വിവാഹത്തിനായി പുരുഷന്മാര്‍ പെണ്‍കുട്ടികളെ വിലയ്ക്ക് വാങ്ങേണ്ടി വരുന്ന ഒരു സംസ്ഥാനം

പുരുഷന്മാര്‍ക്ക് വിവാഹം കഴിക്കാന്‍ പെണ്‍കുട്ടികളെ കിട്ടാത്ത ഒരു സംസ്ഥാനം, അതും ഇന്ത്യയില്‍. ഹരിയാനയിലെ പുരുഷന്മാര്‍ക്കാണ് ഈ ദുരവസ്ഥ. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും പെണ്‍കുട്ടികളെ വിലകൊടുത്ത് വാങ്ങിയാണ് ഇവിടുത്തെ പുരുഷന്മാര്‍ വിവാഹം കഴിക്കുന്നത്. ക്രമാതീതമായി വര്‍ധിച്ചു വരുന്ന പെണ്‍ഭ്രൂണഹത്യ മൂലം ഹരിയാനയിലെ സ്ത്രീ പുരുഷ അനുപാതത്തിലുണ്ടായ സാരമായ കുറവാണ് ഇതിന് കാരണം. പുരുഷന്‍മാരുടെ എണ്ണത്തെ അപേക്ഷിച്ച് ഇവിടെ സ്ത്രീകള്‍ വളരെ കുറവാണ്.
ഏകദേശം പന്ത്രണ്ടോളം ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നാണ് ഹരിയാനയിലേക്ക് പെണ്‍കുട്ടികളെ വിലയ്ക്ക് വാങ്ങുന്നത്. 35,000 രൂപ മുതല്‍ 1.50 ലക്ഷം രൂപ വരെയാണ് പെണ്‍കുട്ടികള്‍ക്കുള്ള വിലയായി ഇവിടുത്തെ യുവാക്കള്‍ നല്‍കുന്നത്. സമൂഹത്തിലെ സ്ഥാനമാനങ്ങള്‍, സൗന്ദര്യം, വിദ്യാഭ്യാസം, മാരിറ്റല്‍ സ്റ്റാറ്റസ് എന്നിവ അനുസരിച്ച് നല്‍കുന്ന തുകയിലും മാറ്റം ഉണ്ടാകും. വധുവിനെ വിലകൊടുത്ത് വാങ്ങുന്നത് ഇവിടെ ഒരു ബിസിനസ്സായി വളര്‍ന്നതോടെ ഇടനിലക്കാര്‍ വന്‍ തോതില്‍ പണം കൊയ്യുകയാണെന്നും പഠനങ്ങളില്‍ പറയുന്നു.

‘പറോ’ , ‘ഖരിദി ഹുയി’, ‘മോല്‍ കി ബഹു’ എന്നീ പേരുകളില്‍ അറിയപ്പെടുന്ന പെണ്‍കുട്ടികളെ ജംഗമ സ്വത്തുവകകള്‍ പോലെയാണ് വില്‍ക്കപ്പെടുന്നത്. അസം, ബിഹാര്‍, പശ്ചിമ ബംഗാള്‍, ത്രിപുര, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ആന്ധ്രാപ്രദേശ്, ഹിമാചല്‍പ്രദേശ്, ഝാര്‍ഖണ്ഡ്, ഒഡീഷ, മധ്യപ്രദേശ്, നേപ്പാള്‍ എന്നീ സംസ്ഥാനങ്ങളിലെ ദരിദ്ര കുടുംബങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികളെയാണ് പലപ്പോഴും വിവാഹത്തിനായി വിലയ്ക്ക് വാങ്ങുന്നതെന്ന് പഞ്ചാബ് സര്‍വ്വകലാശാലയില്‍ സാമൂഹിക പ്രവര്‍ത്തനത്തില്‍ ഗവേഷണം നടത്തുന്ന ആദിത്യ പരിഹാര്‍ പറയുന്നു.

Loading...

ഇവിടെ നിന്നും ഡല്‍ഹി, പല്‍വാള്‍, കര്‍നാള്‍, കല്‍ക, അംബാല തുടങ്ങിയ സ്ഥലങ്ങളില്‍ എത്തിക്കുന്ന പെണ്‍കുട്ടികളെ പിന്നീട് ഇടനിലക്കാര്‍ മുഖേനയാണ് ആവശ്യക്കാരുടെ കൈകളിലേക്ക് എത്തിക്കുന്നത്. വിദൂര ഗ്രാമങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഈ വിവാഹക്കച്ചവടത്തെപ്പറ്റി കൂടുതല്‍ അറിയില്ല. എന്നാല്‍ ഇടനിലക്കാര്‍ സാഹചര്യം മുതലെടുത്ത് ദരിദ്ര പെണ്‍കുട്ടികളെ കുടുക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിരക്ഷരരോ അല്ലെങ്കില്‍ കുറച്ച് വിദ്യാഭ്യാസം മാത്രം ലക്ഷിച്ചിട്ടുള്ളതോ ആയ, കാര്‍ഷികജോലി ഉള്‍പ്പെടെയുള്ള മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പുരുഷന്‍മാര്‍ക്ക് വേണ്ടിയാണ് ഇത്തരത്തില്‍ പെണ്‍കുട്ടികളെ എത്തിക്കുന്നത്.

പ്രതിമാസം 10,000 രൂപയില്‍ താഴെ മാത്രം വരുമാനമുള്ളവരാണ് ഇവരില്‍ അധികവും. അതിനാല്‍ തന്നെ ഇത്തരത്തില്‍ വിവാഹിതരായി എത്തുന്ന പെണ്‍കുട്ടികള്‍ക്ക് പിന്നീടുള്ള ജീവതം ഏറെ ദുഷ്‌കരമാണ്. പലപ്പോഴും ദാരിദ്രത്തിലായിരിക്കും ഇവരുടെ ജീവിതം. ഇത്തരത്തില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഹരിയാനയില്‍ എത്തുന്ന പെണ്‍കുട്ടികള്‍ സംസ്‌കാരം, ഭാഷ, പ്രായം, എന്നിങ്ങനെ നിരവധി വ്യത്യസ്തതകള്‍ കൊണ്ട് ദാമ്ബത്യ ജീവിതത്തോട് പൊരുത്തപ്പെടാനാവാതെ കഴിയുകയാണെന്നും പഠനങ്ങള്‍ പറയുന്നു.