യുവ നടൻ ഷെയ്ൻ നിഗവും നിർമാതാക്കളുടെ സംഘടനയും തമ്മിലുള്ള തർക്കം മലയാള സിനിമയിൽ വലിയ വിവാദത്തിന് ആണ് വഴി വെച്ചത്. ഷെയ്ൻ നിഗം എടുക്കുന്ന നിലപാടുകളും പ്രതികരണങ്ങളും നിർമ്മാതാക്കൾക്ക് അംഗീകരിക്കാൻ കഴിയുന്നത് ആയിരുന്നില്ല. ഒടുവിൽ ഇരുവരും തമ്മിൽ ഉള്ള തർക്കത്തിൽ മോഹൻലാൽ ഇടപെട്ടെന്ന വാർത്ത പുറത്തെത്തി. ഇപ്പൊൾ തർക്കത്തിൽ ഇടപെട്ട മോഹൻലാലിനെ അഭിനന്ദിച്ച് രംഗത്ത് എത്തി ഇരിക്കുക ആണ് നടൻ ഹരീഷ് പേരടി.
ഷെയിനും നിർമ്മാതാക്കളുമായുള്ള തർക്കം നീണ്ടു പോയപ്പോൾ സമയോജിതമായി ഇടപെട്ട് പരിഹരിച്ചത് ‘അമ്മ’ പ്രസിഡന്റ് കൂടെയായ മോഹൻലാലാണ്.
ഈ വാർത്ത ശരിയാണെങ്കിൽ ഇതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലാ…നിങ്ങളൊരു Complete actor മാത്രമല്ലാ.. മറിച്ച് ഒരു Complete മനുഷ്യനുകൂടിയാണെന്ന് തെളിയിച്ചിരിക്കുകയാണ് എന്നാണ് ഹരീഷ് പേരടി കുറിക്കുന്നത്.
അതേസമയം ഷെയിൻ വിഷയത്തിൽ കൈക്കൊണ്ട നിലപാട് നടിമാരുടെ കാര്യത്തിലും കാണിക്കണമെന്നും പോസ്റ്റിലുണ്ട്. ചെറിയ പിണക്കത്തിൽ വിട്ടുപോയ രമ്യയെ, റീമയെ, ഗീതുവിനെ, ഭാവനയെ കൂടി തിരിച്ച് പിടിക്കണം എന്നാണ് അദ്ദേഹം കുറിയ്ക്കുന്നത്.
പോസ്റ്റിന്റെ പൂർണരൂപം
ലാലേട്ടാ..ഈ വാർത്ത ശരിയാണെങ്കിൽ ഇതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലാ…നിങ്ങളൊരു Complete actor മാത്രമല്ലാ..മറിച്ച് ഒരു Complete മനുഷ്യനുകൂടിയാണെന്ന് തെളിയിച്ചിരിക്കുകയാണ്…ലാലേട്ടന്റെ ഈ നേതൃത്വം അമ്മയെ മുലപ്പാൽ ചോരാത്ത അമ്മയാക്കുന്നു…..നമുക്കിനി ചെറിയ പിണക്കത്തിൽ വിട്ടുപോയ രമ്യയെ,റീമയെ,ഗീതുവിനെ,ഭാവനയെ അങ്ങിനെയുള്ള നമുടെ പെൺമക്കളെകൂടി തിരിച്ച് പിടിക്കണം…അമ്മക്ക് ക്ഷമിക്കാൻ പറ്റാത്ത മക്കളുണ്ടോ?…
അതേസമയം അടുത്തിടെ ഒത്തുതീര്‍പ്പിനായി പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ വെച്ച ഉപാധികളും ഷെയ്ന്‍ നിഗം തളളിയിരുന്നു. അവസാന ഘട്ട ജോലികള്‍ മുടങ്ങിയ ഉല്ലാസത്തിന്റെ ഡബ്ബിംഗ് മൂന്ന് ദിവസത്തിനുളളില്‍ പൂര്‍ത്തിയാക്കണമെന്നാണ് സംഘടന നടനോട് ആവശ്യപ്പെട്ടത്. ഡബ്ബിംഗ് പറഞ്ഞ സമയത്തിനുളളില്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഇനി തുടര്‍ ചര്‍ച്ച ഉണ്ടാകില്ലെന്നും നിര്‍മ്മാതാക്കളുടെ സംഘടന വൃക്തമാക്കിയിരുന്നു. എന്നാല്‍ ഉല്ലാസം സിനിമയുമായി ബന്ധപ്പെട്ടുളള പ്രതിഫല തര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്നും കൂടുതല്‍ പ്രതിഫലം നല്‍കാതെ ഡബ്ബിംഗ് പൂര്‍ത്തിയാക്കില്ലെന്നും നടന്‍ അറിയിച്ചു. അതേസമയം ഷെയന്‍ നിഗത്തിന്റെ പ്രതിഫലത്തെക്കുറിച്ചുളള കണക്കുകള്‍ പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍ രംഗത്തെത്തിയിരുന്നു.
