മിലാൻ: ഇറ്റലിയിൽ കടബാധ്യതയുമായി ബന്ധപ്പെട്ട കേസിൽ വിചാരണ നേരിടുന്ന പ്രതി കോടതിയിൽ നടത്തിയ വെടിവയ്പ്പിൽ ജഡ്ജിയടക്കം മൂന്നുപേർ കൊല്ലപ്പെട്ടു. വ്യാഴാഴ്ച മിലാനിലെ കോടതിയിൽ ക്ലൗഡിയോ ഗിയാർഡിയെല്ലോ എന്ന ബിസിനസുകാരനാണ് ആക്രമണം നടത്തിയത്. വെടിവയ്പിൽ നിരവധിപേർക്ക് പരിക്കേറ്റു. ജഡ്ജ് ഫെർണാന്റോ സിയാമ്പിയും അഭിഭാഷകനായ ലൊറെൻസോ ആൽബർട്ടോ ക്ലാരിസ് ആപ്പിയനിയും കൂട്ടുപ്രതിയുമാണ് കൊല്ലപ്പെട്ടത്. സംഭവം കണ്ടു ഭയന്ന ഒരാൾ കോടതി മുറിയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടതായും റിപ്പോർട്ടുണ്ട്.
മൂന്നാം നിലയിലെ കോടതിമുറിയിൽ വിചാരണ നടക്കവെ വെടിയുതിർത്ത പ്രതി സംഭവസ്ഥലത്തു നിന്നും ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. പിന്നീട് ഇയാൾ 25 കിലോമീറ്റർ അകലെയുള്ള വിമെർക്കേറ്റിൽ വച്ച് പിടിയിലായതായി ഇറ്റാലിയൻ ആഭ്യന്തരമന്ത്രി ആഞ്ജലീനോ ആൽഫനോ സോഷ്യൻ മീഡിയയിലൂടെ വ്യക്തമാക്കി. ആക്രമണത്തെത്തുടർന്ന് കോടതി ജീവനക്കാരും അഭിഭാഷകരും പൂട്ടിയിട്ട ഓഫീസ് മുറികളിൽ ഒരു മണിക്കൂറോളം ഒളിച്ചിരുന്നു. പിന്നീട് പൊലീസെത്തി ഇവരെ ഒഴിപ്പിച്ചു.
സുരക്ഷാപരിശോധനയിൽ വന്ന ഗുരുതരവീഴ്ചയാണ് ആക്രമണത്തിനു വഴിവച്ചതെന്നാണ് അഭിഭാഷകരുടെ ആരോപണം. കോടതിയിൽ മെറ്റൽ ഡിക്ടക്ടറുപയോഗിച്ചുള്ള പരിശോധന തിരിച്ചറിയൽ രേഖയുണ്ടെങ്കിൽ അഭിഭാഷകർക്ക് ഒഴിവാക്കാം. ഇത് മിക്കപ്പോഴും സുരക്ഷയ്ക്ക് ഭീഷണി ഉയർത്താറുണ്ടെന്നും ആരോപണമുണ്ട്.