തിരുവനന്തപുരം. ബാറുടമകളിൽനിന്നും 10 കോടി കോഴവാങ്ങിയ പരാതിയിൽ മന്ത്രി കെ.ബാബുവിനെ മന്ത്രിസഭയിനിന്നും നീക്കണമെന്ന് കെ.പി.സി.സി നേതൃത്വം. ബിജു രമേശിന്റെ മജിസ്ട്രേട്ടിനു നല്കിയ രഹസ്യമൊഴി പുറത്തുവന്ന സാഹചര്യത്തിൽ ഇനി കെ.ബാബുവിനെ അധികം സംരക്ഷിച്ചാൽ സർക്കാരിനു പാർട്ടിക്കും ചീത്തപേരു കൂടുമെന്നാണ് വിലയിരുത്തൽ. വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പാർട്ടി പലയിടത്തും നിലം തൊടില്ലെന്നും പാർട്ടിയുടെ താഴെതട്ടിലുള്ള നേതാക്കൾക്ക് ജീവിതത്തിൽ ലഭിക്കുന്ന സ്ഥാനമാനങ്ങൾ ഇത്തരം അഴിമതിയാരോപണങ്ങളിൽ ഇല്ലാതാകുമെന്നും പാർട്ടിവിലയിരുത്തുന്നു.
ഈ രീതിയിൽ മുന്നോട്ട് പോകാൻ കഴിയില്ലെന്നും പാർട്ടിയും സർക്കാരും വലിയ പ്രതിസന്ധിയിലാണെന്നും വി.എം സുധീരൻ നേരിട്ട് മുഖ്യമന്ത്രിയോട് സൂചിപ്പിച്ചതായും ബന്ധപെട്ട കേന്ദ്രങ്ങൾ വ്യക്തമാക്കി. അതേസമയം ബിജു രമേശ് മന്ത്രി ബാബുവിനെതിരായി നല്കിയ മൊഴിയിൽ ഇന്നോ നാളെയോ കേസെടുക്കും. കെ.ബാബുവിനെ സംരക്ഷിക്കുന്നതിലൂടെ പാർട്ടിക്കും സർക്കാരിനും ഏറെ നഷ്ടങ്ങൾ ഉണ്ടാകുമെന്നും വിലയിരുത്തപ്പെടുന്നു. ഓരോ വര്‍ഷവും ഇത്തരത്തില്‍ മന്ത്രി ബാബുവിന് പണം നല്‍കാറുണ്ട്. 10 കോടി കോഴ നല്‍കിയതു കൊണ്ടാണ് ലൈസന്‍സ് ഫീസ് 30 ലക്ഷത്തില്‍ നിന്ന് 23 ലക്ഷമായി കുറച്ചതെന്നും ബിജു രമേശിന്റെ മൊഴിയില്‍ പറയുന്നു. ബിയര്‍, വൈന്‍ ലൈസന്‍സ് നല്‍കുന്നതിന് 11 ലക്ഷം രൂപ ബാബു ആവശ്യപ്പെട്ടു.
201213ലെ ബജറ്റിന് മുമ്പുള്ള യോഗത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കൊപ്പം ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് രാജ്കുമാര്‍ ഉണ്ണി, എലഗന്‍സ് ബാര്‍ ഉടമ ബിനോയ് എന്നിവരും പങ്കെടുത്തുവെന്നും ബിജുവിന്റെ മൊഴിയില്‍ പറയുന്നു. കെ എം മാണി അഞ്ച് കോടി ആവശ്യപ്പെട്ടെന്ന് രാജ്കുമാര്‍ ഉണ്ണി പറഞ്ഞു. ഇതില്‍ ഒരു കോടി രൂപ നല്‍കിയതായും രഹസ്യമൊഴിയില്‍ പറയുന്നു. മൂന്നു ഘട്ടങ്ങളിലായി ഒരു കോടി രൂപയാണ് മാണിക്ക് നല്‍കിയത്. ഇതില്‍ 50 ലക്ഷം രൂപ മാണിയുടെ പാലായിലുള്ള വസതിയില്‍ വച്ച് കൈമാറിയതെന്നും ബിജു രമേശ് ആരോപിക്കുന്നു. ഇതോടൊപ്പം ആരോഗ്യമന്ത്രി വി എസ്.ശിവകുമാറിനും പണം നല്‍കിയെന്ന് മൊഴിയിലുണ്ട്.ബാര്‍കോഴ കേസില്‍ ആദ്യം പുറത്തുവന്നത് മന്ത്രി കെ എം മാണിയുടെ പേരാണെങ്കിലും പിന്നീട് ശിവകുമാറിന്റെയും രമേശ് ചെന്നിത്തലയുടെയും പേരുകളും ബിജു രമേശ് പുറത്തുവിട്ടിരുന്നു. എന്നാല്‍ കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയില്‍ രമേശ് ചെന്നിത്തലയുടെ പേരില്ലെന്നതാണ് ശ്രദ്ധേയം.