ഉല്ലാസം സിനിമയുടെ നിര്‍മ്മാതാവ് 45 ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്ന് ഷെയ്ന്‍ കളളം പ്രചരിപ്പിക്കുകയാണെന്ന് ഇവര്‍ ആരോപിച്ചു. ഷെയ്നിന്റെ വാദം തെറ്റാണെന്ന് പറഞ്ഞുകൊണ്ടാണ് നിര്‍മ്മാതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്. 25 ലക്ഷം രൂപയ്ക്ക് മാത്രമാണ് ഷെയിനുമായി കരാര്‍ ഒപ്പിട്ടതെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു.കരാര്‍ ഒപ്പിട്ടത് സംബന്ധിച്ച രേഖകള്‍ അസോസിയേഷന്റെ കൈയ്യില്‍ ഉണ്ടെന്നും നിര്‍മ്മാതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
മാന്യമായി പ്രശ്‌നം പരിഹരിക്കാനാണ് ഞങ്ങള്‍ ഇതുവരെ ശ്രമിച്ചത്. ഇത് പുളിങ്കുരുവിന്റെ കച്ചവടമല്ല. കോടികളുടെ വിഷയമാണ്, ഒരുപാട് നിര്‍മ്മാതാക്കളാണ് പ്രതിസന്ധിയിയില്‍ ആയിരിക്കുന്നത്. ഇന്‍ഡസ്ട്രിയുടെ മാന്യതക്ക് നിരക്കാത്ത നീക്കങ്ങളാണ് നടന്റെ ഭാഗത്തുനിന്നുണ്ടായത്. തികച്ചും അനാവശ്യമായ ഒരു പ്രശ്‌നത്തിലേക്കാണ് ഷെയ്ന്‍ സിനിമയെ മൊത്തം കൊണ്ടുപോയിരിക്കുന്നത്. ഷൂട്ടിംഗ് പൂര്‍ത്തിയായ ഉല്ലാസത്തിന് 25 ലക്ഷം രൂപയാണ് ഷെയ്‌ന് നല്‍കിയത്.
ഇതിന്റെ രേഖകള്‍ അസോസിയേഷന്റെ പക്കലുണ്ട്. എന്നാല്‍ 45ലക്ഷം രൂപ നിര്‍മ്മാതാവ് വാഗ്ദാനം ചെയ്തുവെന്ന ഷെയ്‌ന്റെ വാദം തെറ്റാണ്. ഈട സിനിമയ്ക്ക് വേണ്ടി 2017ല്‍ ഷെയ്ന്‍ മേടിച്ചത് 15 ലക്ഷം രൂപയാണ്. അതേ കാലയളവില്‍ തന്നെ പൈങ്കിളി എന്ന സിനിമയ്ക്ക് വേണ്ടി 25 ലക്ഷം രൂപയാണ് മേടിച്ചത്. അത് എന്തുക്കൊണ്ടെന്ന് നിര്‍മ്മാതാവ് തന്നെ പറഞ്ഞിട്ടുണ്ട്. നിർമാതാക്കൾ പറഞ്ഞു.