത്തുണ്ടായിരുന്ന ഇരുചക്രവാഹനത്തില്‍ ഇരുത്തി. പൂക്കളുമായി ഡെനില്‍ മടങ്ങിവരവെ അനിയത്തിയെ പ്രതി തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുന്നത് സഹോദരൻ കണ്ടു നിലവിളിച്ചു. ഇതോടെ മനീത് കുട്ടിയെ ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു. വിവരമറിഞ്ഞെത്തിയ സമീപവാസികള്‍ നടത്തിയ തിരച്ചിലില്‍ മനീത് സിങ്ങിനെ കണ്ടെത്തിയത്.

പിന്നാലെ പ്രതിയെ കുട്ടിയുടെ വീട്ടിലെത്തിച്ച് പ്രതിയാണെന്ന് ഉറപ്പുവരുത്തി. തുടർന്ന് പോലീസിൽ വിവരമറിയിച്ചു. മാവേലിക്കര പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. സംഭവത്തിന്റെ ഞെട്ടലിലാണ് പ്രദേശവാസികൾ.