കേരളത്തിന്റെ മദ്യനയം മാഹിയുടെ ശാപം; മാഹി തെരുവുകള്‍ മദ്യപന്മാരെ കൊണ്ട് നിറയുന്നു

കേരള ഗവണ്മെന്റിന്റെ മദ്യനിരോധനം മാഹിയിലെ ജനങ്ങളെ വലയ്ക്കുന്നതായി റിപ്പോര്‍ട്ട്. കേരളത്തില്‍ നിന്നുള്ള മദ്യപന്മാര്‍ മാഹിയിലേക്ക് കടന്നു ചെല്ലുന്നതിനാല്‍ തെരുവീഥികള്‍ മദ്യപരെ കൊണ്ടു നിറഞ്ഞു കവിയുന്നു. കൂടാതെ അതിഥികളായെത്തുന്ന മദ്യപന്മാരുടെ വിസര്‍ജ്യങ്ങള്‍ കാരണം ജനങ്ങള്‍ വലയുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു

ഒമ്പതര ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണമുള്ള മാഹിമേഖലയിലാകെ 30 മദ്യഷാപ്പുകളും 34 ബാറുകളുമാണുള്ളത്. മാഹി, പള്ളൂര്‍, പന്തക്കല്‍ പ്രദേശങ്ങളിലെ മദ്യഷാപ്പുകള്‍ക്ക് മുമ്പിലെ തിരക്കുമൂലം കാല്‍നടയാത്രപോലും അസാധ്യമാക്കുന്നു. മാഹിയിലൂടെ കടന്നുപോകുന്ന ബസ്സുകളിലും ഇവരുടെ തള്ളിക്കയറ്റമാണ്.

Loading...

രാവിലെമുതല്‍ കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍നിന്ന് എത്തിയ ഇടത്തരം മദ്യപര്‍ ബാറുകളിലേക്കും മറ്റുള്ളവര്‍ പാതയോരങ്ങളിലും ലഹരി ആസ്വദിച്ചു.

കടന്നുവരുന്നവര്‍ക്ക് പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ മയ്യഴിയില്‍ സൗകര്യമില്ലാത്തതും ബാറുകളില്‍ അടിസ്ഥാനസൗകര്യങ്ങളില്ലാത്തതും നഗരത്തെ വീര്‍പ്പുമുട്ടിക്കുന്നു. നിലവിലെ സാഹചര്യം മയ്യഴിയെ വീണ്ടും പ്രതിസന്ധിയിലാക്കുകയാണെന്ന് തദ്ദേശവാസികള്‍ പരാതിപ്പെടുന്നു

ജനങ്ങളുടെ സമാധാനജീവിതവും ക്രമസമാധാനവും അപകടത്തിലാവും വിധമാണ് മദ്യപന്മാരുടെ തള്ളിക്കയറ്റം നടക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ ബാറുകളെല്ലാം പൂട്ടിയതോടെ പന്തക്കല്‍ മേഖലയിലെ ബാറുകള്‍ക്ക് മുന്നില്‍ വാഹനങ്ങളുടെ വന്‍ തിരക്കായിരുന്നു. വിലക്കുറവാണ് മാഹിമദ്യത്തിന്റെ ആകര്‍ഷണം. വിലകുറഞ്ഞയിനം ബ്രാന്‍റ് മദ്യത്തിന് വന്‍ ഡിമാന്‍റാണിവിടെ. കേരളത്തെ അപേക്ഷിച്ച് സാധാരണ മദ്യത്തിന് 40 ശതമാനത്തോളം വിലക്കുറവുള്ളപ്പോള്‍ താണതരം മദ്യങ്ങള്‍ക്ക് നാലിലൊരുഭാഗം വിലയേയുള്ളൂ എന്നതാണ് ആകര്‍ഷണം.

സൗകര്യങ്ങളും യാത്രയിലുള്ള ബുദ്ധിമുട്ടുകളും സഹിക്കാന്‍ കേരളത്തിലെ പ്രധാന കുടിയന്മാരെല്ലാം തയ്യാറാണ്. കേരള സര്‍ക്കാരിനോടുള്ള പ്രതിഷേധം കൂടിയായിട്ടാണ് ഈ ബുദ്ധിമുട്ടുകള്‍ സഹിക്കുന്നതെന്ന് ഒരു കുടിയന്‍ പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്.