ഫുകുഷിമ: ജപ്പാനിലെ ഫുകുഷിമയില്‍ തകര്‍ന്ന ആണവ റിയാക്ടറിനുള്ളില്‍ യന്ത്രങ്ങള്‍ക്ക് പോലും രക്ഷയില്ല. തകര്‍ന്ന റിയാക്ടറിന്റെ അവസ്ഥയെ നിരീക്ഷിക്കുന്നതിനയച്ച റോബോട്ട് മൂന്നുമണിക്കൂറിനുള്ളില്‍ പ്രവര്‍ത്തനരഹിതമായതായി ടോക്കിയൊ ഇലക്ട്രിക് പവര്‍ കമ്പനി വക്താവ് അറിയിച്ചു. എന്നാല്‍ അതിനുള്ളിലെ ഭീകരത വെളിവാക്കുന്ന ചിത്രങ്ങള്‍ റോബോട്ട് എടുത്തയച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2011-ലായിരുന്നു ജപ്പാനെയും ലോകത്തെ മൊത്തവും വിറപ്പിച്ചുകൊണ്ടുള്ള സുനാമി താണ്ഡവമാടിയത്. അന്ന് ഫുകുഷിമയില്‍ ഉണ്ടായിരുന്ന 6 ന്യൂക്ലിയര്‍ റിയാക്ടറുകള്‍ ആണ് തകര്‍ന്നത്. ആ അപകടത്തില്‍ പതിനാറായിരത്തോളം ആളുകള്‍ മരിക്കുകയും മൂന്നുലക്ഷത്തോളം ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തിരുന്നു. അതിനു ശേഷം ന്യൂക്ലീയര്‍ പവര്‍പ്ലാന്റിന്റെ 3 മൈല്‍ ചുറ്റളവിനുള്ളില്‍ ആരെയും പ്രവേശിക്കാന്‍ അനുവദിച്ചിട്ടില്ല.
അതിലൊരു റിയാക്ടറിലെ ഉരുകിയൊലിച്ച ഇന്ധനത്തിന്റെ അവസ്ഥയെക്കുറിച്ചും റിയാക്ടറിന്റെ മറ്റ് കേടുപാടുകളെക്കുറിച്ചും പഠിക്കുവാനായിരുന്നു ഈ റോബോട്ട് മിഷന്‍. എത്രവലിയ റേഡിയേഷന്‍ ഉള്ളിടത്തും കുറഞ്ഞത് 10 മണിക്കൂര്‍ ഈ റോബോര്‍ട്ട് പ്രവര്‍ത്തിക്കുമെന്നായിരുന്നു ഇതു നിര്‍മ്മിച്ച ഹിറ്റാച്ചി കമ്പനിയുടെ അവകാശവാദം. എന്നാല്‍ മൂന്നുമണിക്കൂറുകൊണ്ട് അവര്‍ക്ക് റോബോര്‍ട്ട് ഉപേക്ഷിക്കേണ്ടി വന്നു. എന്നിരുന്നാലും ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ റോബോട്ടിനായെന്ന് കമ്പനി അവകാശപ്പെടുന്നു. അടുത്ത മിഷന്‍ തിങ്കളാഴ്ച നടക്കുമെന്ന് ടോക്കിയോ ഇലക്ട്രി കമ്പനി പറഞ്ഞു.